
തന്റെ ചിത്രത്തിന്റെ പേരിൽ വിവാദത്തിലായിരിക്കയാണ് ഇപ്പോൾ ഒരു ഡച്ച് രാഷ്ട്രീയക്കാരി. വോട്ട് തേടിയിറങ്ങിയപ്പോൾ നൽകിയ ചിത്രവും തിരഞ്ഞെടുപ്പ് പട്ടികയിൽ നൽകിയ ചിത്രവും തമ്മിലുള്ള വ്യത്യാസം കണ്ടാണ് നാട്ടുകാർ ഞെട്ടിയത്. ഒടുവിൽ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് സമ്മതിച്ച് രംഗത്തെത്തിയിരിക്കുകയാണ് നെതർലൻഡ്‌സിലെ രാഷ്ട്രീയ നേതാവായ പട്രീഷ്യ റെയ്ച്ച്മാൻ എന്ന 59 -കാരി. കഴിഞ്ഞ ആഴ്ച നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് ഇവരുടെ ചിത്രത്തെച്ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായത്.
തിരഞ്ഞെടുപ്പ് പട്ടികയിലുള്ള പട്രീഷ്യയുടെ ഔദ്യോഗിക ചിത്രവും പ്രാദേശിക പത്രങ്ങളിൽ നൽകിയ പ്രചാരണ ചിത്രവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് വോട്ടർമാരുടെ കണ്ടെത്തൽ. പ്രചാരണ ചിത്രത്തിൽ പട്രീഷ്യയ്ക്ക് പ്രായം വളരെ കുറവായാണ് തോന്നിക്കുന്നത് എന്ന് കാണാം. എന്നാൽ, നേരിൽ കാണുമ്പോൾ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും സോഷ്യൽ മീഡിയയിൽ പരിഹാസം ഉയർന്നു. അതേസമയം, സംഭവം ചർച്ചയായി മാറിയതോടെ ചിത്രം ഡിജിറ്റലായി മാറ്റം വരുത്തിയതാണ് എന്ന് അവർ സമ്മതിക്കുകയായിരുന്നു. അതിന് അവർ നൽകിയ ന്യായീകരണവും പിന്നീട് ചർച്ചയായി മാറി. പത്രത്തിൽ നൽകാൻ ഉപയോഗിച്ച ചിത്രത്തിന്റെ റെസല്യൂഷൻ കുറവായിരുന്നു. അത് കൂട്ടാനായി ഒരു ഓൺലൈൻ ആപ്പ് ഉപയോഗിച്ചപ്പോൾ വന്ന മാറ്റമാണിത് എന്നാണ് പട്രീഷ്യ പറഞ്ഞത്.
ഒപ്പം താൻ മരുന്ന് കഴിക്കുന്നത് കൊണ്ടാണ് ഇപ്പോൾ മുഖത്ത് മാറ്റങ്ങൾ വന്നതെന്നും അത് മാറുമ്പോൾ പഴയത് പോലെയാകുമെന്നും അവർ അവകാശപ്പെട്ടു. തൻ്റെ മകനോടൊപ്പം പുറത്തുപോകുമ്പോൾ പലരും തന്നെ മകൻ്റെ കാമുകിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ടെന്നും അത്രയും ചെറുപ്പമാണ് താനെന്നുമാണ് 59 -കാരിയായ പട്രീഷ്യയുടെ മറ്റൊരു വാദം. അതേസമയം, ചിത്രങ്ങൾ വൈറലായതോടെ രസകരമായ കമൻ്റുകളുമായി ആളുകൾ രംഗത്തെത്തി. 'കണ്ണുകളുടെ നിറം പോലും മാറ്റിയിട്ട് ഇത് മരുന്നിൻ്റെ കുഴപ്പമാണെന്ന് പറയുന്നത് ഒരു രാഷ്ട്രീയക്കാരിക്കു ചേർന്ന മറുപടി തന്നെ' എന്നാണ് ഒരാൾ എക്സിൽ കുറിച്ചത്. എഐ ഉപയോഗിച്ച് ചിത്രം മാറ്റിയാൽ ആരും അറിയില്ലെന്ന് കരുതിയോ എന്നും ആളുകൾ ചോദിക്കുന്നു.