ഒരു ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് മാനേജർ ജീവനക്കാരുടെ വിശ്രമമുറിയിൽ നിന്ന് കസേരകൾ എടുത്തുമാറ്റിയ സംഭവം റെഡ്ഡിറ്റിൽ ചർച്ചയാകുന്നു. മോശം സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുന്ന മാനേജരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഒരു ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പിലെ മാനേജർ ജീവനക്കാരുടെ വിശ്രമമുറിയിൽ നിന്ന് കസേരകളും ബെഞ്ചുകളും എടുത്തുമാറ്റിയ സംഭവത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ ചർച്ചയും പ്രതിഷേധവും ഉയരുന്നു. ക്രൂരമായ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിതുറന്ന സംഭവം ഒരു ജീവനക്കാരൻ തന്നെയാണ് റെഡ്ഡിറ്റ് (Reddit) പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടത്.
കസേര മാറ്റി മാനേജർ
"ഞങ്ങളുടെ ബ്രേക്ക് റൂമിലെ കസേരകൾ മാറ്റി" എന്ന തലക്കെട്ടോടെ ജീവനക്കാരൻ പങ്കുവെച്ച ചിത്രത്തിൽ, തൊഴിലാളികൾക്ക് ഒന്നിരിക്കാൻ പോലും ഇടമില്ലാതെ ഒരു ഫ്രിഡ്ജും കുറച്ച് അടുക്കള സാധനങ്ങളും മാത്രമുള്ള സങ്കടകരമായ അവസ്ഥയിലുള്ള മുറിയാണ് കാണാൻ കഴിയുക. അത്യുഷ്ണവും വായുമലിനീകരണവുമുള്ള അപകടകരമായ സാഹചര്യങ്ങളിൽപ്പോലും ജോലി ചെയ്യാൻ മാനേജർ തങ്ങളെ നിർബന്ധിക്കുകയാണെന്ന് ജീവനക്കാരൻ ആരോപിക്കുന്നു.
"അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം ജോലി ചെയ്യാൻ ഒട്ടും അനുയോജ്യമല്ലെന്ന് കാണിച്ചിട്ടും, ഞങ്ങളെ നിർബന്ധിച്ച് പുറത്തുതന്നെ നിർത്താൻ വേണ്ടിയാണ് മാനേജർ ഓയിൽ ചേഞ്ച് ഷോപ്പിലെ വിശ്രമമുറിയിലുണ്ടായിരുന്ന കസേരകളെല്ലാം എടുത്തുമാറ്റിയത്. ഇപ്പോൾ ഓയിൽ ചേഞ്ചിനായി ആളുകൾ അധികം വരാത്തതുകൊണ്ട് തന്നെ വലിയ പണിയൊന്നുമില്ല," ജീവനക്കാരൻ കുറിപ്പിൽ വ്യക്തമാക്കുന്നു.
മാനേജർക്കെതിരെ നെറ്റിസെൺസ്
പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടുകയും അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ ചർച്ചയാകുകയും ചെയ്തു. മാനേജരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് കമന്‍റുകളിൽ ഉയരുന്നത്. 'ഇവിടെ കസേരകളൊന്നും കാണുന്നില്ലല്ലോ, പുതിയത് വാങ്ങുകയാണോ' എന്ന് മാനേജരുടെ മുഖത്തുനോക്കി ചോദിക്കാൻ ചിലർ ഉപദേശിച്ചപ്പോൾ, ഈ മുറി കാണാൻ തന്നെ തൊഴിൽ സുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്നാണ് മറ്റുള്ളവർ പറയുന്നത്. 'ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ദയനീയമായ വിശ്രമമുറിയാണിത്, ബോസിന് സ്വന്തമായി എയർകണ്ടീഷൻ ചെയ്ത മുറിയും കസേരയും കാണുമല്ലോ' എന്നും, സ്വന്തം ജീവിതത്തിൽ സന്തോഷമില്ലാത്തത് കൊണ്ട് മറ്റുള്ളവരെക്കൂടി ദുരിതത്തിലാക്കാൻ ശ്രമിക്കുന്ന മാനേജർ ഒരു തികഞ്ഞ പരാജയമാണെന്നും ഉപയോക്താക്കൾ കമന്‍റ് ചെയ്തു.


