
വിമാനയാത്രയ്ക്കിടെ സ്ത്രീ സീറ്റ് വൃത്തികേടാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് 40 മിനിറ്റോളം കടുത്ത ദുർഗന്ധം സഹിക്കേണ്ടിവന്നതായി പരാതി. മലേഷ്യയിൽ നിന്ന് ചൈനയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലെ ഒരു സ്ത്രീ തന്‍റെ സീറ്റിൽ മലമൂത്ര വിസർജ്ജനം നടത്തിയതിനെ തുടർന്ന്, വിമാനം ലാൻഡ് ചെയ്യുന്നതിന് ഏകദേശം 40 മിനിറ്റോളം യാത്രക്കാർക്ക് ശക്തമായ ദുർഗന്ധം അനുഭവിക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഓഗസ്റ്റ് 18 -ന് രാത്രി 10.30 -ന് കോട്ട കിനബാലുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3 മണിയോടെ ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ AK1516 വിമാനത്തിലാണ് സംഭവം നടന്നതെന്ന് വിഎൻ എക്സ്പ്രസ് ഇന്‍റർനാഷണലിന്‍റെയും ഏഷ്യവണിന്‍റെയും റിപ്പോർട്ടുകൾ പറയുന്നു. 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ രണ്ട് കുട്ടികളുമായി വിമാനയാത്ര ചെയ്യുകയായിരുന്നുവെന്നും അവർ കുട്ടികൾക്കിടെയിൽ ഇരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. പുലർച്ചെ 2 മണിക്ക് തൊട്ടുമുമ്പായിരുന്നു സമയം, ഞങ്ങൾ എല്ലാവരും ഉറങ്ങുകയായിരുന്നു.
അസാധാരണമായ ദുർഗന്ധം വിമാനത്തിൽ നിറഞ്ഞതിന് പിന്നാലെ യാത്രക്കാർ ഉറക്കമുണർന്നെന്ന് ഷാവോ എന്ന യാത്രക്കാരി പറഞ്ഞറായി റിപ്പോർട്ടുകൾ പറയുന്നു. ഇടയ്ക്ക് അവർ ടോയ്ലറ്റിലേക്ക് പോയപ്പോൾ ഛർദ്ദിക്കാനാണെന്നാണ് കരുതിയത്. എന്നാൽ അതിന് പിന്നാലെ വിമാനത്തിന്‍റെ ഇടനാഴിയിലും ദുർഗന്ധം നിറഞ്ഞു. തനിക്ക് സുറമില്ലെന്നാണ് യാത്രക്കാർ ചോദ്യം ചെയ്തപ്പോൾ യുവതി പറഞ്ഞതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ദുർഗന്ധത്തെ കുറിച്ച് പരാതി ഉയർന്നതോടെ ക്യാബിൻ ക്രൂ അംഗങ്ങൾ ടവ്വലുകൾ, ടിഷ്യുകൾ, കയ്യുറകളും ഉപയോഗിച്ച് സീറ്റും വിമാനത്തിന്‍റെ ഇടനാഴിയും വൃത്തിയാക്കാൻ ശ്രമിച്ചു. ദുർഗന്ധം നിയന്ത്രിക്കാൻ അവർ എയർ ഫ്രെഷനർ ഉപയോഗിച്ചു. എന്നാൽ വിമാനം ലാൻഡ് ചെയ്യുന്നതുവരെ ക്യാബിനിൽ ദുർഗന്ധം തളം കെട്ടിനിന്നെന്നും യാത്രക്കാർ പരാതിപ്പെട്ടു. ലാൻഡിംഗ് പ്രക്രിയയിലെ എയർ കണ്ടീഷനിംഗ് ക്രമീകരണങ്ങൾ സാഹചര്യം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കിയെന്നും യാത്രക്കാർ കൂട്ടിച്ചേർത്തു. വിമാനം ലാന്‍റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഗ്രൗണ്ട് സ്റ്റോഫിനെ വിവരം അറിയിച്ചിരുന്നു. അതിനാൽ വിമാനം ലാന്‍റ് ചെയ്തതിന് പിന്നാലെ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തതായി എയർലൈൻ അറിയിച്ചു.