
പുതുതായി ഒരു സ്ഥാപനം തുടങ്ങുമ്പോള്‍ വിശിഷ്ടാത്ഥികളെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനായിരിക്കും ഒട്ടുമിക്കയാളുകള്‍ക്കും ആഗ്രഹം. പ്രത്യേകിച്ച് ജീവിതത്തില്‍ വിജയം നേടിയവരാകുമ്പോള്‍ സ്ഥാപനത്തിന് അത് ഗുണം ചെയ്യുമെന്ന മിഥ്യാധാരണയാണ് ഇത്തരത്തില്‍ പ്രമുഖരെ കൊണ്ട് സ്ഥാപനങ്ങളും മറ്റും ഉദ്ഘാടനത്തിന് ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ ഉത്തർപ്രദേശിലെ ലഖ്‌നൗവില്‍ ഒരു റസ്റ്റോറന്‍റ് ഉദ്ഘാടനത്തിന് അതിലും വലിയൊരു അതിഥിയാണ് എത്തിയത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്ത് ഏറ്റവും മൂല്യമുള്ള മൃഗമായ പശുവാണ് ഇവിടെ ഉദ്ഘാടനത്തിനായി എത്തിയത്.
ഓർഗാനിക് ഒയാസിസ് എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറന്‍റ് പരമ്പരാഗത ആചാരങ്ങളോടെ പശുക്കിടവിനെ സ്വീകരിച്ച് ഭക്ഷണം നല്‍കി റസ്റ്റോറന്‍റ് ഉദ്ഘാടനം ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. റസ്റ്റോറന്‍റിലെ എല്ലാ വിഭവങ്ങളും പൂര്‍ണ്ണമായും ജൈവ കാര്‍ഷിക ഉത്പ്പന്നങ്ങളാല്‍ ഉണ്ടാക്കിയതാണ്. മഞ്ഞ പട്ടില്‍ പൊതിഞ്ഞ പശുക്കിടാവിനെ കടയുടെ ഉടമസ്ഥര്‍ റസ്റ്റോറന്‍റിനുള്ളിലേക്ക് ആനയിക്കുന്നതും അതിന് ഭക്ഷണം നല്‍കുന്നതും എഎന്‍ഐ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം. പശുക്കിടാവിനെ റസ്റ്റോറന്‍റിന് മുന്നിലെ ഗേയ്റ്റില്‍ കെട്ടിയിട്ടിരിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.
മരണാനന്തര ജീവിതാനുഭവത്തിൽ 'ബാറില്‍ പോയി' എന്ന അവകാശവാദവുമായി ഒരു അമേരിക്കക്കാരൻ
“ഞങ്ങളുടെ കൃഷിയും സമ്പദ്‌വ്യവസ്ഥയും പശുക്കളെ ആശ്രയിച്ചിരിക്കുന്നു, അതിനാൽ ഞങ്ങളുടെ റസ്റ്റോറന്‍റ് ഗൗമത (പശുക്കിടാവിന്‍റെ പേര്) ഉദ്ഘാടനം ചെയ്തു,” റസ്റ്റോറന്‍റിന്‍റെ ഉടമ പറഞ്ഞു. മുൻ യുപി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൂടിയാണ് ഇദ്ദേഹം. രാസവളങ്ങളെയും കീടനാശിനികളെയും ആശ്രയിക്കുന്ന മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് ഭക്ഷണത്തിലെ വ്യത്യാസം ഉപഭോക്താക്കൾക്ക് അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓർഗാനിക് ഒയാസിസിൽ ആളുകൾ ഭക്ഷണം പരീക്ഷിച്ചുകഴിഞ്ഞാൽ, അവർ അത് കൂടുതൽ കൂടുതല്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശു എന്ന് അവകാശപ്പെട്ട ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നേരത്തെ വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14 "കൗ ഹഗ് ഡേ" ആയി ആഘോഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിവാദമായതിന് പിന്നാലെ ഈ തീരുമാനം ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പിന്‍വലിക്കുകയായിരുന്നു.
ടൈറ്റാനിക്കിലെ യാത്രക്കാരുടെ ഭക്ഷണം; 111 വര്‍ഷങ്ങള്‍ക്ക് ശേഷം വൈറലാകുന്ന മെനു!