
യുക്രൈന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സ്വന്തം ഭര്‍ത്താവിന് അനുവാദം നല്‍കിയ റഷ്യന്‍ യുവതിയെ തിരിച്ചറിഞ്ഞു. റേഡിയോ ഫ്രീ യൂറോപ്പ് നടത്തിയ അന്വേഷണത്തിലാണ്, ഏറെ കോളിളക്കമുണ്ടാക്കിയ ബലാല്‍സംഗം ഭീഷണിയുടെ പുറകിലുള്ള ആളുകളെ കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച യുക്രൈന്‍ രഹസ്യാന്വേഷണ ഏജന്‍സി റഷ്യയില്‍നിന്നും അവരുടെ സൈനികര്‍ക്ക് വന്ന ചില കോളുകള്‍ ചോര്‍ത്തി പുറത്തുവിട്ടിരുന്നു. അതിലൊരു കോള്‍ ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതായിരുന്നു. റഷ്യയില്‍ യുദ്ധത്തിന് വന്ന ഭര്‍ത്താവിനോട് ഭാര്യ സംസാരിക്കുന്ന കോള്‍ ആണ് യുക്രൈന്‍ പുറത്തുവിട്ടത്. യുക്രൈന്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ താന്‍ അനുമതി നല്‍കിയതായാണ് ഈ ശബ്ദസന്ദേശത്തിലുള്ള സ്ത്രീ പറയുന്നത്. ''ബലാല്‍സംഗം ചെയ്യാന്‍ സമ്മതം. പക്ഷേ, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം'-ഇതായിരുന്നു സന്ദേശം.
ഈ ഫോണ്‍ സന്ദേശം ലോകമാകെ വലിയ ചര്‍ച്ചയായിരുന്നു. അതിനു പിന്നാലെ റഷ്യന്‍ സൈനികര്‍ യുക്രൈന്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബലാല്‍സംഗം ചെയ്യപ്പെട്ട നിരവധി യുക്രൈന്‍ സ്ത്രീകള്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. അതിനിടെയാണ്, നേരത്തെ കോളിളക്കമുണ്ടാക്കിയ ഫോണ്‍ സംഭാഷണത്തിലെ പട്ടാളക്കാരനെയും ഭാര്യയെയും കണ്ടെത്തിയതായി
റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോര്‍ട്ട് ചെയ്തത്.
യുഎസ് ഗവണ്‍മെന്റ് ഫണ്ട് ചെയ്യുന്ന റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി എന്ന മാധ്യമസ്ഥാപനമാണ് സംഭവം അന്വേഷിച്ചത്. റോമന്‍ ബൈകോവ്സ്‌കി എന്ന 27 -കാരനായ റഷ്യന്‍ സൈനികനാണ് റഷ്യയില്‍നിന്നും കോള്‍ വന്നതെന്നാണ് ഈ സ്ഥാപനം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. ഇയാളെ വിളിച്ച് ബലാല്‍സംഗത്തിന് അനുമതി നല്‍കിയത് ഭാര്യ ഓള്‍ഗ ബൈക്കോവ്‌സ്‌കിയയാണെന്നും റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുക്രൈന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇവരുടെ ഫോണ്‍ കോള്‍ ചോര്‍ത്തിയത്. അവരില്‍നിന്നും സംഘടിപ്പിച്ച ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് തങ്ങളുടെ റഷ്യന്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെര്‍സണ്‍ മേഖലയില്‍ നിന്നുള്ള കോളാണ് നേരത്തെ പുറത്തുവന്നത്. ഉക്രൈനിയന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ തനിക്ക് അനുമതി നല്‍കണമെന്ന് ഒരാള്‍ പറയുന്നതും ഇത് കേട്ട സ്ത്രീ ചിരിച്ചു കൊണ്ട് സമ്മതം മൂളുന്നതും റെക്കോര്‍ഡിംഗില്‍ കേള്‍ക്കാം. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി, ഏജന്‍സി ആദ്യം ദമ്പതികളുടെ ടെലിഫോണ്‍ നമ്പറുകള്‍ കണ്ടെത്തി. തുടര്‍ന്ന്, ഇരുവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും ബന്ധപ്പെട്ടു. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ ഇരുവരും നിഷേധിച്ു. എന്നാല്‍ തങ്ങളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലെ ശബ്്ദങ്ങളും ബലാല്‍സംഗ കോളിലെ ശബ്ദങ്ങളും ഒന്നു തന്നെയാണെന്ന് സ്ഥിരീകരിച്ചതായി റേഡിയോ ഫ്രീ യൂറോപ്പ് വ്യക്തമാക്കി.
മകന്‍ യുക്രൈനില്‍ യുദ്ധത്തിന് പോയിരിക്കുകയാണെന്ന് റോമന്റെ അമ്മ ഐറിന ബൈക്കോവ്സ്‌കി സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ ഒരു സൈനികനാണെന്ന് അയാളും ടെലിഫോണ്‍ സംഭാഷണത്തില്‍ സമ്മതിച്ചു. ക്രിമിയന്‍ തുറമുഖമായ സെവാസ്റ്റോപോളിലാണ് റോമന്‍ ഉള്ളത്. ഭര്‍ത്താവ് സെവാസ്റ്റോപോളിലാണെന്ന് ഓള്‍ഗ ബൈക്കോവ്‌സ്‌കിയും സമ്മതിച്ചു. എന്നാല്‍, ഫോണ്‍ കോളില്‍ കേട്ട ശബ്ദം തങ്ങളുടേതല്ലെന്ന് ഇരുവരും പറഞ്ഞു. യുദ്ധത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിലാണെന്നാണ് ഓള്‍ഗയുടെ വാദം.
യുക്രൈന്‍ സ്ത്രീകളെ റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്തതായി വ്യാപക ആരോപണം ഉയരുന്നതിനിടയിലാണ് ഈ സംഭവം പുറത്ത് വന്നത്. തന്റെ രാജ്യത്ത് ചെറിയ കുട്ടികള്‍ അടക്കം പലരും റഷ്യന്‍ സൈനികരില്‍ നിന്ന് ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നതായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കി ആരോപിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളോടൊന്നും റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബലാത്സംഗം ഒരു യുദ്ധക്കുറ്റമായിട്ടാണ് കണക്കാക്കുന്നത്. കുറ്റവാളികളായ സൈനികര്‍ പിടിക്കപ്പെട്ടാല്‍ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നേരിടേണ്ടി വരും. ബലാത്സംഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, പ്രതികരിക്കാതെ ഇരിക്കുന്ന കമാന്‍ഡര്‍മാരും നിയമത്തിന് മുന്നില്‍ തെറ്റുകാരാണ്.