
ജോലിഭാരം കുറക്കാൻ രോഗികളെ മരുന്നു കുത്തിവച്ച് കൊലപ്പെടുത്തിയ നഴ്സിന് ജീവപര്യന്തം തടവ്. ജർമ്മനിയിലെ പാലിയേറ്റീവ് കെയർ നഴ്‌സായ സ്ത്രീ രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാൻ വേണ്ടി 10 രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊല്ലാൻ ശ്രമിക്കുകയും ആയിരുന്നു. ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, ആച്ചനിലെ ഒരു കോടതിയാണ് നഴ്സ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. നഴ്‌സിന്റെ ഐഡന്റിറ്റി പരസ്യമാക്കിയിട്ടില്ല, 2023 ഡിസംബർ മുതൽ 2024 മെയ് വരെ പടിഞ്ഞാറൻ ജർമ്മനിയിലെ വുർസെലനിലുള്ള ഒരു ആശുപത്രിയിൽ വെച്ചാണ് കുറ്റകൃത്യങ്ങൾ നടന്നത്.
കോടതി രേഖകൾ പ്രകാരം 44 വയസ്സുള്ള നഴ്‌സ് പ്രായമായവരെയും ഗുരുതരമായ രോഗാവസ്ഥയിൽ ഉള്ളവരെയും ആണ് കൊലപ്പെടുത്തിയത്. അമിതമായ അളവിൽ മോർഫിൻ കുത്തി വെച്ചാണ് ഇവർ കൊലപാതകം നടത്തിയത്. തനിക്ക് പരിചരിക്കേണ്ട രോഗികളുടെ എണ്ണം കുറയ്ക്കാനായിരുന്നു ഇവർ ഇത്തരത്തിൽ കൊലപാതകങ്ങളുടെ പരമ്പര തന്നെ നടത്തിയത്. സഹാനുഭൂതിയും അനുകമ്പയും കാണിക്കേണ്ട രോഗികളോട് ഇവർ വളരെ ക്രൂരമായട്ടാണ് പെരുമാറിയതെന്നും സ്വയം മരണത്തിൻറെ യജമാനനായി ഇവർ മാറുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
2007 -ൽ നഴ്‌സിംഗ് പരിശീലനം പൂർത്തിയാക്കിയ ഇവർ 2020 മുതലാണ് ഈ ആശുപത്രിയിൽ ജോലി ചെയ്തു തുടങ്ങിയത്. ഇവരുടെ ഷിഫ്റ്റുകളിൽ രോഗികളുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും മരണം സംഭവിക്കുന്നത് തുടർച്ചയാവുകയും ചെയ്തതോടെയാണ് ആശുപത്രിയിലെ മറ്റു ജീവനക്കാർക്ക് സംശയം തോന്നിത്തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതക പരമ്പര പുറത്തുവന്നത്. കേസിൽ 2024 -ലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
2019 -ൽ, വടക്കൻ ജർമ്മനിയിലെ രണ്ട് ആശുപത്രികളിലായി 85 രോഗികളെ നേഴ്സ് കൊലപ്പെടുത്തിയ സംഭവത്തിന് സമ്മാനമാണ് ഇതും. ഈ സംഭവത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുൻ നേഴ്സ് നീൽസ് ഹോഗലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. 1999 -നും 2005 -നും ഇടയിൽ, തന്റെ പരിചരണത്തിലുള്ള ആളുകൾക്ക് മാരകമായ അളവിൽ മരുന്നുകൾ നൽകിയാണ് ഇവരും കൊലപാതകങ്ങൾ നടത്തിയത്.