
നായ (dog) മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്താണ് എന്ന് പൊതുവെ പറയാറുണ്ട്. എന്ത് വിലകൊടുത്തും ആപത്തിൽ പെട്ട യജമാനനെ രക്ഷിക്കാൻ അവ ശ്രമിക്കാറുമുണ്ട്. ഒരു നായ തന്റെ യജമാനന് നേരെ വന്ന വെടിയുണ്ട സ്വയം ഏറ്റുവാങ്ങുകയും, യജമാനന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ സ്വയം ജീവൻ വെടിയുകയും ചെയ്തു.
ഉത്തർപ്രദേശിലെ (Uttar Pradesh) സുൽത്താൻപൂരിലാണ് (Sultanpur) സംഭവം നടന്നത്. അയൽവാസിയുമായുള്ള ഒരു വഴക്കിൽ ആരംഭിച്ച സംഭവമാണ് ഒടുവിൽ വെടിവയ്പ്പിൽ കലാശിച്ചത്. ഷാനി എന്ന വിശാൽ ശ്രീവാസ്തവ ഏതാനും വർഷങ്ങളായി ഉത്തർപ്രദേശിലെ വികാസ്പൂരിൽ ഒരു സ്കൂൾ നടത്തുകയാണ്. അദ്ദേഹത്തിന്റെ വീട്ടിലാണ് വഴക്കുണ്ടായതും, അപകടത്തിൽ അദ്ദേഹത്തിന്റെ നായ മാക്സ് കൊല്ലപ്പെട്ടതും. റോട്ട്‌വീലർ ഇനത്തിൽ പെട്ടതാണ് നായ. സ്വന്തം യജമാനന്റെ ജീവൻ രക്ഷിക്കാൻ അവൻ തോക്കിന് മുന്നിലേയ്ക്ക് ചാടുകയായിരുന്നു. വെടിയേറ്റ് മരണപ്പെട്ട അവൻ ഇപ്പോൾ നാടിന്റെ നായകനാണ്. യജമാനനോടുള്ള ആ മിണ്ടാപ്രാണിയുടെ സ്നേഹം കണ്ട് ആളുകൾ നൊമ്പരപ്പെടുകയാണ്.
ഷാനിയുടെ അയൽക്കാരനാണ് കോളജ് മാനേജർ കൂടിയായ അനിൽ വർമ. വീടിന് പുറത്ത് ഒരു പശുത്തൊഴുത്ത് പണിയുകയായിരുന്നു വിശാൽ. എന്നാൽ, അയൽവാസിയായ അനിൽ അതിനെ എതിർത്തു. ഇതേ തുടർന്ന്, ഇരുവർക്കും ഇടയിൽ വാക്പോര് ആരംഭിച്ചു. പതുക്കെ അത് കയ്യാങ്കളിൽ എത്തി. അനിൽ തിരികെ വീട്ടിൽ പോയി വിശാലിനെ നേരിടാൻ വീട്ടിലിരുന്ന തോക്കുമെടുത്ത് വന്നു. വിശാലിന്റെ വീട്ടുമുറ്റത്ത് വച്ച് അനിൽ വർമ്മ വെടിയുതിർത്തു. വിശാലിന്റെ വളർത്തുനായ, മാക്സ് ആ സമയം അവിടെ ഉണ്ടായിരുന്നു. തന്റെ യജമാനന് നേരെ വെടിയുണ്ടകൾ പാഞ്ഞുവരുന്നത് കണ്ട മാക്സ് മുന്നോട്ട് കുതിച്ചു. വിശാലിന് പകരം മാക്സിന്റെ നെഞ്ചിൽ വെടിയുണ്ട പതിച്ചു. സംഭവത്തിനെ തുടർന്ന്, അനിൽ ഓടി രക്ഷപ്പെട്ടു.
മാക്‌സിനെ എടുത്തും കൊണ്ട് വിശാൽ ആശുപത്രിയിലേയ്ക്ക് ഓടി. എന്നാൽ, ആശുപത്രിയിൽ എത്തി മണിക്കൂറുകൾക്കകം നായ ചത്തു. മാക്സിന് വെറും മൂന്ന് വയസ്സായിരുന്നു. കൊലപാതകശ്രമം, സമാധാനാന്തരീക്ഷം തകർക്കൽ, സ്വമേധയാ മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അനിലിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്ന് സുൽത്താൻപൂർ പോലീസ് സൂപ്രണ്ട് വിപിൻ മിശ്ര പറഞ്ഞു. അയാളെയും, സഹായികളെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിനെ കുറിച്ച് തെളിവുകൾ ശേഖരിക്കാനായി പൊലീസ് സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. "മാക്സിന് മൂന്ന് മണിക്കൂറോളം രക്തസ്രാവം ഉണ്ടായി. അവന്റെ ജീവൻ രക്ഷിക്കാൻ എനിക്ക് ഒരു സഹായവും ലഭിച്ചില്ല. എക്സ്-റേ എടുക്കാൻ ഒരു മണിക്കൂറിലധികം സമയമെടുത്തു," വിശാൽ ആശുപത്രിയുടെ ശോചനീയാവസ്ഥ പറഞ്ഞു.
കൃത്യസമയത്ത് സഹായം ലഭിച്ചിരുന്നെങ്കിൽ, മാക്‌സ് ഇന്ന് ജീവിച്ചിരിക്കുമായിരുന്നെന്ന് വിശാൽ പറഞ്ഞു. വെറുമൊരു തർക്കത്തിന് ആരാണ് തോക്കെടുത്ത് കൊല്ലാൻ ശ്രമിക്കുന്നതെന്നും വിശാൽ ചോദിക്കുന്നു. പ്രതിപക്ഷ പാർട്ടിയുടെ ടിക്കറ്റിൽ സുൽത്താൻപൂരിൽ നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്ന വ്യക്തിയാണ് അനിലെന്നും വിശാൽ കൂട്ടിച്ചേർത്തു.