30 വർഷങ്ങൾക്ക് മുമ്പ് മരിച്ച ജീവിയുടെ കോശത്തിൽ നിന്നും പുതിയൊരു കുഞ്ഞ്, എലിസബത്ത് ആൻ എന്ന വെള്ളക്കീരി

Published : Sep 05, 2021, 11:22 AM IST
30 വർഷങ്ങൾക്ക് മുമ്പ് മരിച്ച ജീവിയുടെ കോശത്തിൽ നിന്നും പുതിയൊരു കുഞ്ഞ്, എലിസബത്ത് ആൻ എന്ന വെള്ളക്കീരി

Synopsis

അങ്ങനെ സൃഷ്ടിച്ചെടുത്ത ഈ കുഞ്ഞിന് എലിസബത്ത് ആൻ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വില്ല എന്ന പേരിലുള്ള 1980 -കളിൽ മരിച്ച വെള്ളക്കീരിയുടെ ശീതീകരിച്ച കോശമാണ് ഉപയോ​ഗിച്ചിരിക്കുന്നത്. 

ജീവിതത്തിന്റെ ഒരു നിയമത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം - മരിച്ചവയ്ക്ക് ഇനി ഒരിക്കലും ജീവിക്കാൻ കഴിയില്ല എന്നതാണ് അത്. എന്നിരുന്നാലും, ക്ലോണിംഗ് വഴി വംശനാശം സംഭവിച്ച മൃഗങ്ങളെ ജീവിപ്പിക്കാൻ യുഎസ്സിൽ നിന്നുള്ള ഗവേഷകർക്ക് കഴിഞ്ഞിരിക്കുകയാണ്.  

കറുത്ത പാദമുള്ള ഒരു വെള്ളക്കീരിക്കാണ് ഗവേഷകര്‍ ക്ലോണിംഗിലൂടെ ജീവന്‍ നല്‍കിയിരിക്കുന്നത്. യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ്, വയാജെൻ, റിവൈവ് & റീസ്റ്റോർ, പെറ്റ്സ് & ഇക്വിൻ, അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയം, സാൻ ഡിയാഗോ സൂ ഗ്ലോബൽ എന്നിവിടങ്ങളിലെ ഗവേഷകരാണ് വംശനാശ ഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനായി ഈ ജീവിയെ ക്ലോൺ ചെയ്തിരിക്കുന്നത്. 

വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയെ അതിജീവിക്കാൻ സഹായിക്കുന്നതിന് ക്ലോൺ ചെയ്യാനുള്ള യുഎസിലെ ആദ്യ ശ്രമമാണിത്. എന്നിരുന്നാലും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലും ഇത് ചെയ്തിട്ടുണ്ട്. വടക്കേ അമേരിക്കയിൽ നിന്നുള്ള ഒരേയൊരു വെള്ളക്കീരി ഇനമായ ഈ കറുത്ത പാദമുള്ള വെള്ളക്കീരിക്ക് 1980 -കളിൽ വംശനാശം സംഭവിച്ചതായി കരുതപ്പെടുന്നു. ആ പ്രദേശങ്ങളിൽ മനുഷ്യർ കൃഷി വർദ്ധിപ്പിച്ചതിനാൽ അവയുടെ നിലനിൽപ്പിനെ ബാധിച്ചു, ഇത് ഇവയുടെ നിലനിൽപ്പ് ബുദ്ധിമുട്ടിലാക്കി. 

എന്നിരുന്നാലും, 1981-ൽ, ഒരു കൃഷിയുടമ തന്റെ വസ്തുവിൽ ചെറിയ കാൽപ്പാടുകളുള്ള ഈയിനം വെള്ളക്കീരിയെ കണ്ടെത്തി. പരിസ്ഥിതി പ്രവർത്തകർ പിന്നീട് അവയെ അവരുടെ പരിചരണത്തിനും പ്രജനനത്തിനും അനുയോജ്യമായ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഇന്ന് അത്തരം രണ്ട് സുരക്ഷിത സ്ഥാനങ്ങളിൽ 650 എണ്ണം മാത്രമാണ് ജീവനോടെയുള്ളത്. നിർഭാഗ്യവശാൽ, ഏഴ് യഥാർത്ഥ വെള്ളക്കീരികൾക്ക് മാത്രമേ പുനരുൽപാദനം നടത്താൻ കഴിഞ്ഞുള്ളൂ, മുഴുവൻ എണ്ണവും ഈ ഗ്രൂപ്പിന്റെ നേരിട്ടുള്ള പിൻഗാമികളാണ്. ഈ ജീവിവർഗത്തിന്റെ നിലനിൽപ്പിന് ആവശ്യമായ വൈവിധ്യമാർന്ന ഇനങ്ങളുണ്ടായിരുന്നില്ല. 

എന്നിരുന്നാലും, അടുത്തിടെ, ശാസ്ത്രജ്ഞർക്ക് സാൻ ഡിയാഗോ മൃഗശാലയില്‍ മറ്റൊരു വെള്ളക്കീരിയുടെ ശീതീകരിച്ച് സൂക്ഷിച്ചിരുന്ന കോശങ്ങൾ വഴി ക്ലോൺ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്തു. അങ്ങനെ സൃഷ്ടിച്ചെടുത്ത ഈ കുഞ്ഞിന് എലിസബത്ത് ആൻ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. വില്ല എന്ന പേരിലുള്ള 1980 -കളിൽ മരിച്ച വെള്ളക്കീരിയുടെ ശീതീകരിച്ച കോശമാണ് ഉപയോ​ഗിച്ചിരിക്കുന്നത്. 

ക്ലോണിംഗ് പദ്ധതി 2013 -ൽ ആരംഭിച്ചു, അതിനുശേഷം പതുക്കെ പുരോഗമിച്ചു. ക്ലോൺ ചെയ്ത കുട്ടി ഒടുവിൽ 2020 ഡിസംബറിലാണ് കൊളറാഡോയിലെ ഒരു സംരക്ഷണ കേന്ദ്രത്തിൽ ജനിച്ചത്. ആനിനെ കൊളറാഡോ സെന്ററിലെ ജീവനക്കാരാണ് വളർത്തുന്നത്. ഇങ്ങനെ ക്ലോണിം​ഗിലൂടെ ജനിച്ച കുഞ്ഞായതിനാൽ തന്നെ അതിനെ കൂടുതൽ ​ഗവേഷണങ്ങൾക്ക് വിധേയയാക്കും. കാട്ടിലേക്ക് വിടുകയുണ്ടാവില്ല.

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!