
മദ്യലഹരിയിലെത്തി അർദ്ധരാത്രിയിൽ ഉച്ചത്തിൽ പാട്ടു വെച്ചു, ചോദ്യം ചെയ്തപ്പോൾ അയൽക്കാരുടെ വീടിനു നേരെ വെടിയുതിർത്ത് റഷ്യൻ യുവതി. മോസ്കോയിലാണ് സംഭവം. മദ്യലഹരിയിൽ സ്ത്രീ തൻ്റെ വീടിൻറെ ജനാലയിലൂടെ അയൽവീടുകൾക്ക് നേരെ വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. യുവതിയുടെ വീട്ടിൽ നിന്ന് രാത്രി വൈകിയും വലിയ ശബ്ദത്തിൽ പാട്ട് കേട്ടപ്പോൾ അയൽവാസികൾ അത് ചോദ്യം ചെയ്യുകയും പരാതിപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതയായാണ് യുവതി തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അയൽവാസികളുടെ ജനലുകൾക്ക് നേരെ വെടിയുതിർത്തത്.
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ യുവതി കയ്യിൽ റൈഫിളുമായി ജനൽ തുറന്ന് അയൽപക്കത്തെ കെട്ടിടങ്ങൾക്ക് നേരെ പലതവണ വെടിയുതിർക്കുന്നത് കാണാം. മദ്യലഹരിയിലായിരുന്ന ഇവർ തോക്കിൽ ഉണ്ടകൾ നിറയ്ക്കുന്നതും കൃത്യമായ ലക്ഷ്യത്തോടെ വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആദ്യം മൂന്ന് തവണ വെടിയുതിർത്ത യുവതി, പിന്നീട് തോക്ക് വീണ്ടും റീലോഡ് ചെയ്ത് പലതവണ കൂടി വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജനവാസ മേഖലയിൽ നടന്ന ഈ അത്യന്തം അപകടകരമായ പ്രവൃത്തിയെ സോഷ്യൽ മീഡിയയിൽ നിരവധി പേർ വിമർശിച്ചു.
യുവതിക്ക് തോക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. വീഡിയോ പ്രചരിച്ചതോടെ മദ്യപാനവും തോക്ക് ഉപയോഗവും ഉയർത്തുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ഹൈദരാബാദിൽ നിന്നുള്ള മറ്റൊരു സംഭവത്തിൽ, തിരക്കേറിയ ഒരു എക്സ്പ്രസ് ഹൈവേയിൽ അമിതവേഗത്തിൽ വന്ന കാറിൽ നിന്ന് ഒരാൾ പടക്കം പൊട്ടിക്കുന്നതിന്റെ അപകടകരമായ ദൃശ്യങ്ങളും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. വഴിയാത്രക്കാർ ഈ സംഭവം ക്യാമറയിൽ പകർത്തിയത്, തന്റെയും യാത്രക്കാരുടെയും ജീവൻ അപകടപ്പെടുത്തി കൊണ്ടാണ് അയാൾ ഓടുന്ന വാഹനത്തിൽ ഇരുന്ന് ഇയാൾ പടക്കം പൊട്ടിക്കുന്നത്.