
അയർലൻഡിലെ പ്രമുഖ സർവ്വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ഗാൽവേയിലെ ഫുഡ് ബാങ്കിനെക്കുറിച്ച് ഐറിഷ് ടൈംസ് പ്രസിദ്ധീകരിച്ച ഒരു വാർത്തയും അതിനോടൊപ്പമുള്ള ചിത്രവുമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ കുറവ് മൂലം ആഴ്ചതോറും നൂറുകണക്കിന് വിദ്യാർത്ഥികളെ ഫുഡ് ബാങ്കിൽ നിന്നും മടക്കി അയക്കേണ്ടി വരുന്നു എന്നായിരുന്നു വാർത്ത. എന്നാൽ, ഇതിനൊപ്പം നൽകിയ ചിത്രത്തിൽ ക്യൂ നിൽക്കുന്നവരിലധികവും ഇന്ത്യൻ വിദ്യാർത്ഥികളാണെന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
ഫെബ്രുവരി 21 -ന് പുറത്തുവന്ന ഈ ചിത്രം എക്സ് (ട്വിറ്റർ) ഉൾപ്പടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഇത്തരം പദ്ധതികൾ, മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള വിദേശ വിദ്യാർത്ഥികൾ ദുരുപയോഗം ചെയ്യുകയാണെന്ന് പലരും ആരോപിച്ചു. അയർലൻഡിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അവിടെ ജീവിക്കാനുള്ള മതിയായ സാമ്പത്തിക ശേഷിയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിസ അനുവദിക്കുന്നത്. എന്നിട്ടും എന്തിനാണ് ഇവർ സൗജന്യ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നത് എന്നാണ് വിമർശകർ ചോദിക്കുന്നത്.
'ക്യൂ നിൽക്കുന്നവരിൽ 90 ശതമാനവും ഇന്ത്യൻ വിദ്യാർത്ഥികളാണ്. സ്വന്തമായി ജീവിക്കാൻ വകയില്ലാത്തവർ എന്തിനാണ് അയർലൻഡിലേക്ക് വരുന്നത്, അതോ പണം ലാഭിക്കാനുള്ള തന്ത്രമാണോ ഇത്?' എന്ന് ഒരാൾ എക്സിൽ കുറിച്ചു. അർഹരായ ഐറിഷ് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വിദേശികൾ തട്ടിയെടുക്കുന്നത് ഇത്തരം സേവനങ്ങളുടെ വിശ്വാസ്യത തകർക്കുമെന്നും ചിലർ അഭിപ്രായപ്പെട്ടു.
ഐറിഷ് ടൈംസ് വാർത്തയിൽ ഒരിടത്തും ഇന്ത്യൻ വിദ്യാർത്ഥികളാണ് ഫുഡ് ബാങ്കിലെ പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞിട്ടില്ല. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് മൂലം എല്ലാ വിഭാഗം വിദ്യാർത്ഥികളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗാൽവേ സർവ്വകലാശാലയിൽ ഉപരിപഠനത്തിനായി എത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലാണ് എന്നതും ഇത്തരമൊരു ചിത്രത്തിന് കാരണമായിട്ടുണ്ടാകാം.