
ഫെബ്രുവരി 28 -ന് ഇസ്രയേലും യുഎസും സംയുക്തമായി ഇറാൻ ആക്രമിച്ചതിന് ശേഷമുള്ള ലോകം ഏറെ ആശങ്കയോടെയാണ് ഓരോ ദിവസത്തെയും നോക്കി കാണുന്നത്. ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഗൾഫിൽ നിന്നുള്ള പ്രകൃതിവാതകത്തിന്‍റെയും ക്രൂഡ് ഓയിൽ അടക്കമുള്ള വസ്തുക്കളുടെയും കയറ്റുമതി ഏതാണ്ട് നിലച്ചു. ഇത് ലോകമെമ്പാടും ഇന്ധന പ്രതിസന്ധി രൂക്ഷമാക്കി. പാക് മധ്യസ്ഥതയിൽ യുദ്ധത്തിന് താത്കാലിക വെടിനിർത്തൽ വന്നെങ്കിലും കഴിഞ്ഞ ദിവസം ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ആയുധമുപയോഗിച്ചു. ഇതിന് പിന്നാലെ ഇറാൻറെ സമാധാന നിർദ്ദേശങ്ങളോട് തനിക്ക് താത്പര്യമില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇതോടെ എണ്ണ പ്രതിസന്ധി കടുക്കുമെന്ന ആശങ്ക ലോകമെമ്പാടും ഉടലെടുത്തു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി മോദി, വർക്ക് ഫ്രം ഹോമും തിരികെ കൊണ്ട് വരണമെന്നും വിദേശ യാത്രകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടത്. ഇതോടെ ഇന്ത്യയിലെ ഐടി ജീവനക്കാർ ഇന്ത്യ മൂന്നാം ലോക്ഡൗണിലേക്ക് നീങ്ങുകയാണെന്ന് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇത് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചത്.
മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ഇറാൻ പ്രതിസന്ധിയും കാരണം ആഗോള അസംസ്കൃത എണ്ണ വിപണികളിൽ മുകളിലേക്കാണ്. ഇന്ധനം ലാഭിക്കാനും വീടുകളിലിരുന്ന് ജോലി ചെയ്യാനും പ്രധാനമന്ത്രി നിർദ്ദേശിച്ചത്. കോവിഡ്-19 മഹാമാരിയുടെ കാലത്ത് ഡിജിറ്റൽ സംവിധാനങ്ങളിലേക്കും റിമോട്ട് വർക്ക് സജ്ജീകരണങ്ങളിലേക്കും മാറിയതിലൂടെ ഇന്ത്യ എങ്ങനെ പൊരുത്തപ്പെട്ടുവെന്ന് ഓർമ്മിപ്പിച്ച് ഞായറാഴ്ച മോദി ഓർമ്മിപ്പിച്ചു. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴുവാക്കണം. വിദേശ യാത്രകളും നിയന്ത്രിക്കണമെന്നും മോദി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഐടി ജോലിക്കാർ, വർക്ക് ഫ്രം ഹോം ജോലിയെ കുറിച്ചും ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനെ കുറിച്ചും സജീവമായ ചർച്ച തന്നെ നടത്തികയാണ്.
"പ്രധാനമന്ത്രി മോദിയുടെ അഭ്യർത്ഥനയ്ക്ക് ശേഷം കോർപ്പറേറ്റ് ഇന്ത്യ ഇപ്പോൾ അവരുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം സജീവമായി പ്രോത്സാഹിപ്പിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? കമന്റ് ചെയ്യുക" എന്ന ആകാൻക്ഷാ ഗുപ്തയുടെ കുറിപ്പ് വൈറലായി. പിന്നാലെ നിരവധി പേരാണ് അതിനോട് യോജിച്ച് കൊണ്ട് കുറിപ്പുകൾ പങ്കുവച്ചത്. പ്രധാനമന്ത്രിയുടെ നിർദ്ദേശം പരിഗണിച്ച് രാജ്യത്തെ എല്ലാ ഐടി കമ്പനികളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നും ഇത് ഇന്ധ നഷ്ടം കുറയ്ക്കുമെന്നും ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുമെന്നും അതോടൊപ്പം ദേശീയ താത്പര്യത്തെ പിന്തുണയ്ക്കുമെന്നും ഒരു കാഴ്ടക്കാരൻ എഴുതി. അതേസമയം ഈ തീരുമാനങ്ങൾ രൂപയുടെ മൂല്യം ഉയർത്തുമോയെന്ന ആശങ്കയാണ് മറ്റൊരാൾ പങ്കുവച്ചത്. ആഴ്ചയിൽ ഒരു ദിവസം ഓഫീസും മറ്റ് ദിവസങ്ങളിൽ വീട്ടിൽ നിന്നും ജോലി ചെയ്യണമെന്ന് മറ്റൊരാൾ നിർദ്ദേശിച്ചു. പ്രധാനമന്ത്രി ജനങ്ങളോട് നിർദ്ദേശിക്കുകയല്ല, മറിച്ച് കമ്പനികളോട് ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് മറ്റൊരു കാഴ്ചക്കാരൻ ചൂണ്ടിക്കാട്ടി.