
പാമ്പുകളെ ഭയക്കാത്തവർ കുറവായിരിക്കും. പാമ്പ് വർഗത്തിൽപ്പെട്ട എല്ലാത്തിനെയും ഭയക്കുന്നവരാണ് നമ്മിൽ പലരും. എന്നാൽ ചുരുക്കം ചിലരുണ്ട്, പാമ്പുകളെ ഭയക്കാത്തവർ. എത്ര വീരനാണെങ്കിലും തഞ്ചത്തിൽ അവയെ മെരുക്കിയെടുക്കാൻ കഴിവുള്ളവർ. പാമ്പുകളെ കണ്ടാൽ ധൈര്യമായി വിളിക്കാൻ രണ്ടു പേരുണ്ട് മ്യാൻമറിൽ. പാമ്പുകളുടെ രാജകുമാരിയും രാജകുമാരനും എന്ന് മ്യാൻമാറുകാർ വിളിക്കുന്ന ഇവർ ഷ്വേ ലീ എന്ന പെൺകുട്ടിയും അവളുടെ മെന്റർ കോ ടോ ഓങുമാണ്. മ്യാൻമറിലെ പാമ്പ് പിടിക്കൽ സ്ക്വാഡിലെ പ്രധാനികളാണ് ഇവർ.
മനുഷ്യരുടെ കെണികളിൽ പെടുന്നതും അല്ലാത്തതുമായ പാമ്പുകളെ അവിടെ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്ന് അവയുടെ ആരോഗ്യം ഉറപ്പാക്കിയതിന് ശേഷം അവയ്ക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയിലേക്ക് തുറന്ന് വിടുന്നതാണ് ഷ്വേ ലീയുടെയും സംഘത്തിന്റെയും രീതി. മ്യാൻമാറിലെ യാങ്കൂൺ ആശ്രമത്തോട് ചേർന്നാണ് ഇവർ പിടികൂടുന്ന പാമ്പുകളെ പരിചരിച്ച് ആരോഗ്യം ഉറപ്പാക്കുന്നത്. പെരുമ്പാമ്പുകൾ ഉൾപ്പെടെയുള്ളവയെ ഇവർ തങ്ങളുടെ ഷെൽട്ടറിൽ എത്തിച്ച് പരിചരിക്കാറുണ്ട്.
തനിക്ക് പാമ്പുകളെ വളരെ ഇഷ്ടമാണെന്നും കാരണം അവർ വഞ്ചകരല്ലെന്നുമാണ് ഷ്വേ ലീയുടെ പക്ഷം. മാത്രമല്ല അവയുടെ സ്വഭാവം അംഗീകരിക്കാൻ മനുഷ്യൻ തയ്യാറായാൽ പിന്നെ അവയെ ഭയക്കേണ്ടതില്ലെന്നും ഈ പെൺകുട്ടി പറയുന്നു. പാമ്പ് പിടുത്തത്തിൽ ഷ്വേ ലീയുടെ മെന്റർ കോ ടോ ഓങ് ആണ്. 40 -കാരനായ ഇദ്ദേഹം 2016 മുതലാണ് പാമ്പ് പിടുത്തം ആരംഭിച്ചത്. പാമ്പ് പിടുത്തതിൽ ഒരാൾക്ക് ആവശ്യം വേഗതയും ചടുലതയുമാണ് എന്നാണ് ഇവർ പറയുന്നത്.
"ഗോൾഡൻ ലവ്" എന്ന് വിളിക്കപ്പെടുന്ന ഇവരുടെ സ്ക്വാഡിൽ 12 ഓളം ആളുകളാണ് ഉള്ളത്. ഷ്വേ ലീയും കോ ടോ ഓങുമാണ് ഇവർക്ക് നേതൃത്വം കൊടുക്കുന്നത്. ഇവർ പാമ്പുകളെ പുറത്തെടുക്കുന്നതിന്റെയും ഒക്കെ നിരവധി സോഷ്യൽ മീഡിയ വീഡിയോകൾ വൈറലായതോടെയാണ് പാമ്പുകളുടെ രാജകുമാരിയും രാജകുമാരനും എന്ന പേരിൽ ഷ്വേ ലീയും കോ ടോ ഓങും അറിയപ്പെടാൻ തുടങ്ങിയത്. യാങ്കൂണിന്റെ പരിസരത്ത് നിന്ന് കഴിഞ്ഞ വർഷം ഇവർ 200 ഓളം പാമ്പുകളെ രക്ഷപ്പെടുത്തി.