Latest Videos

റുഷ്ദി: ഇന്ത്യയുടെ ചരിത്രം ബാധിച്ച എഴുത്തുകാരൻ

By Shajahan KaliyathFirst Published Aug 13, 2022, 4:00 PM IST
Highlights

സലീം സിനായ് ചരിത്രവുമായി തനിക്ക് പൊക്കിൾക്കൊടി ബന്ധമുണ്ടായതിനെക്കുറിച്ച് നോവലിൽ പറയുന്നതാണിത്. റുഷ്ദിക്കും ഇത്തരത്തിൽ ചരിത്രവുമായി  പൊക്കിൾക്കൊടി ബന്ധമുണ്ട്. 1947 ജൂൺ 19 -ന് മുംബൈയിലാണ് റുഷ്ദി ജനിക്കുന്നത്. 

On the stroke of midnight, as a matter of fact. Clock hands joined palms in respectful greeting as I came. Oh, spell it out, spell it out: at the precise instant of India’s arrival at independence, I tumbled forth into the world.”   

-MID NIGHT'S CHILDREN, SALMAN RUSHDIE

സലീം സിനായ് എന്ന സൽമാൻ റുഷ്ദിയുടെ മാസ്റ്റ‍ർ പീസ് നോവലിലെ കഥാപാത്രം പിറക്കുന്നത് ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടുന്ന അതേ അ‍ർധരാത്രിയിലാണ്. 75 വർഷത്തിനിപ്പുറം. അതേ മണിക്കൂറുകളിലാണ് സൽമാൻ റുഷ്ദിക്ക് മതമൗലികവാദികളാൽ വെടിയേൽക്കുന്നതും .

സ്വതന്ത്ര ഇന്ത്യയുടെ പോസ്റ്റ് കൊളോണിയൽ ചരിത്രം ഏറ്റവും മാജിക്കലായി പറഞ്ഞ പുസ്തകമാണ് മിഡ്നൈറ്റ്സ് ചിൽഡ്രൻ. അതിലെ പ്രധാന കഥാപാത്രം  സലീം സിനായ് യഥാർത്ഥത്തിൽ പറയുന്നത് അടിയന്തരാവസ്ഥയും വ‍ർഗ്ഗീയകലാപങ്ങളും അതിർത്തി രാജ്യങ്ങളുമായുള്ള  യുദ്ധങ്ങളടക്കമുള്ള  ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള  നിരീക്ഷണങ്ങളാണ്. 

നീണ്ട മൂക്കും ടെലിപ്പതി സിദ്ധിയുമുള്ള സലീം സിനായ്. ആഗസ്റ്റ് 15 -ന്റെ  അർധരാത്രിയിൽ പിറന്ന തന്നെപ്പോലുള്ള എല്ലാവർക്കും അത്തരം സിദ്ധികളുണ്ടെന്ന് വിശ്വസിക്കുന്നു. അത്തരത്തിൽ 1000 പേരെങ്കിലും രാജ്യത്തുള്ളതായി സലീം സിനായ് പറയുന്നുണ്ട്.

നെഹ്രൂവിയൻ സോഷ്യലിസ്റ്റ് ധാര, സാമൂഹ്യസമത്വം, സാമ്പത്തികവള‍ർച്ച  തുടങ്ങിയ സ്വപ്നങ്ങൾ പതുക്കെ തകരുന്നതും ഒടുക്കം ദില്ലി ജമാ മസ്ജിദിന് സമീപത്തെ ചേരി തകർക്കുന്ന സഞ്ജയ് ഗാന്ധിയുടെ ബാക്ക് സീറ്റ് ഡ്രൈവിംഗിലും എത്തിച്ചേരുന്ന ഇന്ത്യ  സലീം സിനായിയെ നിരാശനാക്കുന്നു. 

സ്വാതന്ത്യാനന്തര ഇന്ത്യ കണ്ട എല്ലാ സംഭവങ്ങളെയും തൊട്ടു തൊട്ടാണ് സലീം സിനായിയുടെ കഥ പറച്ചിൽ, സലീം സിനായ് തന്നെ ഈ ഘട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നുമുണ്ട്.

സലീമിന്റെ കുടുംബമരത്തിലെ മൂന്ന് തലമുറകൾ ഇന്ത്യാചരിത്രത്തിന് തന്നെ സാക്ഷ്യം വഹിക്കുന്നവരാണ്. ഇന്ത്യാപാക് യുദ്ധം ബംഗ്ലാദേശ് വിഭജനം തുടങ്ങിയ സ്വാതന്ത്രാനന്തര ഇന്ത്യാ ചരിത്രത്തിലെ സംഭവവികാസങ്ങളെല്ലാം മിഡ് നൈറ്റ്സ് ചിൽഡ്രനിലുണ്ട്. 1965 -ലെ ഇന്ത്യാ പാക്  യുദ്ധത്തോടെയാണ് അതിർത്തിയിൽ കഴിഞ്ഞിരുന്ന സലീമിന്റെ കുടുംബം കൊല്ലപ്പെടുന്നുണ്ട്. സലീമിന്റെ  പിതാവിന്റെയും പ്രപിതാവിന്റെയും ജീവിതത്തിലെ സുപ്രധാനസംഭവങ്ങളെല്ലാം നടക്കുന്നത് സ്വാതന്ത്ര്യത്തിന് മുമ്പുള്ള സുപ്രധാനമായ ദിനങ്ങളിലാണ്. അവരുടെ ജീവിതങ്ങളും ചരിത്രവുമായി കെട്ട് പിണഞ്ഞ് കിടക്കുന്നു. സലീമിന് മകൻ ആദം പിറക്കുന്നത് അടിയന്തിരാവസ്ഥ ദിനങ്ങളിലാണ്. ആദം പിറക്കുന്ന അതേ മണിക്കൂറുകളിലാണ് ഇന്ദിരാഗാന്ധിക്കെതിരെ ജെപിയും മൊറാ‍ർജിയും സമരം നയിക്കുന്നത്. 

"I was linked to history both literally and metaphorically, both actively and passively, in what our... scientists might term 'modes of connection composed of dualistically combined configurations' of the two pairs of opposed adverbs given above. This is why hyphens are necessary: actively-literally, passively-metaphorically, actively-metaphorically and passively-literally, I was inextricably entwined in my world."

സലീം സിനായ് ചരിത്രവുമായി തനിക്ക് പൊക്കിൾക്കൊടി ബന്ധമുണ്ടായതിനെക്കുറിച്ച് നോവലിൽ പറയുന്നതാണിത്. റുഷ്ദിക്കും ഇത്തരത്തിൽ ചരിത്രവുമായി  പൊക്കിൾക്കൊടി ബന്ധമുണ്ട്. 1947 ജൂൺ 19 -ന് മുംബൈയിലാണ് റുഷ്ദി ജനിക്കുന്നത്. പിന്നീട് ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ  ജീവിതം പകുത്തവരാണ് റുഷ്ദിയുടെ കുടുംബം. ഇന്ത്യാ -പാക്, ഇന്ത്യാ-ചൈനാ യുദ്ധകാലങ്ങളിൽ അതിർത്തിക്ക് കുറുകെ പലതവണ  പലായനം ചെയ്തവ‍ർ.

ലണ്ടനിലെ കിംഗ്സ് കോളജിൽ റുഷ്ദി പഠിച്ചത് ചരിത്രമാണ്. പക്ഷേ, ഇസ്ലാമിസ്റ്റുകളുടെ രാജ്യമായി മാറിയ   പാക്കിസ്ഥാന്റെ ചരിത്രമല്ല മതേതരവാദികൾ ഭരിച്ച ഇന്ത്യയെന്ന സ്വപ്നത്തെക്കുറിച്ചാണ് റുഷ്ദി ആദ്യനോവലെഴുതിയത്.  റുഷ്ദിയുടെ കൂടുംബം പാക്കിസ്ഥാനിലാണ് രണ്ട് പതിറ്റാണ്ടോളം ജീവിച്ചത്. പക്ഷെ, ജനാധിപത്യം വാഴാത്ത പാക്കിസ്ഥാനെക്കുറിച്ച് ഒരു അലിഗറിയും റുഷ്ദിക്കെഴുതാനുണ്ടായിരുന്നില്ല. പാക്കിസ്ഥാനെക്കുറിച്ച്  പറയുമ്പോൾ  "ശുഭാപ്തിവിശ്വാസമെന്ന രോഗം" എന്ന് റുഷ്ദി കളിയാക്കുന്നതും കാണാം. 

കശ്മീരിലാണ് റുഷ്ദിയുടെ വേരുകൾ. മാജിക്കൽ റിയലിസം ഇന്ത്യൻ സാഹിത്യത്തിൽ പ്രവേശിച്ചത് റുഷ്ദിയിലൂടെയാണ്. പക്ഷെ റുഷ്ദി അടിമുടി ഒരു രാഷ്ട്രീയ ജീവിയാണ്. അയാളെ ബാധിച്ചത് കാല്പനികതയല്ല രാഷ്ട്രീയം തന്നെയായിരുന്നു. ഇന്ത്യ 75 വ‍ർഷം പിന്നിടുമ്പോൾ റുഷ്ദി പ്രസക്തനാക്കുന്നത് നമ്മുടെ ചരിത്രത്തെ അത്ര ഗാഢമായി അടയാളപ്പെടുത്തിയത് കൊണ്ട് കൂടിയാണ്.

click me!