കഞ്ചാവ് എലി തിന്നു, 22 കിലോ കഞ്ചാവുമായി പിടികൂടിയ രണ്ടുപേരെ വെറുതെ വിട്ട് കോടതി

Published : Jul 05, 2023, 01:57 PM IST
കഞ്ചാവ് എലി തിന്നു, 22 കിലോ കഞ്ചാവുമായി പിടികൂടിയ രണ്ടുപേരെ വെറുതെ വിട്ട് കോടതി

Synopsis

ചാർജ്ജ് ഷീറ്റിൽ പൊലീസ് പറഞ്ഞിരിക്കുന്ന കഞ്ചാവ് തെളിവായി സമർപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് തെളിവിന്റെ അഭാവത്തിൽ കോടതി രണ്ട് പേരെയും വെറുതെ വിട്ടിരിക്കുന്നത്.

മയക്കുമരുന്നുകളുടെ ഉപയോ​ഗം ലോകത്ത് എവിടെയും കൂടി വരികയാണ്. ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട അനേകം അനേകം വാർത്തകളാണ് മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. അതിൽ കഞ്ചാവും മാരകമായ ചില മയക്കുമരുന്നുകളും എല്ലാം പെടുന്നു. ഇപ്പോഴിതാ, കഞ്ചാവ് കേസിലെ തെളിവായിരുന്ന കഞ്ചാവ് എലി തിന്നു നശിപ്പിച്ചതിനെ തുടർന്ന് കേസിൽ രണ്ടുപേരെ കോടതി വെറുതെ വിട്ടിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് തെളിവില്ല എന്ന് പറഞ്ഞ് ഇരുവരെയും കോടതി കുറ്റവിമുക്തരാക്കിയത്. 

പൊലീസുകാരാണ് തങ്ങൾ പിടികൂടിയ, കേസിലെ തെളിവായിരുന്ന കഞ്ചാവ് എലി തിന്നു നശിപ്പിച്ചു എന്ന് കോടതിയെ അറിയിച്ചത്. 22 കിലോ​ഗ്രാം കഞ്ചാവുമായിട്ടാണ് രാജഗോപാൽ, നാഗേശ്വര റാവു എന്നിവരെ 2020 -ൽ ചെന്നൈയിൽ മറീന പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവർക്കും എതിരെ അന്വേഷണം ആരംഭിക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇവരുടെ കേസ് സ്പെഷ്യൽ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കോടതിയാണ് പരിഗണിച്ചത്. പ്രതിയിൽ നിന്ന് പിടിച്ചെടുത്ത 50 ഗ്രാം കഞ്ചാവ് പൊലീസ് കോടതിയിൽ സമർപ്പിച്ചു. 50 ഗ്രാം കൂടി പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചതായി പൊലീസ് കോടതിയെ അറിയിക്കുകയും ചെയ്തു.

ബാക്കി 21.9 കിലോ കഞ്ചാവ് എവിടെ എന്ന് ചോദിച്ചപ്പോഴാണ് പൊലീസ് അത് എലി തിന്നു എന്ന് കോടതിയിൽ പറഞ്ഞത്. ചാർജ്ജ് ഷീറ്റിൽ പൊലീസ് പറഞ്ഞിരിക്കുന്ന കഞ്ചാവ് തെളിവായി സമർപ്പിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് തെളിവിന്റെ അഭാവത്തിൽ കോടതി രണ്ട് പേരെയും വെറുതെ വിട്ടിരിക്കുന്നത്. നേരത്തെയും ഇതുപോലെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉത്തർ പ്രദേശ് പൊലീസ് നേരത്തെ 581 കിലോ കഞ്ചാവ് എലി തിന്നു നശിപ്പിച്ചതായി കോടതിയെ അറിയിച്ചിരുന്നു. വിവിധ കേസുകളിലായി പിടിച്ചെടുത്ത കഞ്ചാവാണ് എലി തിന്നതായി പൊലീസ് അന്ന് പറഞ്ഞത്. 

PREV
Read more Articles on
click me!

Recommended Stories

ഇറാൻ 'സ്ലീപ്പർ സെല്ലു'കൾക്ക് രഹസ്യ സന്ദേശം കൈമാറി; ആശങ്കയോടെ യുഎസ്, രഹസ്യാന്വേഷണ ഏജൻസികൾക്ക് ജാഗ്രതാ നിർദ്ദേശം
സ്വത്ത് തട്ടിയെടുക്കാൻ മരിച്ച് പോയ അമ്മയെ അമ്മാവൻ മരണാനന്തര വിവാഹം ചെയ്തെന്ന് ചൈനീസ് യുവതി