
അടുത്തകാലത്തായി വന്യജീവി അക്രമണങ്ങൾ ലോകമെമ്പാടും വർദ്ധിച്ച് വരികയാണ്. വനത്തിലെ ഭക്ഷ്യലഭ്യത മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ഇതിന് കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും സജ്ജീകരിക്കുകയാണ് ഒരു പരിധിവരെ വന്യജീവി അക്രണം തടയാനുള്ള വഴിയായി വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ ചില വിചിത്രമായ നിർദ്ദേശങ്ങളുമായി മഹാരാഷ്ട്രാ വനം മന്ത്രി ഗണേഷ് നായക് രംഗത്തെത്തി. ഭക്ഷണത്തിനായി ജനവാസ മേഖലകളിലേക്ക് പുള്ളിപ്പുലികൾ ഇറങ്ങാതിരിക്കാൻ വലിയൊരു സംഖ്യ ആടുകളെ വനത്തിലേക്ക് കയറ്റി വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പുള്ളിപ്പുലി ആക്രമണങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി എംഎൽഎ ജിതേന്ദ്ര അവാദ് ഉന്നയിച്ച നിയമസഭാ പ്രമേയത്തെ അഭിസംബോധന ചെയ്യവെയാണ് ഗണേഷ് നായക് ഇത്തരമെരു പ്രസ്ഥാവന നടത്തിയത്. പുള്ളിപ്പുലി കൊലപ്പെടുത്തിയ നാല് പേര്‍ക്ക് ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ നൽകിയത്. ഈ ഒരു കോടി രൂപയ്ക്ക് ആളുകളെ വനത്തിലേക്ക് കയറ്റിവിട്ടാൽ പുള്ളിപ്പുലികൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുകയും അവ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കുമെന്നും ഗണേഷ് പറഞ്ഞു. പൂനെ, അഹല്യാനഗർ, ജുന്നാർ, തുടങ്ങിയ പ്രദേശങ്ങളിൽ പുള്ളിപ്പുലികളുടെ ആക്രമണം വളരെ വേഗത്തിലാണ് വർദ്ധിച്ചത്. പൂനെ, അഹല്യാനഗർ ജില്ലകളിൽ ഏകദേശം 1,300 പുള്ളിപ്പുലികൾ ഉണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ നേരത്തെ അവകാശപ്പെട്ടിരുന്നു. വനങ്ങളുടെ എണ്ണം കുറയുന്നതും, കാടുകളിലെ ഭക്ഷണത്തിന്‍റെ അഭാവവും, പുള്ളിപ്പുലിയുടെ എണ്ണം വർദ്ധിക്കുന്നതുമാണ് കാരണമെന്ന് വിദഗ്ധർ പറയുന്നു.
ഇതിനിടെ പുള്ളിപ്പുലിയെ ഷെഡ്യൂൾ -2 മൃഗമായി തരംതിരിക്കണമെന്നും വന്ധ്യംകരണത്തിന് അനുമതി നൽകണമെന്നും മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തോട് നിർദ്ദേശിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് മൃഗങ്ങളെ മാത്രമേ വന്ധ്യംകരിക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുള്ളൂ, ഇതിന്‍റെ ഫലപ്രാപ്തിക്കായി മൂന്ന് വർഷം കാത്തിരിക്കണം. ആറ് മാസത്തെ പരീക്ഷണത്തിന് ശേഷം വീണ്ടും ഈ വിഷയം പരിഗണിക്കുമെന്നു ഗണേഷ് പറഞ്ഞു. നരഭോജികളായ പുള്ളിപ്പുലികളെ കണ്ടാൽ വെടിയ്ക്കാനും ഗണേഷ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കാടുകളിൽ ഫല വൃക്ഷങ്ങൾ കുറഞ്ഞതിനാൽ പുള്ളിപ്പുലികളുടെ ഭക്ഷണ ലഭ്യത കുറഞ്ഞെന്നും അവ ഇപ്പോൾ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയതിനാല്‍ അവയെ വന്യമൃഗമായല്ല മറിച്ച് വനേതര പ്രദേശമായ കരിമ്പ് തോട്ടങ്ങളിൽ ജീവിക്കുന്ന മൃഗമായി കണക്കാക്കണമെന്നും അതിനാൽ പുള്ളിപ്പുലികളെ വന്യമൃഗ സെൻസസിൽ ഉൾപ്പെടുത്തരുതെന്ന നിലപാടാണ് ഞങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.