
എല്ലാ യുദ്ധങ്ങളിലും ഏറ്റവും എളുപ്പത്തില്‍ ഉന്നംവെക്കപ്പെടുന്ന ഇരകള്‍ സ്ത്രീകളാണ്. കരയിലും ആകാശത്തിലും കടലിലും നിന്ന് റഷ്യന്‍ സൈന്യം ആറാഴ്ചകളായി ആക്രമണം തുടരുന്ന യുക്രൈനിലും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളെ റഷ്യന്‍ സൈന്യം ബലാല്‍സംഗം ചെയ്യുന്നതായാണ് യുക്രൈന്‍ സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍. അതോടൊപ്പം, ആവശ്യത്തിനുള്ള ഭക്ഷണം കിട്ടാത്തതിനാല്‍, റഷ്യന്‍ സൈനികര്‍ കണ്ണില്‍ക്കണ്ട പട്ടികളെയെല്ലാം ഭക്ഷണമാക്കുന്നതായും വാര്‍ത്തകള്‍ പുറത്തുവന്നു.
റഷ്യന്‍ സൈനികര്‍ നാട്ടിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി നടത്തുന്ന റേഡിയോ സംഭാഷണങ്ങള്‍ പിടിച്ചെടുത്ത യുക്രൈന്‍ അധികൃതരാണ് പുതിയ വിവരം പുറത്തുവിട്ടത്. രണ്ട് സംഭാഷണങ്ങളാണ് യുക്രൈന്‍ വൃത്തങ്ങള്‍ പുറത്തുവിട്ടത്. രണ്ട് റഷ്യന്‍ സൈനികര്‍ നാട്ടിലുള്ളവരുമായി നടത്തുന്ന ഫോണ്‍ സംഭാഷണമാണ് ഇതിലുള്ളത്.
പുറത്തുവിട്ട ഒരു വോയിസ് ക്ലിപ്പിലാണ് റഷ്യന്‍ സൈനികര്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുന്ന വിവരമുള്ളത്. ഒരു സുഹൃത്തിനോട് സംസാരിക്കുമ്പോഴാണ്, മൂന്ന് ടാങ്കര്‍മാര്‍ ചേര്‍ന്ന് യുക്രൈനിലെ കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തതായി റഷ്യന്‍ സൈനികന്‍ വെളിപ്പെടുത്തുന്നത്. ''ഇവിടെയുള്ള മൂന്ന് ടാങ്കര്‍ ചേര്‍ന്ന് ഒരു കൗമാരക്കാരിയെ ബലാല്‍സംഗം ചെയ്തു'' എന്നാണ് റഷ്യന്‍ ഭാഷയില്‍ ഈ സൈനികന്‍ പറയുന്നത്. ആരാണത് ചെയ്തത് എന്ന് അപ്പുറത്തുനിന്നും ചോദ്യം വന്നപ്പോഴാണ്, നമ്മുടെ സൈനികരാണെന്ന് റഷ്യന്‍ സൈനികന്‍ പറയുന്നതെന്ന് ഡെയിലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതോടൊപ്പം പുറത്തുവന്ന മറ്റൊരു വോയിസ് ക്ലിപ്പിലാണ് പട്ടികളെ തിന്നുന്ന കാര്യം മറ്റൊരു റഷ്യന്‍ സൈനികന്‍ സമ്മതിക്കുന്നത്.
ഇങ്ങനെയാണ് ആ സംഭാഷണം:
''നിങ്ങള്‍ ഭക്ഷണമെല്ലാം നന്നായി കഴിക്കുന്നുണ്ടോ?'' എന്നാണ് അപ്പുറത്തുനിന്നും ഒരാള്‍ ചോദിക്കുന്നത്.
''കുഴപ്പമില്ല'' എന്നാണ് റഷ്യന്‍ സൈനികന്‍ മറുപടി നല്‍കുന്നത്. ഇന്നലെ തങ്ങള്‍ പട്ടിയെ തിന്നതായി റഷ്യന്‍ സൈനികന്‍ കൂട്ടിച്ചേര്‍ക്കുന്നു. പട്ടികളെയോ എന്ന് അപ്പുറത്തുള്ളയാള്‍ ആശ്ചര്യം പ്രകടിപ്പിക്കുമ്പോള്‍, അതെ എന്നും ഇറച്ചി കിട്ടാന്‍ വഴിയില്ലെന്നും റഷ്യന്‍ സൈനികന്‍ പറയുന്നു. നിങ്ങള്‍ക്ക് കഴിക്കാന്‍ മറ്റൊന്നുമില്ലേ എന്ന ചോദ്യത്തിന്, ഭക്ഷണം ഉണ്ടെങ്കിലും, അതൊന്നിനും കൊള്ളില്ലെന്ന് ഇയാള്‍ വിശദീകരിക്കുന്നതും വോയിസ് ക്ലിപ്പില്‍ കേള്‍ക്കാം.
യുക്രൈനിയന്‍ സെക്യൂരിറ്റി സര്‍വീസസാണ് ഈ ഓഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഈ വോയിസ് ക്ലിപ്പുകളുടെ ആധികാരികതയോ സൈനികരെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ പുറത്തുവന്നിട്ടില്ല. എങ്കിലും, റഷ്യന്‍ സൈന്യത്തിന് എതിരെ രൂക്ഷമായ വിമര്‍ശനത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്.