
2019 സെപ്റ്റംബര്‍ 14 -ന് പുലർച്ചെ ഓക്സ്ഫോർഡ്ഷെയറിലെ ചരിത്രപ്രസിദ്ധമായ ബ്ലെന്‍ഹൈം കൊട്ടാരത്തില്‍, ഇരുട്ടിന്‍റെ മറപറ്റിക്കയറിയ നാല് പേര്‍ വെറും അഞ്ച് മിനിറ്റിനുള്ളില്‍ തങ്ങളുടെ ജോലി തീർത്ത് വന്ന കാറുകളിൽ കയറി പോയി. തിരിച്ച് പോകുമ്പോൾ ആ നാല് പേര്‍ക്കൊപ്പം ഉണ്ടായിരുന്നത് കൊട്ടാരത്തിലെ, അല്ല ലോകത്തിലെ തന്നെ ഏറ്റവും വില പിടിപ്പുള്ള യൂറോപ്യന്‍ ടോയ്‍ലറ്റ്. വില അമ്പത്തിയൊന്ന് കോടി രൂപ. അതും 18 കാരറ്റ് സ്വർണത്തില്‍ തീര്‍ത്തത്.
അഞ്ച് വര്‍ഷമെടുത്താണ് ആ കേസ് ബ്രീട്ടിഷ് പോലീസ് ഇപ്പോൾ അവസാനിപ്പിച്ചത്. 2019 -ൽ ലോകമെമ്പാടും വാർത്തകളിൽ പ്രധാന വാര്‍ത്താ തലക്കെട്ടായി ഇടം നേടിയ കോടി മൂലമുള്ള ആ ടോയ്‍ലറ്റ് മോഷണത്തില്‍ ഉൾപ്പെട്ട നാല് പേർക്കെതിരെ ബ്രിട്ടീഷ് പോലീസ് കുറ്റം ചുമത്തി. മോഷണത്തിൽ നേരിട്ട് പങ്കില്ലെന്നും എന്നാല്‍ ടോയ്‍ലറ്റ് ഉരുക്കി, സ്വർണം മറിച്ച് വില്‍ക്കാന്‍ സഹായിച്ചെന്ന് കോടതി കണ്ടെത്തിയ പ്രതികളിലൊരാളായ ഫ്രെഡറിക് ഡോയെ (36) കോടതി ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റ് മൂന്ന് പേരെ കോടതി ശിക്ഷിച്ചു.
2019 സെപ്റ്റംബർ 14 ന് പുലർച്ചെ 4 മണിയോടെ, വലിയൊരു ശബ്ദം കേട്ട് കൊട്ടാരം ജീവനക്കാരിയായ എലീനർ പേസ് ഉറക്കമുണർന്നു,. എന്തോ വീണതാണെന്നാണ് അവര്‍ ആദ്യം കരുതിയത്. എന്നാല്‍, തൊട്ട് പിന്നാലെ കൊട്ടാരത്തിലെ സുരക്ഷാ അലാറം ഉറക്കെ ശബ്ദിച്ചു. എന്തോ സംഭവിച്ചെന്ന് മനസിലായ എലിനർ കൊട്ടാരത്തിലെ അമൂല്യ കലാവസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് ഓടി. അവിടെ ഇറ്റാലിയൻ കലാകാരനായ മൗറീഷ്യോ കാറ്റെലൻ രൂപകൽപ്പന ചെയ്ത. 'അമേരിക്ക' എന്ന് പേരിട്ടിരുന്ന പൂർണ്ണമായും പ്രവർത്തനക്ഷമമായ 18 കാരറ്റ് സ്വർണ്ണ ടോയ്‌ലറ്റ് കാണാനില്ലായിരുന്നു.
പിന്നാലെ, വിവരമറിഞ്ഞ് പോലീസെത്തി. അവര്‍ അത്ഭുതപ്പെട്ടു. രണ്ട് കാറുകളിലായെത്തിയ നാലംഗ സംഘം കൊട്ടാരം സുരക്ഷ ഭേദിച്ച് വെറും അഞ്ച് മിനിറ്റിനുള്ളില്‍ കോടിക്കണക്കിന് വിലയുള്ള സ്വർണ ടോയ്‍ലറ്റുമായി കടന്നിരിക്കുന്നു. പോലീസ് അന്വേഷണത്തില്‍ വിചിത്രമായ ഒരു കാര്യം കണ്ടെത്തി. ഇത്രയേറെ മൂല്യമുള്ള സ്വർണ ടോയ്‍ലറ്റ് സൂക്ഷിച്ചിരുന്ന മുറിയില്‍ ഗാര്‍ഡുകളോ സിസിടിവി ക്യാമറകളോ ഉണ്ടായിരുന്നില്ല. ഇരുട്ടും കൊട്ടാരത്തിലെ സുരക്ഷാ വീഴ്ചയും കള്ളന്മാര്‍ക്ക് സുരക്ഷയൊരുക്കി.
പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. പക്ഷേ, ആ കലാസൃഷ്ടി മാത്രം കണ്ടെത്താനായില്ല. എങ്കിലും ജെയിംസ് ഷീനെയുടെ ഡിഎന്‍എ സാമ്പിൾ പോലീസിന് സംഭവ സ്ഥലത്ത് നിന്നും ലഭിച്ചു. ടോയ്‍ലറ്റ് ഉരുക്കി പണമാക്കിയെന്നാണ് പോലീസിന്‍റെ നിഗമനം. മൈക്കൾ ജോണ്‍സിനെയും (39), പ്രധാന സഹായിയായ ജെയിംസ് ഷീനെയും (40), കോടതി തടവിന് ശിക്ഷിച്ചു. ഫ്രെഡറിക് ഡോയ്ക്ക് മോഷണത്തിൽ പങ്കില്ലെങ്കിലും സ്വർണം ഉരുക്കി വില്‍ക്കാന്‍ സാഹായിച്ചെന്ന് കണ്ടെത്തിയ കോടതി തടവ് ശിക്ഷ ഒഴിവാക്കി. ബോറ ഗുച്ചുകിനെ (39) എന്ന കൂട്ടാളിയെ കോടതി വെറുതെ വിട്ടു.