
ലോകത്തിനാകെ വേദനയാവുകയാണ് ഇപ്പോൾ തുർക്കി. ഭൂകമ്പത്തിൽ മരണം 21,000 കടന്നു എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നുമുള്ള രക്ഷാപ്രവർത്തകരുടെ സംഘവും സഹായഹസ്തവുമായി ദുരന്തഭൂമിയിലുണ്ട്. അവിടെ നിന്നുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചിട്ടുണ്ട്. അതിൽ തുർക്കിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥയെ ഒരു ടർക്കിഷ് വനിത സ്നേഹാലിംഗനം ചെയ്യുന്നതിന്‍റെ ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ (എഡിജി പിഐ) ന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ, 'വീ കെയർ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'ലോകത്തിലെ ഏറ്റവും വലിയ മതം അത് മനുഷ്യത്വമാണ്' എന്നാണ് ഒരാൾ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്.
തുർക്കിയിലുണ്ടായ അതിഭീകരമായ ഭൂകമ്പത്തെ തുടർന്ന് ഇപ്പോഴും രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. ദുരന്തം ബാധിച്ച മേഖലയിലെ കെട്ടിടങ്ങളെല്ലാം തകർന്നു. മരണ സംഖ്യ 21000 കടന്നു. 23 ദശലക്ഷം ആളുകളെ ഭൂകമ്പം ബാധിച്ചേക്കാമെന്നും ദുരന്തമേഖലയിലേക്ക് സഹായം എത്തിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിവിധ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു.
വിദേശ കാര്യമന്ത്രി എസ് ജയശങ്കറിന്റെ കീഴിൽ 'ഓപ്പറേഷൻ ദോസ്ത്' -ന്റെ ഭാഗമായി രക്ഷാപ്രവർത്തകരുടെ ഒരു സംഘത്തെ ഇന്ത്യ തുർക്കിയിലേക്ക് അയക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് തിരച്ചിലിനും, രക്ഷാപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയും ദുരിതാശ്വാസ സാമഗ്രികൾ, ഒരു മൊബൈൽ ആശുപത്രി അടക്കം പ്രത്യേക സംഘത്തെ ഇന്ത്യ തുർക്കിയിലേക്ക് അയക്കുന്നത്.
ബുധനാഴ്ച മറ്റൊരു വിമാനത്തിൽ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ തുർക്കിയിലേക്ക് അയക്കുകയുണ്ടായി. ഇന്ത്യൻ സൈന്യം തുർക്കിയിലെ ഇന്ത്യയുടെ രക്ഷാപ്രവർത്തനങ്ങളെ കുറിച്ചുള്ള വിവിധ വിവരങ്ങൾ ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്.