
ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ഫ്ലാറ്റ് / വീട്ടു വാടക എന്നും ഒരു വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ വാടകയുടെ പേരില്‍ ബെംഗളൂരു നഗരത്തില്‍ നിന്ന് ഒരു കുടുംബത്തിന് കൈ കുഞ്ഞുമായി തങ്ങളുടെ ഫ്ലാറ്റ് ഒഴിയേണ്ടിവന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ ജീവിത ചെലവ് വര്‍ദ്ധിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഫ്ലാറ്റ് ഉടമകളും വീടുകള്‍ വാടകയ്ക്ക് നല്‍കിയിരുന്നവരും തങ്ങളുടെ വീടുകളുടെയും ഫ്ലാറ്റുകളുടെയും വാടക കുത്തനെ വര്‍ദ്ധിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഒരു കുടുംബത്തിന് തങ്ങളുടെ വാടക വീടൊഴിയേണ്ടി വന്നത്.
അന്‍വേസ ചക്രവര്‍ത്തി (36) യ്ക്കും കുടുംബത്തിനുമാണ് ഇത്തരമൊരു അനുഭവം. കൈകുഞ്ഞും ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും അടങ്ങുന്നതായിരുന്നു അന്‍വേസയുടെ കുടുംബം. 2020 ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോഴാണ് അന്‍വേസ ബെല്ലന്തൂര്‍ ഫ്ലാറ്റിലേക്ക് മാറുന്നത്. അന്ന് 25,000 രൂപയായിരുന്നു വാടക. വര്‍ഷാവര്‍ഷം 1,000 രൂപ വച്ച് വര്‍ദ്ധിപ്പിക്കാമെന്നതായിരുന്നു അന്നത്തെ ധാരണ. എന്നാല്‍, ഇന്ത്യയില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചതിന് പിന്നാലെ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം പദ്ധതിയും പിന്‍വലിച്ചു.
മെട്രോ നഗരത്തിൽ ജീവിക്കാൻ പ്രതിമാസം 50,000 രൂപ മതിയാകില്ലെന്ന് യുവതി; പ്രതികരണവുമായി നെറ്റിസണ്‍സ്
ഇതോടെ ബെംഗളൂരുവിലെ കമ്പനി ഓഫീസുകളിലേക്ക് ആളുകള്‍ വീണ്ടും വന്നു തുടങ്ങി. രോഗവ്യാപന കാലത്ത് നഗരം വിട്ടിരുന്നവര്‍ നഗരത്തിലേക്ക് തിരികെ വന്ന് തുടങ്ങിയതോടെ ഫ്ലാറ്റുടമകളും വീട്ടുടമകളും വാടക വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇത്തവണ ഒറ്റയടിക്ക് 35,000 രൂപയായിട്ടായിരുന്നു വാടക വര്‍ദ്ധിപ്പിച്ചത്. “ഞങ്ങൾ ഈ വർഷത്തെ കരാർ പുതുക്കുകയും 27,000 രൂപയ്ക്ക് 5 ശതമാനം അധിക വാടക നൽകാൻ തുടങ്ങിയതിനും ശേഷമായിരുന്നു ഇത്. പ്രദേശത്ത് വാടക വർദ്ധിച്ചുവെന്നും ഞങ്ങൾ താമസിക്കുന്നത് പോലുള്ള ഫ്ലാറ്റുകൾ 45,000 രൂപയ്ക്കാണ് ഇപ്പോള്‍ വാടകയ്ക്ക് നൽകുന്നതെന്നുമായിരുന്നു വീട്ടുടമ പറഞ്ഞത്. ' അന്‍വേസ പറഞ്ഞതായി മണികൺട്രോൾ റിപ്പോര്‌ട്ട് ചെയ്തു. തങ്ങള്‍ പുതിയ ഫ്ലാറ്റിനായി ശ്രമം ആരംഭിച്ചപ്പോഴേക്കും പുതുക്കിയ വാടകയ്ക്ക് മറ്റാളുകള്‍ ഫ്ലാറ്റ് എടുക്കാന്‍ തയ്യാറായി എത്തിയിരുന്നതായും അന്‍വേസ കൂട്ടിച്ചേര്‍ത്തു.
പത്തു മാസമായി അപരിചിതരുടെ വീട്ടിൽ സൗജന്യമായി താമസിച്ച് ദമ്പതികൾ; സംഗതി കൊള്ളാമെന്ന് സോഷ്യൽ മീഡിയ