
വരൾച്ച ജനങ്ങളെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. അതുകൊണ്ടുതന്നെ അതിരൂക്ഷമായ വരൾച്ചയിൽ നിന്ന് രക്ഷനേടാനും പ്രകൃതി കനിഞ്ഞ് മഴപെയ്യാനും ഒക്കെയായി വിശ്വാസപരമായതും സാംസ്കാരികപരമായതും ആയ പലതരത്തിലുള്ള ആചാരങ്ങൾ നമ്മുടെ രാജ്യത്ത് നടത്താറുണ്ട്.
പുറമേ നിന്ന് നോക്കുമ്പോൾ പലതും അശാസ്ത്രീയമായി തോന്നാമെങ്കിലും അത് ചെയ്യുന്ന പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. അവരുടെ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും ഒരു ഭാഗമായാണ് ഇത്തരം കാര്യങ്ങൾ നടപ്പിലാക്കുന്നത്. വരൾച്ച രൂക്ഷമായതോടെ മഴ പെയ്യുന്നതിനായി തങ്ങളുടെ വിശ്വാസപ്രകാരം കഴുതകളുടെ വിവാഹം നടത്തിയിരിക്കുകയാണ് ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിലെ ജനങ്ങൾ. അനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഷെട്ടൂർ മണ്ഡലിലെ ഗ്രാമവാസികളാണ് പ്രകൃതി കനിഞ്ഞ് മഴ ലഭിക്കുന്നതിനായി ഇത്തരത്തിൽ ഒരു ആചാരം ഇപ്പോൾ നടത്തിയിരിക്കുന്നത്.
ഭാര്യയെ കാണാനില്ല, പരാതിയുമായി 12 യുവാക്കൾ, എല്ലാവരും നൽകിയത് ഒരേ യുവതിയുടെ ചിത്രം!
മഴ ലഭിക്കുന്നതിനായി കഴുതകളുടെ വിവാഹം നടത്തുന്നതിന് പുറമേ മറ്റു ചില ആചാരങ്ങൾ കൂടി ഈ ഗ്രാമത്തിൽ ഉണ്ട്. തവളകളെ തമ്മിൽ ആഘോഷകരമായി വിവാഹം കഴിപ്പിക്കുന്നതാണ് മറ്റൊരു ചടങ്ങ്. വിവിധ പൂജകൾ നടത്തി ഗ്രാമവാസികളുടെ മുഴുവൻ സാന്നിധ്യത്തിലാണ് ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുക.
പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ പ്രകൃതിയുമായി കൂടുതൽ അടുത്ത് ആത്മീയമായി ജീവിക്കുന്നതും ഈ ഗ്രാമീണരുടെ പ്രത്യേകതയാണ്. ഇതിൻറെ ഭാഗമായി വീടുകളിൽ നിന്നും അത്യാവശ്യ ഭക്ഷണ സാധനങ്ങൾ മാത്രം കയ്യിൽ കരുതി വനപ്രദേശങ്ങളിലേക്ക് യാത്രചെയ്ത് മഴയുടെ വരവിനായി ആകാശത്തോടു യാചിച്ചു പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതും വനമേഖലകളിൽ താമസിക്കുന്നതും പതിവാണ്. ഈ പുരാതന ആചാരങ്ങളൊക്കെയും പ്രകൃതിയോടുള്ള ഗ്രാമീണരുടെ അഗാധമായ ആദരവും ഐക്യവും ഭക്തിയും വിശ്വാസവും കാണിക്കുന്നു.