'നിങ്ങൾ കരുതുംപോലൊരു ജീവിതമല്ല വിദേശത്തെ ഇന്ത്യൻ വിദ്യാർത്ഥികളുടേത്, ജോലി കിട്ടിയപ്പോൾ പൊട്ടിക്കരഞ്ഞുപോയി'; പോസ്റ്റ്

Published : Oct 30, 2025, 01:22 PM IST
Prathamesh Patil

Synopsis

എല്ലാവരും കരുതുംപോലെ വിദേശത്ത് പോയാലുടനെ നല്ല ജീവിതമാവണമെന്നില്ല, ഒരുപാട് കഷ്ടപ്പാടുകളും അതിന്റെ പിന്നിലുണ്ട് എന്നാണ് പാട്ടീലിന്റെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്.

വിദേശത്ത് ജീവിതം കെട്ടിപ്പടുക്കുന്നതിനിടെ ഇന്റർനാഷണൽ സ്റ്റുഡന്റ്സ് നേരിടുന്ന വൈകാരികവും സാമ്പത്തികവുമായ പ്രതിസന്ധികളെക്കുറിച്ചുള്ള പോസ്റ്റ് ഷെയർ ചെയ്ത് ജർമ്മനിയിലെ ഒരു ഇന്ത്യൻ വിദ്യാർത്ഥി. പ്രഥമേഷ് പാട്ടീൽ എന്ന വിദ്യാർത്ഥിയാണ് പോസ്റ്റ് ഇൻസ്റ്റാ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഒരു സ്വപ്നജീവിതമായിട്ടാണ് വിദേശജീവിതം കാണാറുള്ളതെങ്കിലും അതിന്റെ പിന്നിലെ ത്യാ​ഗവും പോരാട്ടവുമെല്ലാം വലുതാണ് എന്നാണ് പാട്ടീൽ പറയുന്നത്. 'സന്തോഷത്തിന്റെ മൂർധന്യാവസ്ഥ കരച്ചിലും ദുഃഖത്തിന്റെ മൂർധന്യാവസ്ഥ ചിരിയുമാണ് എന്ന് പറഞ്ഞത് ആരാണെങ്കിലും അത് തികച്ചും ശരിയാണ്' എന്ന് പറഞ്ഞാണ് പാട്ടീൽ പോസ്റ്റ് ഷെയർ ചെയ്യുന്നത്.

'കഠിനാധ്വാനം എപ്പോഴും അതിന്റെ ഫലം തരിക തന്നെ ചെയ്യും' എന്ന് അമ്മ പറഞ്ഞതിനെ കുറിച്ചും പാട്ടീൽ ഓർക്കുന്നു. വീട് വിട്ട് പോകുമ്പോഴോ, മാസങ്ങളോളം കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴോ ഒന്നും ഒരിക്കലും താൻ കരഞ്ഞിട്ടില്ല. എന്നാൽ മാതാപിതാക്കളാൽ അംഗീകരിക്കപ്പെടുന്ന ആ നിമിഷം തന്നെ കണ്ണീരിലാഴ്ത്തിയെന്നും തനിക്ക് ജോലി കിട്ടിയതിനെ കുറിച്ച് പാട്ടീൽ പറയുന്നു.

നേരത്തെ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ജർമ്മനിയിലേക്ക് പോയി. ഒമ്പതുപേർ കൂടി ഒരു ചെറിയ അപാർട്മെന്റിൽ ഒറ്റ ബാത്ത്റൂം ഉപയോ​ഗിച്ച് കഴിഞ്ഞിരുന്ന ജീവിതത്തെ കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ട്. നാല് സ്യൂട്ട്കേസും വലിയ സ്വപ്നങ്ങളുമായിട്ടാണ് താൻ അന്ന് ജർമ്മനിയിലേക്ക് വന്നത് എന്നും പാട്ടീൽ പറയുന്നു. മണിക്കൂറിൽ എട്ട് യൂറോയ്ക്ക് റസ്റ്റോറന്റ് കിച്ചണുകളും ടോയ്‌ലറ്റുകളും വൃത്തിയാക്കേണ്ടി വന്നതും, തണുപ്പിൽ പലചരക്ക് സാധനങ്ങൾ എത്തിക്കുന്ന ജോലി ചെയ്തതും, ശമ്പളം വൈകുകയോ ചിലപ്പോൾ കിട്ടുകയോ ചെയ്യാത്ത വെയർഹൗസുകളിലും സൂപ്പർമാർക്കറ്റുകളിലും പാർട് ടൈം ജോലി ചെയ്തതും പാട്ടീൽ വിവരിക്കുന്നു. ഒപ്പം വീട്ടുടമ പറ്റിച്ച് കുറേ പണം പോയതുമൊക്കെ പാട്ടീൽ പോസ്റ്റിൽ പറയുന്നുണ്ട്.

 

 

എല്ലാവരും കരുതുംപോലെ വിദേശത്ത് പോയാലുടനെ നല്ല ജീവിതമാവണമെന്നില്ല, ഒരുപാട് കഷ്ടപ്പാടുകളും അതിന്റെ പിന്നിലുണ്ട് എന്നാണ് പാട്ടീലിന്റെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. അവസാനം ഒരു ജോലി കിട്ടിയ നിമിഷം അത് വീട്ടിലേക്ക് വിളിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ താൻ കരഞ്ഞുപോയി എന്നാണ് പാട്ടീൽ പറയുന്നത്. യുവാവ് പറഞ്ഞത് അം​ഗീകരിച്ചുകൊണ്ടും യുവാവിനെ അഭിനന്ദിച്ചുകൊണ്ടും ഒരുപാടുപേരാണ് കമന്റുകൾ നൽകിയത്.

 

PREV
Read more Articles on
click me!

Recommended Stories

ഒറ്റയ്ക്ക് താമസിക്കാൻ റെഡിയാണോ? ഈ മാറ്റങ്ങളുണ്ടാവും; അനുഭവം പങ്കുവച്ച് ​ഗൂ​ഗിൾ ജീവനക്കാരൻ
കൂറ്റൻ മുതല, വയറ്റിൽ മനുഷ്യരുടെ ശരീരഭാ​ഗങ്ങളും 6 ജോഡി ഷൂസും, കരയ്ക്കെത്തിച്ചത് വെടിവച്ചുകൊന്നശേഷം