'വീട്ടുജോലിക്കാരുടെ പോലും നിറമില്ലാത്ത, വിരൂപയായ നിന്നെ ഭാര്യയാക്കാന്‍ സാധിക്കില്ല'; ആ മുറിവില്‍ നിറം പുരട്ടിയത് ഇങ്ങനെയെന്ന് വനിതാ ഫോട്ടോഗ്രാഫര്‍

By Web TeamFirst Published Oct 16, 2019, 12:29 PM IST
Highlights

പരിഹസിക്കാതെ ഏറെ കരുതലോടെ കൊണ്ടുപോവുന്ന വ്യക്തിത്വമായിരുന്നു. എന്നാല്‍ സാവധാനമാണ് കാര്യങ്ങള്‍ മാറിയത്. ഫെയര്‍ ആന്‍ഡ് ലവ്ലി ഉപയോഗിക്കണമെന്നെല്ലാം അദ്ദേഹം പറയാന്‍ തുടങ്ങി. ഒരിക്കല്‍ സുഹൃത്തുക്കളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്താന്‍ കൊണ്ടുപോയി. എന്നാല്‍ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം തന്നെ വല്ലാതെ അവഗണിക്കാന്‍ തുടങ്ങി. കാര്യം തിരക്കിയ തനിക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. 

സമൂഹത്തിന്‍റെ സൗന്ദര്യ സങ്കല്‍പങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ചെറുപ്രായം മുതല്‍ തന്നെ സമ്മര്‍ദ്ദം കുട്ടികള്‍ക്കുണ്ടാവാറുണ്ട്. കറുമ്പിയാണ്, ഭംഗിയില്ല, കറുമ്പിയാണെങ്കിലും അവളുടെ ഹൃദയം വെളുത്തതാ തുടങ്ങിയ പരാമര്‍ശങ്ങള്‍ ചെറുപ്രായം മുതല്‍ കുട്ടികളുടെ മനസില്‍ പോറലുകള്‍ തീര്‍ക്കും. നിറത്തിന്‍റെ പേരില്‍ അനുഭവിക്കേണ്ടി വന്ന അത്തരം അനുഭവങ്ങളെ മറികടന്ന് ജീവിതസ്വപ്നം നേടിയ ഒരു യുവതി തന്‍റെ അനുഭവങ്ങള്‍ വിവരിക്കുന്നു. 

ഇരുണ്ട നിറത്തിന്‍റെ പേരില്‍ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചാണ് വനിതാ ഫോട്ടോഗ്രാഫര്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജില്‍ വിശദമാക്കിയത് . സ്കൂള്‍ കാലം മുതല്‍ നേരിട്ടിരുന്ന പരിഹാസത്തിന് വില കൊടുത്തിരുന്നില്ല. മാതാപിതാക്കളുടെ ബന്ധുവീടുകളില്‍ എത്തുമ്പോള്‍ നിറം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും എന്ത് വസ്ത്രം ധരിക്കണമെന്നും ബന്ധുക്കള്‍ നിര്‍ദേശിക്കുമായിരുന്നു. നിറം അത്ര വലിയ പ്രശ്നമായി അന്നൊന്നും തോന്നിയിരുന്നില്ല. പരിഹാസം മടുത്ത് വളരെ കുറവ് ആളുകളെ മാത്രമാണ് സുഹൃത്തുക്കളായി ഉള്‍പ്പെടുത്തിയത്. 

സമൂഹമാധ്യമങ്ങളുടെ വരവോടെ ഓര്‍ക്കുട്ടില്‍ നിന്നാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. തന്നെ പരിഹസിക്കാതെ ഏറെ കരുതലോടെ കൊണ്ടുപോവുന്ന വ്യക്തിത്വമായിരുന്നു. എന്നാല്‍ സാവധാനമാണ് കാര്യങ്ങള്‍ മാറിയത്. ഫെയര്‍ ആന്‍ഡ് ലവ്ലി ഉപയോഗിക്കണമെന്നെല്ലാം അദ്ദേഹം പറയാന്‍ തുടങ്ങി. ഒരിക്കല്‍ സുഹൃത്തുക്കളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്താന്‍ കൊണ്ടുപോയി. എന്നാല്‍ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം തന്നെ വല്ലാതെ അവഗണിക്കാന്‍ തുടങ്ങി. കാര്യം തിരക്കിയ തനിക്ക് ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. 

''എന്‍റെ സുഹൃത്തുക്കളുടെ വീട്ടുജോലിക്കാര്‍ക്ക് പോലും നിന്നേക്കാള്‍ നിറമുണ്ട്. ഇത്രയും വൃത്തികെട്ട നിറമുള്ള വിരൂപയായ നിന്നെ എന്‍റെ ഭാര്യയായി കാണാന്‍ എനിക്കും മാതാപിതാക്കള്‍ക്കും സാധിക്കില്ല''. എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അപ്രതീക്ഷിതമായ പ്രതികരണമായിരുന്നു. അത് തന്നെ ഉലച്ചു. വീടിന് പുറത്തിറങ്ങാതായി. ആരോടും മിണ്ടാതായി. കാരണമെന്താണെന്ന് വീട്ടുകാര്‍ക്ക് മനസിലായില്ല. 

പക്ഷേ ഒരു ദിവസം അമ്മ മുറിയിലെത്തി ഏറെ നേരം സംസാരിച്ചു. ഒടുവില്‍ അമ്മ പറഞ്ഞു. ''നീ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ആളുകള്‍ നിന്നെ നിറത്തിന്‍റെ പേരില്‍ വിമര്‍ശിക്കും. അപ്പോള്‍ പിന്നെ നിനക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തിട്ട് വിമര്‍ശനം കേട്ടാല്‍പോരേ. എന്തിന് വേണ്ടിയാണ് മുറിയില്‍ ചുരുങ്ങിക്കൂടുന്നത്''. ആ വാക്കുകള്‍ നല്‍കിയ ഊര്‍ജ്ജം ഏറെ വലുതായിരുന്നു. പരിഹസിച്ച ആളുകള്‍ക്ക് മുന്നിലൂടെ തന്നെ ക്യാമറയെടുത്ത് ഇറങ്ങി. 

ആളുകളുടെ ചിത്രമെടുക്കാന്‍ തുടങ്ങി. ആളുകള്‍ തങ്ങളെക്കുറിച്ച് നല്ലത് തോന്നിക്കാന്‍ ഇന്നെന്‍റെ ചിത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എന്നേക്കുറിച്ച് തന്നെ അബോധമനസിലുണ്ടായ ഒരു ചിത്രമാണ് ഫോട്ടോഗ്രാഫി നീക്കിയത്. നിറമില്ലാത്തതിന്‍റെ പേരിലും, ഇടതൂര്‍ന്ന മുടിയില്ലാത്തതും ആളുകള്‍ നിങ്ങളെ പരിഹസിക്കാന്‍ മാര്‍ഗമായി ഉപയോഗിക്കാം. പക്ഷേ അതില്‍ വീണ് പോകണോയെന്നത് നിങ്ങളുടെ മാത്രം തീരുമാനമാണെന്ന്  ഹ്യൂമന്‍സ് ഓഫ് ബോംബേ പേജില്‍ യുവ ഫോട്ടോഗ്രാഫര്‍ കുറിക്കുന്നു. 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹ്യൂമന്‍സ് ഓഫ് ബോംബെ

click me!