
ഇന്ത്യയിൽ പരസ്പര വിശ്വാസമില്ലാതെ തകരുന്ന കുടുംബങ്ങളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകൾ വന്ന് തുടങ്ങിയിട്ട് കുറച്ച് കാലമായി. സാമൂഹികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളാണ് ഇതിന് പിന്നിൽ ചൂണ്ടിക്കാണക്കപ്പെടുന്നതെങ്കിലും പരസ്പര വിശ്വസമില്ലായ്മയാണ് കുടുംബ ബന്ധങ്ങൾ വഴിപിരിയുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാക്കപ്പെടുന്നത്. ഇതിനിടെയാണ് തന്‍റെ കുടുംബം തകരാനുള്ള കരണങ്ങളെ കുറിച്ച് ഒരു എക്സ് കുറിപ്പ് പങ്കുവയ്ക്കപ്പെട്ടതും പിന്നാലെ വൈറലായതും. ദി മാരീഡ് മാൻ എന്ന എക്സ് ഹാന്‍റിലിൽ നിന്നാണ് കുറിപ്പ് പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ കുറിപ്പ് വൈറലായി.
ഭാര്യയുടെ വിശ്വാസവഞ്ചനയ്ക്ക് ശേഷവും മറ്റൊരു സ്ത്രീയെ പ്രണയിക്കുന്നതിനിടയിലും തന്‍റെ ദാമ്പത്യം നിലനിർത്തുന്നുവെന്നായിരുന്നു കുറിപ്പിന്‍റെ ആധാരം. ഇത് ഇന്ത്യൻ കുടുംബ ബന്ധങ്ങളിലെ വിശ്വസ്തതയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. പ്രണയം, വഞ്ചന, തകർന്ന ദാമ്പത്യത്തിൽ തുടരുന്നതിൽ മറഞ്ഞിരിക്കുന്ന വൈകാരിക ആഘാതം എന്നിവയെക്കുറിച്ച് വ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടു. കുടുംബത്തിന് വേണ്ടി എന്ന പേരിൽ ഒരേ വീട്ടിൽ അവിശ്വസ്തതയോടെ തുടരുന്നത് കൊണ്ടുള്ള ദീർഘകാല വൈകാരിക പ്രത്യാഘാതങ്ങളെ എടുത്ത് കാണിക്കുന്ന കുറിപ്പ് ഇന്ത്യൻ കുടുംബ യാഥാർത്ഥ്യങ്ങളെ കൂടിയാണ് വെളിപ്പെടുത്തുന്നത്.
മൂന്ന് വർഷം മുമ്പ് ഭാര്യ തന്നെ വഞ്ചിച്ചെന്ന് കുറിപ്പിൽ അവകാശപ്പെടുന്നു. ഭാര്യയുടെ വഞ്ചനയ്ക്ക് ശേഷവും, കുട്ടികൾക്ക് വേണ്ടി വിവാഹ ബന്ധം തുടരാൻ തീരുമാനിച്ചു. ശക്തിയുടെയും ക്ഷമയുടെയും പ്രവൃത്തിയാണെന്ന് പറഞ്ഞ് മറ്റുള്ളവർ ആ തെരഞ്ഞെടുപ്പിനെ പ്രശംസിച്ചു. എന്നാൽ, ഒരു ഭർത്താവും പിതാവും എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റിയെങ്കിലും വളരെ മുമ്പുതന്നെ ആ ബന്ധത്തിൽ നിന്നും താൻ വൈകാരികമായി പിന്മാറിയിരുന്നതായി അദ്ദേഹം എഴുതി. ഭാര്യയോട് തനിക്ക് ഇനിയൊരിക്കലും സ്നേഹം തോന്നില്ലെന്ന് എഴുതിയ കുറിപ്പിൽ വൈകാരിക ബന്ധമില്ലാതെയുള്ള പ്രകടനമാണ് ഇപ്പോഴെന്നും തുറന്നെഴുതി.
കാര്യങ്ങൾ പക്ഷേ, കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങിയത് മറ്റൊരു സ്ത്രീയെ കണ്ടുമുട്ടിയതിന് ശേഷമാണ്. അവർ തന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിച്ചു. നഷ്ടപ്പെട്ടെന്ന് കരുതിയ ബഹുമാനം, ആരാധന, സമാധാനം എന്നി അവരിൽ നിന്നും ലഭിച്ചു. ഇതുവരെ അതിർവരമ്പുകൾ ഒന്നും ലംഘിച്ചിട്ടില്ല. എന്നാൽ ഇനി അങ്ങനെയല്ലെന്നും അയാൾ തുറന്നെഴുതി. ഒപ്പം തന്‍റെ പ്രതിസന്ധിച്ച് ഒരു ഉപദേശവും അദ്ദേഹം സമൂഹ മാധ്യമ ഉപയോക്താക്കളോട് ആരാഞ്ഞു. ഭാര്യയോട് ഞാൻ ഇനിയും കടപ്പെടേണ്ടതുണ്ടോ അതോ വിവാഹ മോചനം നേടി മറ്റൊരാളെ വിവാഹം കഴിക്കണോയെന്നും അദ്ദേഹം ചോദിച്ചു.
മറ്റൊരാളുടെ ജീവിതം തുറന്നെഴുതിയ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. വ്യത്യസ്തമായ നിരീക്ഷണങ്ങളുമായി നിരവധി പേരാണ് അദ്ദേഹത്തെ ഉപദേശിക്കാനെത്തിയത്. മിക്കവരും ഭാര്യയുടെ വഞ്ചനയ്ക്ക് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടു. നിരവധി പേർ വിവാഹ മോചനം നേടാനും വിശ്വസതയുള്ള മറ്റൊരാളെ വിവാഹം കഴിക്കാനും ഉപദേശിച്ചു. എന്നാൽ മറ്റ് ചിലർ ജാഗ്രതയോടെ മാത്രമേ മുന്നോട്ട് നീങ്ങാൻ പോടൊള്ളൂവെന്ന് കുറിച്ചു. ഇപ്പോൾ വിശ്വസ്തത കാണിക്കുന്ന സ്ത്രീ വിവാഹം കഴിച്ചാൽ ആ വിശ്വാസം നിലനിർത്തുമെന്നതിന് ഉറപ്പുകളുണ്ടോയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. അതേസമയം അസന്തുഷ്ടമായ കുടുംബ ജീവിതം കുട്ടികളെ മോശമായി ബാധിക്കുമെന്നും കുട്ടികൾക്ക് വേണ്ടി അവിശ്വസ്തയായ ഭാര്യയോടൊപ്പമുള്ള ജീവിതം തെരഞ്ഞെടുത്തത് മണ്ടത്തരമാണെന്നും മറ്റ് ചിലർ ഉപദേശിച്ചു. ഇനിയും മറ്റൊരു സ്ത്രീയെ തെഞ്ഞെടുക്കുന്നതിനെക്കാൾ നല്ലത് വിവാഹ മോചിതനാകാനും കുട്ടികൾക്ക് വേണ്ടി മാത്രമായി ജീവിക്കാനുമായിരുന്നു മറ്റ് ചിലരുടെ ഉപദേശം.അതേസമയം കുറിപ്പിന്‍റെ സത്യസന്ധതയെ ചോദ്യം ചെയ്തും ഭാര്യയുടെ പക്ഷം അറിയാതെയുള്ള ഉപദേശങ്ങളെയും മറ്റ് ചിലരും ചോദ്യം ചെയ്തു.