രണ്ടുപേർ പങ്കിട്ടുകഴിയുന്ന ഹോസ്റ്റൽ മുറിക്കുള്ള വാടക, മാസം 10 രൂപയിൽ നിന്ന് 300/- ആക്കും. ഇന്നുവരെ വിദ്യാർഥികൾ ഒടുക്കേണ്ടതില്ലാതിരുന്ന കറണ്ടുബില്ലും വാട്ടർബില്ലും ഇനിമേൽ വിദ്യാർത്ഥികൾ തന്നെ പങ്കിട്ടെടുത്ത് അടക്കേണ്ടി വരും.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി അഥവാ ജെഎൻയു. 1969 -ൽ ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ ഒരു ബിൽ പ്രകാരം നിലവിൽ വന്ന ഇന്ത്യൻ അക്കാദമിക വിദ്യാഭ്യാസത്തിന്റെ ഉന്നതമായ അധ്യയനസ്ഥാപനം. ഗോപാലസ്വാമി പാർത്ഥസാരഥി എന്ന വരിഷ്ഠനായ വിദ്യാഭ്യാസവിചക്ഷണൻ ആദ്യത്തെ വൈസ് ചാൻസലറായി തുടങ്ങിയ ഈ സ്ഥാപനം അന്നുതൊട്ടിന്നുവരെ ഇന്ത്യൻ രാഷ്ട്രീയ, സിവിൽ സർവീസ്, ബിസിനസ് രംഗങ്ങളിൽ ഏറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള നിരവധി പ്രഗത്ഭവ്യക്തിത്വങ്ങളെ വാർത്തെടുത്തിട്ടുണ്ട്.
NO CONVOCATION WITHOUT AFFORDABLE EDUCATION എന്നതായിരുന്നു ഇന്നലെ സമരത്തിൽ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളിൽ ഏറ്റവും പ്രധാനം. ജെഎൻയു സ്റ്റുഡന്റസ് യൂണിയൻ തന്നെയായിരുന്നു സമരം നയിച്ചത്. ജെഎൻയു ഹോസ്റ്റൽ നടത്തിപ്പിന്റെ ആധികാരിക മാനദണ്ഡമെന്നത് ഇന്റർ ഹാൾ അഡ്മിനിസ്ട്രേഷൻ(IHA) മാനുവൽ എന്ന രേഖയാണ്. വർഷങ്ങളായി കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ പിന്തുടർന്നുപോന്നിരുന്ന ഈ രേഖ പരിഷ്കരിക്കാൻ വേണ്ടി ഒരു സമിതി രൂപീകരിക്കപ്പെട്ടിരുന്നു ഈയിടെ. ആ സമിതി ചർച്ചചെയ്ത് രൂപം നൽകിയ പരിഷ്കരിച്ച IHA മാനുവലിന്റെ കരട് രേഖയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനം. പ്രസ്തുത കരട് രേഖ ഹോസ്റ്റൽ ഫീസിനെ അഴിച്ചു പണിയുന്ന ഒന്നാണ്. വർഷങ്ങളായി വളരെ തുച്ഛമായ സംഖ്യകളാണ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഒടുക്കേണ്ടി വന്നിരുന്നത്. അതിൽ പലതും പലമടങ്ങായി വർധിപ്പിക്കുന്ന പരിഷ്കരണങ്ങളാണ് സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്.
അതിൽ, സർവീസ് ചാർജ്ജ് എന്ന പേരിൽ പുതിയതായി കൊണ്ടുവരുന്ന ഒരു ഫീസ് ഹോസ്റ്റൽ താമസത്തിന്റെ ചെലവ് ഒറ്റയടിക്ക് കൂട്ടും. ഈ കരട് രേഖ അംഗീകരിക്കപ്പെടുകയാണെങ്കിൽ, ഇനി ഹോസ്റ്റലിൽ കഴിയുന്ന ഓരോ വിദ്യാർത്ഥിയും 1700 രൂപ പ്രതിമാസം സർവീസ് ചാർജ്ജിനത്തിൽ ഒടുക്കേണ്ടി വരും. ഒരു സിംഗിൾ റൂമിന്റെ വാടക മാസം 20 രൂപയിൽ നിന്ന് 600/- ആയി ഉയർത്തും. രണ്ടുപേർ പങ്കിട്ടുകഴിയുന്ന മുറിക്കുള്ള വാടക മാസം 10 രൂപയിൽ നിന്ന് 300/- ആക്കും. ഇന്നുവരെ വിദ്യാർഥികൾ ഒടുക്കേണ്ടതില്ലാതിരുന്ന കറണ്ടുബില്ലും വാട്ടർബില്ലും ഇനിമേൽ വിദ്യാർത്ഥികൾ തന്നെ പങ്കിട്ടെടുത്ത് അടക്കേണ്ടി വരും. നവംബർ 13 -ന്, ജെഎൻയു എക്സിക്യൂട്ടീവ് കൗൺസിലിന്റെ അന്തിമാംഗീകാരം കിട്ടിയാൽ പിന്നെ ഈ ഡ്രാഫ്റ്റ്, ഔദ്യോഗിക മാർഗ്ഗരേഖയായി മാറും. ഇപ്പോൾ ജെഎൻയുവിൽ BA/MA/MPhil/PhD പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾ മാസാമാസം അടക്കുന്ന പരമാവധി ട്യൂഷൻ ഫീസ് 283 രൂപയാണ്. അതും വർധിപ്പിക്കാൻ പോകുന്നു. ഒപ്പം, റീഫണ്ടബിൾ ആയ മെസ് സെക്യൂരിറ്റി ഫീസ് 5500/-ൽ നിന്ന് 12,000/- ആക്കി ഉയർത്താനുള്ള നിർദ്ദേശവും വന്നിട്ടുണ്ട്.
സർവകലാശാലയുടെ പടിഞ്ഞാറേ ഗേറ്റിനു മുന്നിലായി 500 -ലധികം വിദ്യാർത്ഥികൾ തടിച്ചുകൂടിയിരുന്നു. ഗേറ്റിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർത്തുകൊണ്ട് സമരക്കാർ ബിരുദദാനച്ചടങ്ങുനടക്കുന്ന വേദിയിലേക്ക് മാർച്ച്ചെയ്തു. ബിരുദദാനച്ചടങ്ങിൽ പങ്കുചേരാനെത്തിയ വൈസ് പ്രസിഡന്റിനെ പൊലീസ് ഒരുവിധം വേദിക്ക് പുറത്തെത്തിച്ചു. ഉച്ചക്കുശേഷം ജെഎൻയു യൂണിയൻ പ്രതിനിധികൾ തങ്ങളുടെ ആവശ്യങ്ങളുമായി കേന്ദ്രമാനവ വിഭവ ശേഷി വകുപ്പുമന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്കിനെ ചെന്നുകണ്ടു. അവർ 11 ആവശ്യങ്ങൾ അടങ്ങിയ ഒരു മെമ്മോറാണ്ടവും പൊഖ്‌റിയാലിന് സമർപ്പിച്ചു. IHA പരിഷ്‌കാരങ്ങൾ ഉപേക്ഷിക്കുക എന്നത് തന്നെയാണ് മുഖ്യ ഡിമാൻഡ്.
എന്നാൽ, ജെഎൻയു സ്റ്റുഡന്റസ് ഡീൻ ആയ ഉമേഷ് കദം പറയുന്നത്, കഴിഞ്ഞ 19 വർഷങ്ങളായി വർധിപ്പിക്കാതെ തുടരുന്ന ഫീസുകൾ കൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് എന്നാണ്. കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴും ഈ ഫീസുകൾ കൂട്ടാനുള്ള ശ്രമങ്ങൾ ജെഎൻയു അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ എതിർപ്പിനെത്തുടർന്ന് വേണ്ടെന്നു വെക്കുകയാണ് ഉണ്ടായത്. ഇത്തവണയും കടുത്ത പ്രതിഷേധങ്ങൾക്ക് ജെഎൻയു സാക്ഷ്യം വഹിച്ചു. ഉച്ചക്ക് തൊട്ടുമുമ്പ് തുടങ്ങിയ പ്രകടനത്തെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി ഉൾപ്പെടെയുള്ള മാർഗങ്ങൾ അവലംബിച്ചു.
Rumours are being spread by some motivated students about new hostel manual recently approved by Inter Hall Administration (IHA) committee. JNU administration appeals to student community not to be misled by those who are trying to derail the normal functioning of the University. pic.twitter.com/XEH1ZeTbun
— Mamidala Jagadesh Kumar (@mamidala90)