
യാത്രകളെ സ്നേഹിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുന്ന കാലമാണ് ഇത്. യാത്രകൾ ആളുകളെയും സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും തമ്മിൽ കൂടുതൽ അടുപ്പിക്കുമ്പോൾ അവിടെ മാന്യമായ പെരുമാറ്റത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കൂടി ഉത്തരവാദിത്വം കടന്നുവരുന്നുണ്ട്. ആഭ്യന്തര യാത്രയായാലും വിദേശയാത്രയായാലും ചെല്ലുന്ന ഇടങ്ങളിലെ സംസ്കാരങ്ങളോടും നിയമങ്ങളോടൊപ്പം നാം ബഹുമാനം കാണിക്കേണ്ടതുണ്ട്. എന്നാൽ, പലപ്പോഴും ഇതിന് വിപരീതമായി നിരവധി സംഭവങ്ങൾ നടക്കാറുണ്ട്.
കഴിഞ്ഞദിവസം സമാനമായ ഒരു സംഭവം നടന്നത് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. തായ്‌ലന്റിലെ പട്ടായ ബീച്ചിൽ സന്ദർശനത്തിനെത്തിയ ഒരു കൂട്ടം ഇന്ത്യക്കാരിൽ ചിലർ അവിടെ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്.
റിപ്പോർട്ടുകൾ പ്രകാരം, ആറോളം പേരടങ്ങുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾ ആണ് ഇത്തരത്തിൽ ഒരു പ്രവൃത്തി ചെയ്തത്. 2025 ജനുവരി 16 -ന് അതിരാവിലെ ചോൻ ബുരിയിലെ പട്ടായ ബീച്ചിലെത്തിയ ഇവർ ബീച്ചിൽ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. ഇവർ അപമര്യാദയായി പെരുമാറുന്നതിനിടെ, സമീപത്തുണ്ടായിരുന്ന ഒരാൾ സംഭവം ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.
വിനോദസഞ്ചാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായ അസഹനീയമായ ഈ പെരുമാറ്റം പ്രദേശവാസികൾക്കിടയിലും മറ്റ് ടൂറിസ്റ്റുകൾക്കിടയിലും വ്യാപകമായ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. സംഭവം വിവാദമായതോടെ ബീച്ചിൽ പട്രോളിംഗ് വർദ്ധിപ്പിക്കാനും പ്രാദേശിക ആചാരങ്ങളെയും നിയമങ്ങളെയും കുറിച്ച് അവബോധം വളർത്താനും പ്രാദേശിക അധികാരികളോട് സോഷ്യൽ മീഡിയ യൂസർമാർ അഭ്യർത്ഥിച്ചു.
തായ്‌ലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പട്ടായ, ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് ഈ മനോഹരമായ സ്ഥലം സന്ദർശിക്കാൻ എത്തുന്നത്.