
ആധുനിക സമൂഹത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള വിചിത്രവും കഠിനവുമായ ശിക്ഷാ വിധികളാൽ നിറഞ്ഞതായിരുന്നു പുരാതന ചൈനയിലെ നിയമവ്യവസ്ഥ. ഇന്ന് നാം തികച്ചും നിസ്സാരമെന്ന് കരുതുന്ന പരസ്യമായി കരയുക, മോശം കൈയക്ഷരം എന്നിവയ്ക്ക് പോലും അക്കാലത്ത് കടുത്ത ശിക്ഷകൾ നൽകിയിരുന്നതായി ചരിത്ര രേഖകളെ ഉദ്ധരിച്ച് 'ദി സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക അച്ചടക്കവും ക്രമസമാധാനവും ഭരണാധികാരിയോടുള്ള വിശ്വസ്തതയും നിലനിർത്താനാണ് പുരാതന ചൈനീസ് ഭരണാധികാരികൾ ഇത്തരം കർശനമായ നിയമങ്ങൾ നടപ്പിലാക്കിയിരുന്നതെന്ന് ചരിത്രകാരന്മാർ പറയുന്നു.
'ക്വിൻ' രാജവംശത്തിന്‍റെ ഭരണകാലത്ത്, പ്രായപൂർത്തിയായ പുരുഷന്മാർ പരസ്യമായി കരയുന്നത് കടുത്ത കുറ്റമായാണ് കണക്കാക്കിയിരുന്നത്. കണ്ണീർ പുരുഷന്മാരുടെ ബലഹീനതയെ കാണിക്കുന്നുവെന്നും, അത് അവർക്കുണ്ടാകേണ്ട വീര്യത്തിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും ഭരണാധികാരികൾ വിശ്വസിച്ചു. നിയമം ലംഘിച്ച് പരസ്യമായി കരയുന്ന പുരുഷന്മാരുടെ മീശയും താടിയും പുരികവും പൂർണ്ണമായി വടിച്ചുകളയുകയായിരുന്നു ഇതിനുള്ള ശിക്ഷ.
'സുയി' രാജവംശത്തിന്‍റെ കാലത്താണ് മറ്റൊരു വിചിത്ര നിയമം നിലവിലിരുന്നത്. ചൈനയിൽ സിവിൽ സർവീസ് പരീക്ഷാ സമ്പ്രദായം വികസിച്ച് വരുന്ന കാലഘട്ടമായിരുന്നു അത്. സാധാരണക്കാർക്ക് സർക്കാർ ഉദ്യോഗസ്ഥരാകാനുള്ള വലിയൊരു അവസരമായിരുന്നതിനാൽ ഈ പരീക്ഷകൾ അതീവ പ്രാധാന്യമുള്ളതായിരുന്നു. എന്നാൽ, പരീക്ഷയിലെ വൃത്തിയുള്ള കൈയക്ഷരം ചക്രവർത്തിയോടുള്ള ബഹുമാനത്തിന്‍റെ അടയാളമായാണ് അന്ന് കണക്കാക്കപ്പെട്ടിരുന്നത്. പരീക്ഷാ പേപ്പറിലെ കൈയക്ഷരം മോശമായ ഉദ്യോഗാർത്ഥികളെ ശിക്ഷയായി മഷി കുടിപ്പിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
ചില കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ ഇതിലും ക്രൂരമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖത്ത് പച്ചകുത്തുക, ശരീരഭാഗങ്ങൾ വെട്ടിമാറ്റുക, പരസ്യമായി വധശിക്ഷ നടപ്പാക്കുക തുടങ്ങിയ കഠിനമായ ശിക്ഷാവിധികളെക്കുറിച്ചും പുരാതന ചൈനീസ് ചരിത്ര ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.
മിക്ക ശിക്ഷകളും കുറ്റവാളികളെ ശാരീരികമായി വേദനിപ്പിക്കാൻ മാത്രമല്ല, ജീവിതകാലം മുഴുവൻ സമൂഹത്തിന് മുന്നിൽ അവരെ അപമാനിതരാക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു. അച്ചടക്കവും അനുസരണയും ഭരണാധികാരികളോടുള്ള ബഹുമാനവും സമൂഹത്തിന്‍റെ നിയന്ത്രണത്തിന് അത്യാവശ്യമാണെന്ന് കരുതിയിരുന്ന സാമ്രാജ്യത്വ ചൈനയുടെ മൂല്യങ്ങളാണ് ഈ നിയമങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ ശിക്ഷാ രീതികൾ നിർത്തലാക്കപ്പെട്ടെങ്കിലും, ഇന്നത്തെ ആധുനിക നിയമവ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഇവ ഇന്നും ആളുകളിൽ വലിയ അത്ഭുതവും കൗതുകവും ഉണർത്തുന്നു.