ഡൂംസ്‌ഡേ: ഭൂമിയിൽ മനുഷ്യായുസ്സ് ഇനിയെത്ര നാൾ? ശാസ്ത്രലോകത്തെ അസ്വസ്ഥമാക്കി വീണ്ടും 'ലോകാവസാന വാദം' സജീവം

Published : Jul 16, 2026, 04:21 PM IST
end of the world

Synopsis

മനുഷ്യരാശിയുടെ ആകെ ആയുസ്സിന്‍റെ പകുതിയിലേറെ പിന്നിട്ടുവെന്ന് വാദിക്കുന്ന 'ഡൂംസ്‌ഡേ ആർഗ്യുമെന്‍റ്' എന്ന ഗണിതശാസ്ത്ര സിദ്ധാന്തം വീണ്ടും ചർച്ചയാകുന്നു. ഇതൊരു പ്രവചനമല്ലെങ്കിലും, കാലാവസ്ഥാ വ്യതിയാനം പോലുള്ള നിലവിലെ ഭീഷണികൾ ഈ വാദത്തിന് പ്രാധാന്യം നൽകുന്നു.

ഭൂമിയിൽ മനുഷ്യരാശി ഇനി എത്രകാലം കൂടി ജീവിച്ചിരിക്കും എന്നതിനെക്കുറിച്ചുള്ള ഒരു ഗണിതശാസ്ത്ര വാദം വീണ്ടും ലോകമെങ്ങും ചർച്ചയാവുകയാണ്. 'എപ്പോഴായിരിക്കും മനുഷ്യവർഗ്ഗം ഭൂമിയിൽ നിന്ന് ഇല്ലാതാവുക?' എന്ന ശാസ്ത്രജ്ഞരെയും ചിന്തകരെയും ഒരുപോലെ കുഴക്കുന്ന ചോദ്യമാണ് വീണ്ടും ഉയർന്നുവന്നത്. ബ്രിട്ടീഷ് മാധ്യമമായ 'ദി മെട്രോ' പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് 'ഡൂംസ്‌ഡേ ആർഗ്യുമെന്‍റ്' (Doomsday Argument - ലോകാവസാന വാദം) എന്ന ആശയത്തിലേക്ക് വീണ്ടും ജനശ്രദ്ധ തിരിച്ചത്. മനുഷ്യചരിത്രത്തെ അടിസ്ഥാനമാക്കി നോക്കിയാൽ, നമ്മൾ കരുതുന്നതിലും വളരെ വേഗത്തിൽ മനുഷ്യ വംശനാശം സംഭവിച്ചേക്കാം എന്നാണ് ഈ സിദ്ധാന്തം പറയുന്നത്. പതിറ്റാണ്ടുകളായി നിലവിലുള്ള ഈ വിഷയം ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും കടുത്ത തർക്കങ്ങൾക്ക് കാരണമാകുന്നു.

എന്താണ് ഈ 'ലോകാവസാന വാദം'?

പ്രപഞ്ചത്തിലോ ചരിത്രത്തിലോ മനുഷ്യർക്ക് മാത്രമായി സവിശേഷമായ ഒരു സ്ഥാനവുമില്ലെന്ന് പറയുന്ന 'ദി കോപ്പർനിക്കൻ പ്രിൻസിപ്പിൾ' എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ബ്രാൻഡൻ കാർട്ടർ എന്ന ശാസ്ത്രജ്ഞൻ ആദ്യമായി അവതരിപ്പിക്കുകയും പിന്നീട് ജെ. റിച്ചാർഡ് ഗോട്ട് വികസിപ്പിക്കുകയും ചെയ്ത ഈ വാദം, വരാനിരിക്കുന്ന ഏതെങ്കിലും പ്രത്യേക ദുരന്തത്തെക്കുറിച്ച് പ്രവചിക്കുന്നില്ല. പകരം, ഇതൊരു കണക്കുകൂട്ടൽ മാത്രമാണ്.

അതായത്, ഭൂമിയിൽ ഇതുവരെ ജീവിച്ചിരുന്നതും ഇനി ജനിക്കാൻ പോകുന്നതുമായ ആകെ മനുഷ്യരിൽ ഒരാളാണ് നിങ്ങളെന്ന് കരുതുക. അങ്ങനെയാണെങ്കിൽ, മനുഷ്യവർഗ്ഗം അതിന്‍റെ ആകെ ആയുസ്സിന്‍റെ പകുതിയിലേറെ ഇപ്പോൾത്തന്നെ പിന്നിട്ടു കഴിഞ്ഞിരിക്കാനാണ് സാധ്യത കൂടുതലെന്നും, ഇനി നമുക്ക് മുന്നിൽ വലിയൊരു ഭാവി ബാക്കിയുണ്ടാകാൻ സാധ്യത കുറവാണെന്നും ഈ ഗണിതശാസ്ത്ര മാതൃക വാദിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, പുതിയ മഹാമാരികൾ, ആണവയുദ്ധ ഭീഷണി എന്നിവ കാരണം മനുഷ്യന്‍റെ നിലനിൽപ്പ് അപകടത്തിലാണോയെന്ന ഭയം പൊതുജനങ്ങൾക്കിടയിൽ കൂടുന്നുണ്ട്. ഇതാണ് ഈ സിദ്ധാന്തം വീണ്ടും ചർച്ചയാകാൻ കാരണമെന്നാണ് ദ മെട്രോയുടെ റിപ്പോർട്ടിൽ പറയുന്നത്

ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തൽ

മനുഷ്യന്‍റെ വംശനാശം തൊട്ടടുത്തെത്തി എന്നതിന്‍റെ തെളിവായി ഈ വാദത്തെ കാണരുതെന്ന് പ്രമുഖ ഗവേഷകർ വ്യക്തമാക്കുന്നു. ഇത്തരം ഭീഷണികളെക്കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധർ പറയുന്നത്, അനിശ്ചിതത്വങ്ങളെ മനസ്സിലാക്കാൻ കണക്കുകൾ സഹായിക്കുമെങ്കിലും, ഭാവിയിലുണ്ടാകുന്ന സാങ്കേതിക വളർച്ചയെയോ പ്രതിസന്ധികളെ മറികടക്കാനുള്ള മനുഷ്യന്‍റെ അതിജീവന ശേഷിയെയോ മുൻകൂട്ടി കാണാൻ ഇവയ്ക്ക് കഴിയില്ലെന്നാണ്. ചുരുക്കത്തിൽ, മനുഷ്യൻ എപ്പോൾ ഇല്ലാതാകുമെന്ന് പ്രവചിക്കാൻ കഴിയുന്ന ഒരു സംവിധാനവും നിലവിൽ ശാസ്ത്രലോകത്തില്ല. അതിനുപകരം, പുതിയ രോഗങ്ങൾ, പരിസ്ഥിതി നാശം, യുദ്ധങ്ങൾ തുടങ്ങിയ യഥാർത്ഥ അപകടങ്ങൾ ഒഴിവാക്കാനാണ് ഗവേഷകർ ഇപ്പോൾ ശ്രമിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

കുടുംബത്തിന്റെ ഏക വരുമാന മാർ​ഗം, എന്നിട്ടും 18 വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് യുവാവ്
കുട്ടികൾ പൊതുസ്ഥലങ്ങളിൽ വാശിപിടിച്ചു കരഞ്ഞാലെന്ത് ചെയ്യും? യൂറോപ്യൻ മാതാപിതാക്കൾ പഠിപ്പിച്ച 5 പാഠങ്ങൾ; വീഡിയോ