
മയക്കു മരുന്നിന് വില പറയുന്ന തത്തയുടെ വീഡിയോയുടെ അന്വേഷണം ചെയ്യെത്തിയത് വന്‍ മയക്കുമരുന്ന് സംഘത്തിൽ. വീഡിയോയിൽ കണ്ടെത്തിയ തത്തയുടെ ഉടമ ജയില്‍ തടവുകാരനായ ആദം ഗാര്‍നെറ്റിന്‍റെ കാമുകിയാണെന്ന് കണ്ടെത്തിയ പോലീസ് സംഘം വിശദമായ അന്വേഷണത്തിലാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. തടവുകാരുടെ ഫോൺ പരിശോധിച്ചപ്പോൾ പോലീസ് ലഹരി വില്‍ക്കുന്ന തത്തയുടെ നിരവധി വീഡിയോകൾ കണ്ടെത്തി. യുകെയിലെ ലങ്കാഷെയറിലാണ് സംഭവം. അന്വേഷണത്തില്‍ 15 അംഗ മയക്കുമരുന്ന് സംഘത്തെ പോലീസ് പിടികൂടിയെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇവരെ മൊത്തം 103 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
സമൂഹ മാധ്യമങ്ങളിൾ മയക്കുമരുന്നിന് വില പറയുന്ന തത്തയുടെ വീഡിയോകൾ വ്യാപകമായി ലഭിച്ചപ്പോഴാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇത് ലങ്കാഷെയറിലെ ഷാനൻ ഹിൽട്ടന്‍ എന്ന യുവതിയിലെത്തിച്ചു. മാംഗോ എന്ന തത്തയെ മയക്കുമരുന്നിന് വില പറയാന്‍ പഠിപ്പിക്കുന്നതടക്കമുള്ള വീഡിയോകൾ ഇവരുടെ മൊബൈലില്‍ നിന്നും പോലീസ് കണ്ടെടുത്തു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷാനന്‍, ജയിൽ തടവുകാരനായ ആദം ഗാര്‍നെറ്റിന്‍റെ കാമുകിയാണെന്ന് പോലീസ് തിരിച്ചറിയുന്നത്. പിന്നാലെ ജയിലിലും അന്വേഷിച്ചെത്തിയ പോലീസ് കണ്ടെത്തിയത്, ജയില്‍ കിടന്നു കൊണ്ട് പുറത്ത് മയക്കുമരുന്ന് സംഘത്തെ നിയന്ത്രിക്കുന്ന ആദത്തെയായിരുന്നു. ഇയാളിൽ നിന്നും വൈഫൈ റൂട്ടറും മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ച പോലീസിന് മയക്കുമരുന്ന് വില്പനയുടെ വലിയൊരു സംഘത്തെ തന്നെ പിടികൂടാന്‍ കഴിഞ്ഞു.
ഇത് സംബന്ധിച്ച് ലങ്കാഷെയര്‍ പോലീസ് തന്നെ തങ്ങളുടെ ഫേസ്ബുക്കില്‍ കുറിപ്പെഴുതി. ഒപ്പം നോട്ടുകെട്ടുകളുമായി കളിക്കുന്ന തത്തയുടെ വീഡിയോയും പങ്കുവച്ചു. വീഡിയോയുടെ അവസാന ഭാഗത്ത് മയക്കുമരുന്ന് സംഘത്തെ പോലീസ് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങളും ഉണ്ടായിരുന്നു. തത്ത ഇരുപത്തിയഞ്ചിന് രണ്ട് എന്ന മയക്കുമരുന്ന് സംഘങ്ങളുടെ കോഡ് ഭാഷ ഉപയോഗിച്ച് സംസാരിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. ഇവരുടെ വീടുകൾ റെയ്ഡ് ചെയ്ത് നിരവധി പണവും മയക്കുമരുന്നുകളും പിടിച്ചെടുത്തെന്നും പോലീസ് അറിയിച്ചു. സംഘത്തിലെ 15 പേരെയും മൊത്തം 103 വർഷത്തേക്ക് തടവിന് ശിക്ഷിച്ചു.