
ബെംഗളൂരുവിൽ നിന്നുള്ള ഒരു സംരംഭകൻ തന്റെ റസ്റ്റോറന്റിലെ കിച്ചനുകളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ പിരിച്ചുവിട്ടത് മൂന്ന് ജീവനക്കാരെ. ജോലിസ്ഥലത്ത് മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല എന്ന് പറഞ്ഞായിരുന്നു ഇത്. ദി പിസ്സ ബേക്കറി, പാരീസ് പാനിനി, സ്മാഷ് ഗയ്‌സ് എന്നിവയുടെ സഹസ്ഥാപകനായ അഭിജിത് ഗുപ്തയാണ് ഹോട്ടലിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തിയതിന്റെയും ആളുകളെ പിരിച്ചുവിട്ടതിന്റെയും വിശദീകരണം നൽകുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്.
ഇത്തരം പരിശോധനകൾ ബിസിനസ് കരുത്തോടെ നിലനിർത്താൻ സഹായിക്കുമെന്നാണ് ഗുപ്ത പറയുന്നത്. വീഡിയോയിൽ, ഗുപ്ത ബെംഗളൂരുവിലെ തന്റെ രണ്ട് ഡെലിവറി കിച്ചണുകൾ സന്ദർശിക്കുന്നത് കാണാം. ആദ്യം സന്ദർശനം നടത്തുന്നത് യെലഹങ്കയിലാണ്, അവിടെ അടുക്കള പരിശോധിക്കുകയും ടീമിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്യുകയാണ്. അവിടെ പ്രശ്നങ്ങളൊന്നുമില്ല എന്നും മികച്ചതാണ് എന്നും അഭിജിത്ത് ഗുപ്ത പറയുന്നുണ്ട്.
പിന്നീട് ഇയാൾ സന്ദർശിക്കുന്നത് സഹകർനഗറിലെ ഔട്ട്‌ലെറ്റാണ്. ഒരു കസ്റ്റമറുടെ പരാതി സത്യമാണോ എന്ന് അറിയുന്നതിനായി ഒരു പിസ്സ ഓർഡർ ചെയ്യുകയും അത് കഴിച്ചുനോക്കുകയും ചെയ്യുന്നുണ്ട് ഗുപ്ത. പിന്നാലെ, കസ്റ്റമർ പറഞ്ഞത് സത്യമാണ് എന്നും പിസ്സയ്ക്ക് കുഴപ്പമുണ്ടായിരുന്നു എന്നും സമ്മതിക്കുന്നു. പിന്നീട്, മാനേജരോട് അവിടെ ഇന്ന് എത്ര പേരെ പിരിച്ചുവിട്ടു എന്ന് ചോദിക്കുന്നത് കാണാം. മൂന്നുപേരെ എന്നാണ് മാനേജരുടെ മറുപടി.
മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിനാലാണ് മൂന്നുപേരെ പിരിച്ചുവിട്ടത് എന്നും ഒരുതരത്തിലും ജോലി സ്ഥലത്ത് മദ്യമോ മയക്കുമരുന്നോ പ്രോത്സാഹിപ്പിക്കില്ല എന്നും ടീമിലെ മറ്റുള്ളവർക്ക് കൂടി പാഠമായിട്ടാണ് ഇവരെ പിരിച്ചുവിട്ടത് എന്നും ഗുപ്ത പറയുന്നു. ഒരുപാടുപേർ ഗുപ്ത ഷെയർ ചെയ്ത പോസ്റ്റിന് കമന്റ് നൽകിയിട്ടുണ്ട്. ഇത്തരം പരിശോധനകളും നടപടികളും ആവശ്യമാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്.