
നൊബേൽ സമ്മാന ജേതാവും റഷ്യൻ പത്രപ്രവർത്തകനുമായ(Russian journalist) ദിമിത്രി മുറാറ്റോവ്(Dmitry Muratov), ഉക്രേനിയൻ അഭയാർത്ഥികൾക്കായി തന്റെ നൊബേൽ സമ്മാനം ലേലം ചെയ്യാൻ തീരുമാനിച്ചു. നിലവിൽ റഷ്യയിലെ നോവയ ഗസറ്റ എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററാണ് മുറാറ്റോവ്. 2021 -ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോൾ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം മൂലം ഭവനരഹിതരായ ഉക്രേനിയൻ അഭയാർഥികളെ സഹായിക്കാൻ വേണ്ടി റഷ്യ നൽകിയ സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹം ദാനം ചെയ്യുകയാണ്. തന്റെ മെഡൽ ലേലം ചെയ്ത കിട്ടുന്ന തുക ഉക്രേനിയൻ അഭയാർഥികൾക്ക് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അഭയാർത്ഥികൾക്കും മുറിവേറ്റവർക്കും അടിയന്തിര ചികിത്സ ആവശ്യമുള്ള കുട്ടികൾക്കും വേണ്ടി പ്രിയപ്പെട്ടതും മറ്റുള്ളവർക്ക് മൂല്യമുള്ളതുമായ കാര്യങ്ങൾ പങ്കിടാൻ ആളുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഉക്രെയ്നിലെ 10 ദശലക്ഷത്തിലധികം ആളുകൾ അഭയാർത്ഥികളായി മാറിയതായി മുറാറ്റോവിന്റെ ഒരു ലേഖനത്തിൽ പറയുന്നു. ലോകപ്രശസ്തമായ ഈ സമ്മാനം ലേലത്തിന് വെക്കാൻ ലേലക്കാരോട് അദ്ദേഹം അഭ്യർത്ഥിച്ചു. ക്രെംലിനിനെ വിമർശിക്കുകയും ഉക്രെയ്‌നിനെതിരായ യുദ്ധത്തെ അപലപിക്കുകയും ചെയ്‌ത റഷ്യൻ മീഡിയകളിൽ ഒന്നാണ് മുറാറ്റോവിന്റെ പത്രം.
അന്താരാഷ്ട്ര മാധ്യമങ്ങൾ ഉദ്ധരിച്ച വിവരങ്ങൾ അനുസരിച്ച്, മാർച്ച് ആദ്യം പുടിന്റെ ഭരണകൂടം സ്വതന്ത്ര മാധ്യമങ്ങളെ അടിച്ചമർത്തുകയും മോസ്കോയുടെ സൈനിക പ്രചാരണത്തെ വിവരിക്കാൻ "യുദ്ധം" എന്ന വാക്ക് ഉപയോഗിക്കുന്നതിൽ നിന്ന് പത്രപ്രവർത്തകരെ വിലക്കുകയും ചെയ്തു. റഷ്യയുടെ കമ്മ്യൂണിക്കേഷൻ റെഗുലേറ്റർ ഇത് ലംഘിച്ച 10 പ്രാദേശിക മാധ്യമ സ്ഥാപനങ്ങൾക്ക് താകീത് നൽകിയിരുന്നു. അതിൽ മുറാറ്റോവിന്റെ പത്രവും ഉൾപ്പെട്ടിരുന്നു. അതിനെ തുടർന്ന്, ഉക്രെയ്നുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നീക്കം ചെയ്യാൻ പത്രം നിർബന്ധിതമായി.
അതുപോലെ, കഴിഞ്ഞ ആഴ്ച നോവയ ഗസറ്റയുടെ മുൻ പേജിൽ ഒരു ന്യൂസ് എഡിറ്ററുടെ യുദ്ധവിരുദ്ധ പ്രതിഷേധത്തിന്റെ ചിത്രം ഉണ്ടായിരുന്നു. ഒരു സ്റ്റേറ്റ് ടെലിവിഷൻ വാർത്താ പ്രക്ഷേപണത്തിനിടെ റഷ്യയുടെ നടപടികളെ അപലപിക്കുന്നതായിരുന്നു അത്. എന്നാൽ പക്ഷേ അത് പരാമർശിക്കുന്ന പോസ്റ്ററിന്റെ മുദ്രാവാക്യത്തിന്റെ ഒരു ഭാഗം മറക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹത്തിന് ലഭിച്ച നൊബേൽ സമ്മാനത്തുക സ്വതന്ത്ര മാധ്യമങ്ങൾക്കും, മോസ്‌കോയിലെ ഒരു ആതുരാലയത്തിനും, നട്ടെല്ലിന് പ്രശ്‌നങ്ങളുള്ള കുട്ടികളുടെ പരിചരണത്തിനുമായി അദ്ദേഹം വീതിച്ച് നൽകിയിരുന്നു. അതിൽ നിന്ന് ലഭിച്ച തുക വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ചിലവിടരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മാധ്യമപ്രവർത്തകരായ മരിയ റെസ്സയ്ക്കും ദിമിത്രി മുറാറ്റോവിനും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെ പേരിലാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത്. 1993-ൽ നോവയ ഗസറ്റ സ്ഥാപിച്ച മുറാറ്റോവ് 24 വർഷമായി അതിന്റെ എഡിറ്റർ-ഇൻ-ചീഫ് ആയി സേവനം അനുഷ്ഠിക്കുന്നു. ഇന്ന് റഷ്യയിലെ വളരെ കുറച്ച് സ്വതന്ത്ര മാധ്യമങ്ങളിൽ ഒന്നാണ് ഇത്.