
പൂച്ചക്കുട്ടികളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ് അല്ലേ? എന്നാൽ, പൂച്ചക്കുട്ടികളാണ് എന്ന് തെറ്റിദ്ധരിച്ച് പുള്ളിപ്പുലിയുടെ കുട്ടികളെ വീട്ടിലേക്ക് എടുത്ത് കൊണ്ടുവന്നാൽ എങ്ങനെ ഇരിക്കും? അതുപോലെ സംഭവിച്ചത് അങ്ങ് ഹരിയാനയിലാണ്. ഒരു കർഷകനും കുടുംബവുമാണ് കാട്ടിൽ നിന്നും പൂച്ചക്കുട്ടികളാണ് എന്ന് തെറ്റിദ്ധരിച്ച് പുള്ളിപ്പുലിയുടെ കുട്ടികളെ എടുത്ത് വീട്ടിലേക്ക് കൊണ്ടു വന്നത്. ഒടുവിൽ, ഹരിയാന വനം വകുപ്പ് ഈ രണ്ട് പുള്ളിപ്പുലിയുടെ കുട്ടികളെയും സുരക്ഷിതമായി അമ്മ പുള്ളിപ്പുലിയുടെ അടുത്തെത്തിച്ചു.
ഹരിയാനയിലെ നൂഹ് ജില്ലയിലെ കോട്‌ല ഗ്രാമത്തിൽ നിന്നുള്ള ഒരു കർഷക കുടുംബമാണ് വ്യാഴാഴ്ച വൈകുന്നേരം തങ്ങളുടെ കന്നുകാലികളെ മേയ്ക്കാൻ അടുത്തുള്ള വനത്തിൽ പോയപ്പോൾ സാമാന്യം വലിയ രണ്ട് വലിയ 'പൂച്ചക്കുട്ടികളെ' കാണുന്നത്. അവയുമായി കുടുംബം തങ്ങളുടെ ഗ്രാമത്തിലെ വീട്ടിൽ തിരികെ എത്തി. അവയ്ക്ക് പാൽ കൊടുക്കാൻ തുനിഞ്ഞു. കണ്ണ് പോലും അവ ശരിക്കും തുറന്നു തുടങ്ങിയിട്ടില്ലായിരുന്നു. അതിനിടയിൽ ചില ഗ്രാമവാസികളാണ് അത് പൂച്ചക്കുട്ടികൾ അല്ല, പുള്ളിപ്പുലിയുടെ കുട്ടികളാണ് എന്ന് തിരിച്ചറിയുന്നത്.
ആ രാത്രി മൊത്തം രണ്ട് കുഞ്ഞുങ്ങളെയും സുരക്ഷിതമായി നോക്കിയ ശേഷം രാവിലെ കുടുംബം വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. അങ്ങനെ ഉദ്യോഗസ്ഥർ വന്ന് കുഞ്ഞുങ്ങളെ കൊണ്ടുപോയി. വൈകുന്നേരം ഉദ്യോഗസ്ഥർ കുടുംബം എവിടെ നിന്നാണോ ആ കുഞ്ഞുങ്ങളെ എടുത്തു കൊണ്ടുവന്നത് അതേ സ്ഥലത്ത് കുഞ്ഞുങ്ങളെ കൊണ്ടുചെന്നാക്കി. പിന്നീട് അവയുടെ അമ്മ എത്തി എന്നും കുഞ്ഞുങ്ങൾ സുരക്ഷിതമായി അമ്മയ്ക്കൊപ്പം ചേർന്നു എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രളയസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയവയിൽ ഒരുകോടി വിലയുള്ള കാളയും !
ഇതിന് മുമ്പും പലപ്പോഴും പുള്ളിപ്പുലിയുടെ കുട്ടികളെ പൂച്ചക്കുട്ടികളാണ് എന്ന് തെറ്റിദ്ധരിക്കപ്പെട്ട സംഭവങ്ങൾ പലയിടത്തും ഉണ്ടായിട്ടുണ്ട്. അവയുടെ രൂപവും ശബ്ദവും തന്നെയാണ് അതിന് കാരണം.