
രാവിലെ ഉന്മേഷത്തോടെ ഓഫീസിലേക്ക് നടന്നു കയറേണ്ടതിന് പകരം, കയ്യിലൊരു കാപ്പിയുമായി 'ഇവിടുന്ന് എപ്പോഴൊന്ന് ഇറങ്ങിപ്പോകാം' എന്ന് ചിന്തിച്ചു നിൽക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. ലോകമെമ്പാടുമുള്ള തൊഴിലിടങ്ങളിൽ ഇന്ന് ചർച്ചയാകുന്ന 'ഷിഫ്റ്റ് സൾക്കിംഗ്' (Shift Sulking) എന്ന പ്രതിഭാസത്തിന്റെ പിടിയിലാണ് നിങ്ങളെന്നു വേണം കരുതാൻ. ജോലി തുടങ്ങുന്നതിന് മുൻപേ മാനസികമായി തളർന്നുപോകുന്ന അവസ്ഥയാണിത്.
എന്താണ് ഷിഫ്റ്റ് സൾക്കിംഗ്?
ലളിതമായി പറഞ്ഞാൽ, ഒരാൾ ശാരീരികമായി ജോലിസ്ഥലത്ത് ഹാജരാകുമെങ്കിലും മാനസികമായി ആ ജോലിയിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്ന അവസ്ഥയാണിത്. കസേരയിൽ ഇരിക്കുമ്പോഴുള്ള തളർച്ച, ജോലിയോടുള്ള വിമുഖത, എപ്പോഴും മോശം മൂഡിൽ ഇരിക്കുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇത് വെറുമൊരു മടിയല്ല, മറിച്ച് ദീർഘകാലമായുള്ള മാനസിക സമ്മർദ്ദത്തിന്റെയും 'ബേൺഔട്ടിന്റെയും' പ്രതിഫലനമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പബ്മെഡ് (Pubmed) പോലുള്ള ആരോഗ്യ പഠന റിപ്പോർട്ടുകൾ പ്രകാരം, ജോലിസ്ഥലത്തെ അമിത സമ്മർദ്ദം കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ബേൺഔട്ട് ഉണ്ടാകുന്നത്. ഇത് വ്യക്തിപരമായ പിഴവല്ല, മറിച്ച് സ്ഥാപനങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ്. ഒരാൾ എത്ര പരിശ്രമിച്ചാലും പെട്ടെന്ന് ഈ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും സ്വന്തം കഴിവിൽ സംശയം തോന്നുകയും ചെയ്യുന്നത് ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.
പലപ്പോഴും പ്രവചിക്കാനാകാത്ത ഷെഡ്യൂളുകൾ, അമിതമായ ജോലിഭാരം, കൃത്യമായ നിർദ്ദേശങ്ങളുടെ അഭാവം എന്നിവയാണ് ജീവനക്കാരെ മാനസികമായി തളർത്തുന്നത്. രാവിലെ ഷിഫ്റ്റ് തുടങ്ങുമ്പോൾ തന്നെ ഇത്രയധികം സമ്മർദ്ദങ്ങളിലേക്ക് എടുത്തുചാടേണ്ടി വരുന്നത് ജീവനക്കാരെ വൈകാരികമായി തളർത്തുന്നു. ഇത് ക്രമേണ ടീമിന്റെ മൊത്തത്തിലുള്ള ഊർജ്ജത്തെ ബാധിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
മനുഷ്യർ സ്വാഭാവികമായും മറ്റുള്ളവരുടെ വികാരങ്ങളെ അനുകരിക്കാറുണ്ട്. ഓഫീസിലെ ഒരു ജീവനക്കാരൻ അതീവ തളർച്ചയോടും നിരാശയോടും കൂടി ഇരുന്നാൽ, അത് മറ്റുള്ളവരിലേക്കും പടരും. ഇതിനെയാണ് 'ഇമോഷണൽ കോൺടാജിയൻ' എന്ന് വിളിക്കുന്നത്. ഒരാളുടെ നെഗറ്റീവ് എനർജി ഒരു ടീമിനെ മുഴുവൻ ബാധിക്കാൻ നിമിഷങ്ങൾ മതിയാകും.
പഴയ തലമുറയേക്കാൾ കൂടുതൽ സമ്മർദ്ദവും ഒറ്റപ്പെടലും അനുഭവിക്കുന്നത് ഇന്നത്തെ യുവാക്കളാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പലർക്കും ജോലി എന്നത് ഒരു സ്വപ്ന സാക്ഷാത്കാരത്തേക്കാൾ ഉപരിയായി വെറുമൊരു ബാധ്യതയായി മാറുന്നു. പരമ്പരാഗതമായ തൊഴിൽ രീതികളോടുള്ള അതൃപ്തിയും ജോലിയിൽ നിന്ന് ലഭിക്കേണ്ട അംഗീകാരമില്ലായ്മയും ഇവരെ ഷിഫ്റ്റ് സൾക്കിംഗിലേക്ക് നയിക്കുന്നു.
ഈ അവസ്ഥ മാറ്റാൻ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ആവശ്യമാണ്. കൃത്യമായ കമ്മ്യൂണിക്കേഷനാണ് ആദ്യത്തെത്, ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും തുറന്ന സംഭാഷണങ്ങൾ വേണം. തൊഴിൽ പരിധി, ജോലിയും വ്യക്തിജീവിതവും തമ്മിൽ കൃത്യമായ വേർതിരിവ് ഉറപ്പാക്കണം. പെർഫോമൻസിനൊപ്പം തന്നെ ജീവനക്കാരുടെ മാനസികാരോഗ്യത്തിനും മുൻഗണന നൽകുന്ന ലീഡർഷിപ്പ് ഉണ്ടാവണം.
ഷിഫ്റ്റ് സൾക്കിംഗ് എന്നത് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല, മറിച്ച് മാറുന്ന കാലത്തിനനുസരിച്ച് തൊഴിൽ സാഹചര്യങ്ങൾ മാറാത്തതിന്റെ ഫലമാണ്. സഹാനുഭൂതിയോടെയുള്ള സമീപനവും ആരോഗ്യകരമായ തൊഴിൽ സാഹചര്യവും ഉണ്ടെങ്കിൽ മാത്രമേ ഈ പ്രവണത ഇല്ലാതാക്കാൻ കഴിയൂ.