ദേശീയ കടുവാ കണക്കെടുപ്പ് 2025-26: കേരളത്തില്‍ പ്രാഥമിക ഘട്ട പ്രവര്‍ത്തനം തുടങ്ങി

Published : Nov 05, 2025, 06:01 PM IST
Tiger

Synopsis

2025-26-ലെ ദേശീയ കടുവാ കണക്കെടുപ്പിന് കേരളം തയ്യാറെടുക്കുന്നു. 2025 ഡിസംബർ മുതൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിൽ, M-STrIPES ആപ്പ്, ക്യാമറ ട്രാപ്പിംഗ് തുടങ്ങിയ ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് കടുവകളുടെ എണ്ണവും ആവാസവ്യവസ്ഥയും വിലയിരുത്തും.  

 

2025-26 -ലെ ദേശീയ കടുവാ കണക്കെടുപ്പിന്‍റെ ഭാഗമായി കേരളത്തില്‍ നടത്തിയിട്ടുള്ള തയ്യാറെടുപ്പകളുടെ അവലോകനം തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് നവംബര്‍ 4 -ന് നടത്തിയ യോഗത്തില്‍ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് രാജേഷ് രവീന്ദ്രന്‍ ഐ.എഫ്.എസ്., ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോക്ടര്‍ പ്രമോദ് ജി.കൃഷ്ണന്‍, ഐ.എഫ്.എസ്. എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ആറാമത്തെ കണക്കെടുപ്പാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. 2025 ഡിസംബര്‍ 1 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുപ്പിനായുള്ള പരിശീലനങ്ങളുടെ സമയക്രമവും ഉപകരണങ്ങള്‍ വാങ്ങുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി.

ആദ്യഘട്ടം

2025 ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന, എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന, കണക്കെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ പെരിയാര്‍, പറമ്പിക്കുളം കടുവാ സങ്കേതങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 37 ഫോറസ്റ്റ് ഡിവിഷനുകളിലായുള്ള 673 ബ്ലോക്കുകളില്‍ ട്രാന്‍സെക്ടുകളിലും നിര്‍ദ്ദിഷ്ട പാതകളിലും സഞ്ചരിച്ച് കടുവ ഉള്‍പ്പെടെയുള്ള മാംസഭോജികളുടെയും സസ്യഭോജികളുടെയും മറ്റും സാന്നിദ്ധ്യവും വനമേഖലയുടെ ഗുണമേന്മ സംബന്ധിച്ച വിവരങ്ങളും M-STrIPES എന്ന മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ് കണക്കെടുപ്പിലെ ഒന്നാം ഘട്ടം.

ക്യാമറ ട്രാപ്പിംഗ്

ഒന്നാം ഘട്ടത്തില്‍ ശേഖരിച്ച വിവരങ്ങളുടെ വിശകലനമാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടമായ ക്യാമറ ട്രാപ്പിംഗ് (Camera Trapping) കേരളത്തിലെ രണ്ട് കടുവാ സങ്കേതങ്ങളായ പെരിയാറിലും പറമ്പിക്കുളത്തും സമീപ വനങ്ങളിലുമാണ് നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത, 2 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള 1,860 ഗ്രിഡുകളിലാണ് ക്യാമറ ട്രാപ്പുകള്‍ മുഖേന വിവരശേഖരണം നടത്തുക. ഇതിലൂടെ ലഭിക്കുന്ന ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും കടുവകളുടെ വ്യക്തിഗത തിരിച്ചറിയലിനും കൃത്യമായ എണ്ണം കണക്കാക്കുന്നതിനും സഹായകരമാകും. ഫീല്‍ഡ് ഡാറ്റാ ശേഖരണവും ക്യാമറ ട്രാപ്പിംഗ് പ്രവര്‍ത്തനങ്ങളും മാര്‍ച്ച് 2026 വരെ തുടരും. ലഭ്യമായ എല്ലാ ഡാറ്റകളും പെരിയാര്‍, പറമ്പിക്കുളം ഫൗണ്ടേഷനുകള്‍ ശേഖരിച്ച്, വിശകലനവും സംയോജനവും പൂര്‍ത്തിയാക്കി ഏപ്രില്‍ 2026 -നകം ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്ക് സമര്‍പ്പിക്കും.

കണക്കെടുപ്പിന്‍റെ വിവിധ ഘട്ടങ്ങളിലേക്കുള്ള പരിശീലനങ്ങള്‍ പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കും. രാജ്യത്തെ എല്ലാ കടുവാ സംരക്ഷണ കേന്ദ്രങ്ങളും അവയുടെ പരിസര വനപ്രദേശങ്ങളും ഉള്‍പ്പെടുത്തിയുള്ള നിരീക്ഷണമാണ് ഈ പ്രക്രിയില്‍ നടക്കുക. കടുവകളുടെ എണ്ണം കണക്കാക്കുന്നതോടൊപ്പം മറ്റ് മാംസഭോജികളുടെ സാന്നിധ്യം, ഇരജീവികളുടെ ബാഹുല്യം, ആവാസ വ്യവസ്ഥയുടെ ഗുണനിലവാരം, മനുഷ്യ ഇടപെടലുകളുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങളും ശാസ്ത്രീയമായി വിലയിരുത്തും. മുമ്പ് 2022 -ലാണ് ദേശീയ തലത്തില്‍ കടുവകളുടെ കണക്കെടുപ്പ് നടത്തിയത്. 2022 ലെ കണക്കെടുപ്പില്‍ ഇന്ത്യയിലാകെ 3,682 കടുവകളും കേരളത്തില്‍ 213 കടുവകളും ഉള്ളതായി കണ്ടെത്തിയിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്
കള്ളൻ വിഴുങ്ങിയത് ഒന്നുംരണ്ടുമല്ല 17 ലക്ഷം വിലയുള്ള പെൻഡൻ്റ്, കാവലിരുന്ന് പൊലീസ്!