
കർണാടകയിലെ ഗോകർണ ക്ഷേത്രനഗരത്തിൽ നടന്ന കൗതുകകരവും അസാധാരണവുമായ കാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായി. ക്ഷേത്രനഗരത്തിലെ ഒരു ഇടനാഴിയിൽ ഇരുന്ന് ഓടക്കുഴൽ വായിക്കുന്ന ഒരു ജാപ്പനീസ് വിനോദ സഞ്ചാരി വഴിയാത്രക്കാരിൽ നിന്നും പണം സ്വീകരിച്ചെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിവാദമായി. ചില കാഴ്ചക്കാർ അവരുടെ സംഗീതത്തെ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ, അവർ ഇത്തരത്തിൽ ധനസമ്പാദം നടത്തുന്നത് നിയമപരമാണോയെന്ന് ചോദിച്ചു. ഇതാണ് വിവാദത്തിന് തുടക്കം കുറിച്ചതും.
ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയതാണ് ജാപ്പൻകാരിയായ സാക്കോ. ഇവർ എല്ലാ ദിവസവും ഗോകർണയിലെ മഹാഗണപതി ക്ഷേത്രത്തിന് നേരെ എതിർവശത്തുള്ള ഇന്ദ്രേശ്വർ ക്ഷേത്രത്തിന് സമീപം ഇരുന്ന് ഓടക്കുഴൽ വായിക്കാറുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൃഷ്ണന്‍റെ ഒരു ചെറിയ വിഗ്രഹം സമീപത്ത് വച്ചാണ് ഇവർ ഓടക്കുഴൽ വായിക്കുന്നത്. ഒപ്പം തന്‍റെ മുന്നിലായി ഒരു പാത്രവും വയ്ക്കും. വഴിയാത്രക്കാർ ഇവരുടെ ഓടക്കുഴൽ വായന കേട്ട് മുന്നിലെ പാത്രത്തിലേക്ക് പണം നിക്ഷേപിക്കുന്നു. സാക്കോയുടെ ഓടക്കുഴൽ വായന ശാന്തവും ആകർഷകവുമാണെന്നാണ് സഞ്ചാരികൾ അവകാശപ്പെടുന്നത്. ഇത് ഈ വഴി പോകുന്ന ഭക്തരെയും മറ്റ് വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നു. എന്നാൽ സന്ദർശക വിസയിലെത്തിയ ഒരു സഞ്ചാരി എങ്ങനയാണ് ഇത്തമൊരു പ്രവർത്തിയൂടെ പണം സമ്പാദിക്കുന്നതെന്നും അതിന്‍റെ നിയമസാധുത എന്താണെന്നും നെറ്റിസെന്‍സ് ചോദിക്കുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് കുറച്ച് കാലമായി സാക്കോ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകയാണ്. എല്ലാ ദിവസവും ക്ഷേത്രത്തിലെത്തുന്ന ഇവർ അവിടെ ഇരുന്ന് തന്‍റെ ഓടക്കുഴൽ വായിക്കുന്നതും പതിവാണ്. ഇതുവഴിയുള്ള ഭക്തരും വിനോദ സഞ്ചാരികളും ഈ സമയം സാക്കോയുടെ ചുറ്റും കൂടും. ഒറ്റ ഇരിപ്പിൽ തന്നെ ആയിരങ്ങൾ സമ്പാദിക്കാൻ സാക്കോയ്ക്ക് കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. അതേസമയം വിദേശ സഞ്ചാരികൾക്ക് ഇത്തരത്തിൽ പണം സമ്പാദിക്കാനുള്ള നിയമപരമായ സാധുതയുണ്ടോയെന്ന ചോദ്യം സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. മാത്രമല്ല, ഇന്ന് ഇന്ത്യയിൽ പല പ്രദേശത്തും പ്രത്യേകിച്ച് ക്ഷേത്ര പരിസരങ്ങളിൽ പരസ്യമായി ഭിക്ഷയാകിക്കുന്നതിന് നിരോധനവുണ്ടെന്നും ചിലർ ചൂണ്ടിക്കാണിച്ചു. അതേസമയം അവർ യാചകയല്ലെന്നും മറിച്ച് അവരുടെ കഴിവ് പ്രദർശിപ്പിക്കുകയാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാണിച്ചു.