
കഴിഞ്ഞ മാസം മറൈൻ പൊല്യൂഷൻ ബുള്ളറ്റിനിൽ(Marine Pollution Bulletin) പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം നീരാളികളും(octopus) മനുഷ്യർ വലിച്ചെറിയുന്ന മാലിന്യങ്ങളും തമ്മിലുള്ള ഇടപഴകൽ വെളിപ്പെടുത്തുന്നതാണ്. കടലിൽ വലിച്ചെറിയപ്പെട്ട വസ്തുക്കളെ എങ്ങനെ നീരാളികൾ അവയുടെ വീടുപോലെയും അഭയകേന്ദ്രങ്ങൾ പോലെയും കണക്കാക്കുന്നു എന്ന് കാണിക്കുന്നതാണ് ഇത്. വെള്ളത്തിനടിയിൽ നിന്നും പകർത്തിയ ദൃശ്യങ്ങളാണ് പഠനത്തിൽ വിശകലനം ചെയ്‍തത്.
"ആഴക്കടലിൽ നിന്നുമുള്ള ദൃശ്യങ്ങൾ വളരെ രസകരമായിരുന്നു, കാരണം വലിയ ആഴത്തിൽ പോലും ഇവ മാലിന്യങ്ങളെ ഉപയോഗിക്കുന്നു" ബ്രസീലിലെ റിയോ ഗ്രാൻഡെ ഫെഡറൽ യൂണിവേഴ്സിറ്റിയിലെ ഗവേഷക സൂപ്പർവൈസർ പ്രൊഫസർ മൈറ പ്രോയെറ്റി ദി ഗാർഡിയനോട് പറഞ്ഞു. ആഴക്കടൽ നീരാളികൾ പതിറ്റാണ്ടുകളായി മനുഷ്യനിർമിത വസ്തുക്കളിൽ അഭയം പ്രാപിക്കുന്നത് നിരീക്ഷിക്കപ്പെടുന്നുണ്ട് എന്നും ഗവേഷകർ വിശദീകരിച്ചു. എന്നിരുന്നാലും, ഈ ഇടപെടലുകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ബ്രസീലിയൻ, ഇറ്റാലിയൻ ടീം ആഗ്രഹിച്ചു. ഇതിനായി, മൊത്തം 261 ഫോട്ടോഗ്രാഫുകൾ അവർ പരിശോധിക്കുകയും മാലിന്യങ്ങളുമായി ഇടപഴകുന്ന 24 ഇനം നീരാളികളെ തിരിച്ചറിയുകയും ചെയ്തു.
ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയെല്ലാമാണ് നീരാളികൾ തങ്ങൾക്ക് അഭയം പ്രാപിക്കാനുള്ള ഇടമാക്കി മാറ്റിയത്. അതിൽ 41.6 ശതമാനം ഗ്ലാസ് ഉൾപ്പെട്ടപ്പോൾ, 24.7 ശതമാനം പ്ലാസ്റ്റിക്കായിരുന്നു. ഇവ പാർപ്പിടം പോലെ ഉപയോഗിക്കുന്നതിന് പുറമെ അവയെ മറയായി ഉപയോഗിക്കുന്നതായും കണ്ടെത്തി. ഫോട്ടോഗ്രാഫുകളിൽ ഏറ്റവും സാധാരണയായി കണ്ട ഇനം ആംഫിയോക്ടോപസ് മാർജിനാറ്റസ് ആയിരുന്നു. ഉഷ്ണമേഖലാ ഇന്ത്യൻ മഹാസമുദ്രത്തിലും ഓസ്‌ട്രേലിയ, ന്യൂ ഗിനിയ, ദക്ഷിണ ജപ്പാൻ എന്നിവിടങ്ങളിലെ പസഫിക്കിലും ഇത് കാണപ്പെടുന്നു. പൊതുവേ, മറ്റേതൊരു പ്രദേശത്തേക്കാളും ഉയർന്ന ശതമാനം ചിത്രങ്ങളും ഏഷ്യയിൽ നിന്നാണ് വന്നത്.
ഗ്ലാസ് ബോട്ടിലുകളിലും ക്യാനുകളിലും ഒരു പഴയ ബാറ്ററിയിലും പോലും 24 ഇനം നീരാളികൾ അഭയം പ്രാപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അധികം പൊട്ടാത്തതോ, ഇരുണ്ടതോ, അതാര്യമായതോ ആയ വസ്തുക്കളാണ് നീരാളികൾ തെരഞ്ഞെടുക്കുന്നത് എന്നും വിശകലനത്തിൽ മനസിലായി. പ്രോയെറ്റി പറഞ്ഞു: “ഈ ഇടപെടലുകൾ നീരാളികൾക്ക് പോസിറ്റീവ് ആയി തോന്നാമെങ്കിലും, കടൽത്തീരങ്ങൾ പോലുള്ള പ്രകൃതിദത്ത ഷെൽട്ടറുകൾ ഇല്ലാത്തതിനാൽ അവയ്ക്ക് ചപ്പുചവറുകൾ അഭയകേന്ദ്രമായി ഉപയോഗിക്കേണ്ടി വരുന്നു എന്നത് അത്ര നല്ല കാര്യമല്ല.” വലിച്ചെറിയപ്പെട്ട ടയറുകൾ, ബാറ്ററികൾ അല്ലെങ്കിൽ പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്കുള്ളിൽ അഭയം കണ്ടെത്തുകയോ മുട്ടയിടുകയോ ചെയ്യുന്നത് അവയെ ദോഷകരമായി ബാധിക്കാം എന്നും ഗവേഷകർ പറയുന്നു.