
കാമുകിയുടെ ശവകുടീരത്തിൽ പൂക്കൾ വച്ചതിന് യുവാവിനെതിരെ കേസും പിഴയും. അലബാമ(Alabama)യിലാണ് തന്റെ കാമുകിയുടെ ശവക്കല്ലറയിൽ പൂക്കൾ വച്ചതിന് യുവാവിനെതിരെ കേസെടുത്ത് ശിക്ഷിച്ചിരിക്കുന്നത്. ഓബർൺ സിറ്റി കോടതിയിൽ വിൻസ്റ്റൺ ഹഗൻസ് (Winston Hagans) കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. 2021 ജനുവരിയിലാണ് വിൻസ്റ്റണിന്റെ കാമുകി ഹന്ന ഫോർഡ് ഒരു കാറപകടത്തെ തുടർന്ന് മരിക്കുന്നത്. പിന്നാലെ തകർന്നുപോയ വിൻസ്റ്റൺ മിക്കവാറും അവളുടെ കല്ലറ സന്ദർശിക്കുകയും പൂക്കളർപ്പിക്കുകയും ചെയ്യുമായിരുന്നു.
പിന്നാലെയാണ് ഹന്നയുടെ പിതാവ് റവ. ടോം ഫോർഡ് പരാതി നൽകുന്നത്. അതിൽ പറയുന്നത് തന്റെ മകളുടെ കല്ലറയിൽ അങ്ങനെ പൂക്കൾ വയ്ക്കുന്നത് താനിഷ്ടപ്പെടുന്നില്ല എന്നാണ്. ഒപ്പം മകളുടെയും വിൻസ്റ്റണിന്റെയും ബന്ധം താൻ അംഗീകരിച്ചിരുന്നില്ല എന്നും ടോം ഫോർഡ് പറയുന്നു. 10 ചെറിയ പ്ലാന്റർ ബോക്സുകൾ ഇതുവരെ വിൻസ്റ്റൺ ഹന്നയുടെ ശവക്കല്ലറയിൽ വച്ചിട്ടുണ്ട്. എന്നാൽ, ടോം ഫോർഡ് ഒന്നുകിൽ അവ മടക്കിക്കൊടുക്കുകയോ അല്ലെങ്കിൽ വലിച്ചെറിയുകയോ ചെയ്തിട്ടുണ്ട് എന്ന് കോടതി നിരീക്ഷിച്ചു.
തന്റെ മകൾ തന്നോട് ഈ ബന്ധത്തെ കുറിച്ച് പറഞ്ഞിട്ടില്ല. മറ്റുള്ളവർ പറഞ്ഞാണ് താനത് അറിഞ്ഞത്. അതിനാലാണ് ആ ബന്ധം അംഗീകരിക്കാതിരുന്നത് എന്നും ഹന്നയുടെ പിതാവ് പറഞ്ഞു. നഗരത്തിന്റെ ഉടമസ്ഥതയിലുള്ള സെമിത്തേരിയിൽ, ശവകുടീരങ്ങളിൽ പാത്രങ്ങൾ, പെട്ടികൾ, ഷെല്ലുകൾ, കളിപ്പാട്ടങ്ങൾ, മറ്റ് സമാന വസ്തുക്കൾ എന്നിവ വയ്ക്കുന്നത് നിയമങ്ങൾ മൂലം നിരോധിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ പ്രോസിക്യൂട്ടർ ജസ്റ്റിൻ ക്ലാർക്ക് പറഞ്ഞു. നഗരത്തിലെ ജീവനക്കാരിയായ സാരി കാർഡ് താൻ വിൻസ്റ്റണിനെ താക്കീത് ചെയ്തിരുന്നു എന്നും പറയുന്നു. എന്നാൽ, അയാളത് കാര്യമാക്കുന്നില്ല എന്നാണ് പറഞ്ഞത്. ഓരോ പെട്ടി നീക്കം ചെയ്യുമ്പോഴും അയാൾ പുതിയ ഓരോ പെട്ടി പൂക്കളുമായി എത്തി.
ജഡ്ജ് ജിം മക്ലാഫ്‌ലിൻ ഒരു നോൺ-ജൂറി ട്രയലിൽ വിൻസ്റ്റൺ കുറ്റക്കാരനാണെന്ന് വിധിക്കുകയും പ്രസ്തുത സ്ഥലത്ത് മാലിന്യം തള്ളിയതായി കണക്കാക്കി ശിക്ഷ വിധിക്കുന്നു എന്നും പറഞ്ഞു. ആ പെട്ടി പ്രകൃതിയിലുണ്ടായ ഒരു സ്വാഭാവിക വസ്തുവല്ല, പുറത്ത് നിന്നും കൊണ്ടുവന്നതാണ്. അത് മനോഹരമാണോ അല്ലയോ എന്നതൊന്നും കോടതിയുടെ വിഷയമല്ല എന്നാണ് കോടതി നിരീക്ഷിച്ചത്. വിൻസ്റ്റണിന് പിഴയും സസ്പെൻഡ് സെന്റൻസുമാണ് വിധിച്ചിരിക്കുന്നത്.