
വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അത് സംഭവിച്ചത്. ഐ ഫോണിലെ എയര്‍ഡ്രോപ് സംവിധാനം വഴി സ്ത്രീകള്‍ ഉള്‍പ്പടെ പല യാത്രികരുടെയും ഫോണുകളിലേക്ക് നഗ്‌നചിത്രങ്ങള്‍ വന്നു. ഒരു യാത്രികന്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ മറ്റു യാത്രക്കാര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇത് കിട്ടിയ യാത്രികരില്‍ ചിലര്‍ വിമാന ജീവനക്കാരെ വിവരമറിയിച്ചതോടെ പൈലറ്റ് ഇടപെട്ടു. നഗ്‌ന ചിത്രങ്ങള്‍ അയക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍, വിമാനം ഗേറ്റിലേക്ക് തന്നെ തിരിച്ചുവിടുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഈ വിഷയം കൈമാറുമെന്നുമായിരുന്നു ഭീഷണി. അതേറ്റു. നഗ്‌നചിത്രങ്ങള്‍ അയക്കുന്നത് നിന്നു.
വിമാന യാത്രികരില്‍ ഒരാള്‍ പൈലറ്റിന്റെ ഇടപെടല്‍ മൊബൈല്‍ ഫോണ ക്യാമറയില്‍ പകര്‍ത്തുകയും അത് ടിക്‌ടോക്കില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്.
മെക്‌സിക്കോയിലെ കാബോ സാന്‍ ലുകാസിലേക്ക് പോവുകയായിരുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ഏതാണ്ട് പുറപ്പെടാറായ നേരത്താണ് ഒരു യാത്രക്കാരന്‍ മറ്റു യാത്രക്കാരുടെ ഫോണുകളിലേക്ക് സ്വന്തം നഗ്‌നചിത്രം അയച്ചത്. ഐ ഫോണിലെ എയര്‍ഡ്രോപ് സംവിധാനം വഴിയാണ് ഈ ചിത്രം അയച്ചത്. തൊട്ടടുത്തുള്ള ഐഫോണുകളിലേക്ക് സന്ദേശങ്ങളും മീഡിയാ ഫയലുകളും അയക്കാനുള്ള സംവിധാനമാണിത്. ഇതിന് വൈഫൈ ആവശ്യമില്ല. ഈ സൗകര്യം ഉപയോഗിച്ചാണ് സ്ത്രീ യാത്രക്കാര്‍ അടക്കമുള്ളവരുടെ ഫോണുകളിലേക്ക് നഗ്‌ന ചിത്രം അയച്ചത്.
തുടര്‍ന്ന്, യാ്രതക്കാരില്‍ ചിലര്‍ വിമാന ജീവനക്കാരോട് പരാതിപ്പെട്ടു. തങ്ങളുടെ അനുമതിയില്ലാതെ ഫോണുകളിലേക്ക് നഗ്‌ന ചിത്രം അയച്ചതായാണ് അവര്‍ അറിയിച്ചത്. അതോടെ കാബിനില്‍നിന്നും പൈലറ്റ് ഇടപെട്ടു. നഗ്‌നഫോട്ടോകള്‍ എയര്‍ഡ്രോപ് ചെയ്യുന്നത് നിര്‍ത്തിയില്ലെങ്കില്‍ വിമാനം തിരിച്ച് ഗേറ്റിലേക്ക് തന്നെ പോവുമെന്നും സുരക്ഷ ഉദ്യോഗസ്ഥരെ ഈ വിവരമറിയിക്കുമെന്നും അങ്ങനെ വന്നാല്‍, എല്ലാവരുടെയും യാത്ര മുടങ്ങുന്ന സാഹചര്യം ഉണ്ടാവുമെന്നുമായിരുന്നു പൈലറ്റിന്റെ ഭീഷണി. ഈ രംഗമാണ് ഒരു യാത്രക്കാരി മൊബൈല്‍ ഫോണില്‍ പകര്‍ത്തി ടിക്ക്‌ടോക്കിലിട്ടത്. ഇതോടെ ഇത് വൈറലാവുകയും ചെയ്തു.
എന്തായാലും ഇതിനു ശേഷം, നഗ്‌ന ചിത്രങ്ങള്‍ വരുന്നത് അവസാനിക്കുക തന്നെ ചെയ്തു. പൈലറ്റ് ആ വീധത്തില്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലായേനെ എന്നാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍, എന്തുകൊണ്ടാണ് യാത്രക്കാരന്‍ ആരെന്ന് അന്വേഷിക്കാതിരുന്നതെന്ന േചാദ്യമാണ് മറ്റു ചിലര്‍ ഉന്നയിച്ചത്. ആളെ കണ്ടുപിടിക്കാന്‍ എളുപ്പമുള്ള സാഹചര്യത്തില്‍ അയാള്‍ക്കെതിരെ നടപടി എടുക്കുകയായിരുന്നു വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഇതിനകം 20 ലക്ഷത്തിലേറെ പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.