
സൗന്ദര്യത്തിന് വേണ്ടി, എല്ലാക്കാലത്തും എന്ത് വിട്ടുവീഴ്ചയ്ക്കും മനുഷ്യൻ തയ്യാറായിരുന്നു. സങ്കീർണ്ണവും അപകടസാധ്യത കൂടിയതുമായ ശസ്ത്രക്രിയകൾ പോലും സൗന്ദര്യവർദ്ധയ്ക്കായി ചെയ്യാൻ മനുഷ്യന് മടികാണിക്കാറില്ല. ഏറ്റവും ഒടുവിലായി, ഈ ഗണത്തിലേക്ക് മൃതദേഹങ്ങളിൽ നിന്നെടുത്ത കൊഴുപ്പ് കുത്തിവെച്ചുള്ള സൗന്ദര്യവർദ്ധക ചികിത്സാ രീതി കൂടിവരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. യുഎസിലാണ് ഈ സൗന്ദര്യവർദ്ധക ചികിത്സാ രീതിക്ക് കൂടുതൽ ആളുകളുള്ളത്. സ്തനങ്ങൾ, ഇടുപ്പ്, നിതംബം എന്നിവയുടെ വർദ്ധനവിനായാണ് ഈ കുത്തിവെയ്പ്പ് എടുക്കുന്നത്.
അലോക്ലേ (AlloClae) എന്ന ബ്രാന്‍ഡിൽ ടൈഗർ എസ്തെറ്റിക്സ് എന്ന കമ്പനിയാണ് ഈ ചികിത്സ രീതി വാഗ്ദാനം ചെയ്യുന്നത്. മാൻഹട്ടനിൽ നിന്നുള്ള 34 വയസ്സുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധ തന്‍റെ ഇടുപ്പ് കുറയ്ക്കുന്നതിനും പിൻഭാഗത്തെ തടികൂട്ടുന്നതിനുമായി ഏകദേശം 40 ലക്ഷം രൂപ ചെലവഴിച്ച് ഈ ചികിത്സ നടത്തി. അവർ തന്‍റെ ചികിത്സാനുഭവം ന്യൂയോർക്ക് പോസ്റ്റിനോട് പങ്കുവച്ചു. ഒപ്പം ഈ ചികിത്സയിൽ ധാർമ്മിക പ്രശ്നങ്ങളില്ലെന്നും അവർ അവകാശപ്പെട്ടു. മണൽ ഘടിക്കാര രൂപത്തിലുള്ള (Hourglass Figure) ശരീരത്തിനായാണ് പ്രധാനമായും ഈ ചികിത്സ എടുക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
എല്ലാ മൃതദേഹങ്ങളിൽ നിന്നുമുള്ള കൊഴുപ്പ് ഇതിനായി ഉപയോഗിക്കില്ല. മറിച്ച് മെഡിക്കൽ പഠനത്തിനായി ദാനം ചെയ്ത മൃതദേഹങ്ങളിൽ നിന്നുള്ള കൊഴുപ്പാണ് ഈ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഇത്തരം മൃതദേഹങ്ങളിൽ നിന്നും വേർതിരിക്കുന്ന കൊഴുപ്പ് ആദ്യം ശുദ്ധീകരിക്കുന്നു. ഇതിലൂടെ കൊഴുപ്പിൽ നിന്നും രോഗപ്രതിരോധ പ്രതികരണം തടയുന്നതിനായി ഡിഎൻഎയും ജീവനുള്ള കോശങ്ങളും നീക്കം ചെയ്യുന്നു. പിന്നീട് ഇത് അനസ്ത്യേഷ ഇല്ലാതെ തന്നെ ശരീരത്തിൽ കുത്തിവയ്ക്കുന്നു.
മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർക്കോ, ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ കഴിഞ്ഞവർക്കോ (liposuction) പരമ്പരാഗത ബ്രസീലിയൻ ബട്ട് ലിഫ്റ്റിന് (BBL) ആവശ്യമായ കൊഴുപ്പ് ഇല്ലാത്തവർക്കോ ആണ് ഇത്തരം ചികിത്സാ രീതി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഒസെംപിക് (Ozempic), മൗഞ്ചാരോ (Mounjaro) പോലുള്ള ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിച്ച് ഗണ്യമായി ഭാരം കുറച്ച ആളുകൾക്കിടയിലും ഈ ചികിത്സ ജനപ്രിയമാണെന്ന് പ്ലാസ്റ്റിക് സർജനായ ഡാരൻ സ്മിത്ത് പറയുന്നു. അനസ്തേഷ്യ ഇല്ലാതെ തന്നെ ഇത്തരം കൊഴുപ്പുകൾ കുത്തിവയ്ക്കുന്നു.
"ഹിപ് ഡിപ്സ്" നിറയ്ക്കാനും, നിതംബ വർദ്ധനയ്ക്കും സ്തനം, തോളുകൾ എന്നിവയുടെ തടി കൂട്ടാനും ഈ ചികിത്സാ രീതി ഉപയോഗിക്കുന്നു. ഏതാണ്ട് ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ഈ ചികിത്സാ രീതിക്കെടുക്കുന്നൊള്ളൂ. അതേസമയം വിലയേറിയ ചികിത്സാ രീതിയാണിത്. കുത്തിവയ്ക്കുന്ന മരുന്നിന്‍റെ അളവ് അനുസരിച്ച് 10,000 ഡോളർ (ഏകദേശം 9,05,000 രൂപ) മുതൽ 1,00,000 ഡോളർ (ഏകദേശം 90,47,225 രൂപ) വരെ ചിലവാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഈ ചികിത്സയിൽ ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒപ്പം മൃതദേഹങ്ങളിൽ നിന്നും കൊഴുപ്പെടുത്ത് ചികിത്സിക്കുന്നതിന്‍റെ നൈതികതയെയും ചിലർ ചോദ്യം ചെയ്യുന്നു.