
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായകമായ മൂന്നാമത്തെ ഏകദിനത്തിന് മുമ്പ്, പരിശീലകൻ ഗൗതം ഗംഭീർ വാഷിംഗ്ടൺ സുന്ദറിന് വ്യക്തമായ നിർദ്ദേശം നൽകണമെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ സുന്ദറിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ സുന്ദറിന്റെ ബാറ്റിംഗ് ഓർഡറിൽ മാറ്റിയിരുന്നു. ആദ്യ മത്സരത്തിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്തു. രണ്ടാം മത്സരത്തിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 13, 1എന്നിങ്ങനെയായിരുന്നു സുന്ദറിന്റെ സ്കോർ. ബൗളിങ്ങിലും സ്വാധീനം ചെലുത്താനായില്ല. ഇതോടെ സുന്ദറിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യമുയർന്നിരുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് സുന്ദറിനായി അശ്വിൻ രംഗത്തെത്തിയത്. ബാറ്റിംഗിൽ സംഭാവന നൽകാൻ കഴിയുന്ന ഒരു പ്രാഥമിക ബൗളറായി സുന്ദറിനെ കൈകാര്യം ചെയ്യണമെന്നും അശ്വിൻ പറഞ്ഞു.
വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ, ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ബൗളറായി നിങ്ങൾ അദ്ദേഹത്തെ കണക്കാക്കണം. മുഴുവൻ ഓവറുകളും എറിയിക്കുകയും വേണം. അപ്പോൾ മാത്രമേ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു ബൗളറെ പോലെ അദ്ദേഹം ചിന്തിക്കൂ. അദ്ദേഹം ബാറ്റ് ചെയ്ത് കുറച്ച് ഓവറുകൾ എറിയുകയാണെങ്കിൽ, താന്റെ സ്ഥാനമെന്താണെന്നതിൽ അദ്ദേഹത്തിൻ കൺഫ്യൂഷനുണ്ടാകും. ഇന്ത്യയുടെ ഫിനിഷിംഗ് പവർ കുറവാണെന്നും അശ്വിൻ എടുത്തുപറഞ്ഞു. രണ്ടാം ഏകദിനത്തിൽ 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 284 റൺസ് നേടിയെങ്കിലും 358 റൺസാണ് ടോട്ടൽ എത്തിയത്.
ഹാർദിക് പാണ്ഡ്യയെപ്പോലുള്ള ഒരാളില്ലാതെയായപ്പോൾ, നിതീഷ് കുമാർ റെഡ്ഡിയെപ്പോലുള്ള ഫിനിഷറെ എന്തുകൊണ്ട് പരീക്ഷിച്ചില്ല? ഋഷഭ് പന്തിനെ ഫിനിഷറായി അവർ കാണുമോ എന്ന് എനിക്ക് ഉറപ്പില്ല. അവസാനം ഇന്ത്യയ്ക്ക് ആ പഞ്ച് നഷ്ടമായെന്നും അശ്വിൻ പറഞ്ഞു. ബുംറയില്ലാത്ത സാഹചര്യത്തിൽ ടീമിന് 30-40 റൺസ് അധികമായി ആവശ്യമായി വന്നേക്കാം. ബുംറയാണ് എക്സ്-ഫാക്ടർ. അദ്ദേഹം ടീമിന്റെ മുഴുവൻ സമയ ഭാഗമല്ലെങ്കിൽ, ഇന്ത്യ ഓരോ മത്സരത്തിലും 30 മുതൽ 40 വരെ എക്സ്ട്രാ സ്കോർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.