വിധി തളർത്താത്ത പോരാട്ട വീര്യം, 9 വർഷം മുമ്പ് ഒറ്റ നിമിഷത്തിൽ ജീവിതം വീൽചെയറിലായ നിരഞ്ജൻ, കാലുകൾ കവർന്ന ട്രെയിൻ ട്രാക്കിന് അത്ലറ്റിക് ട്രാക്കിൽ മറുപടി

Published : Feb 15, 2026, 09:25 PM IST
niranjan

Synopsis

9 വർഷം മുൻപ് ട്രെയിൻ അപകടത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട നിരഞ്ജൻ, വീൽചെയറിൽ വിധിയെ തോൽപ്പിച്ച പോരാട്ടവീര്യം തുടരുന്നു. കൊച്ചിയിലെ ജി-ടെക് മാരത്തണിൽ 21.1 കിമീ പൂർത്തിയാക്കി, ശാരീരിക പരിമിതികൾ മനക്കരുത്തിന് മുന്നിൽ തടസ്സമല്ലെന്ന് തെളിയിച്ചു

കൊച്ചി: ഒൻപത് വർഷങ്ങൾക്ക് മുൻപ് മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വിധി നിരഞ്ജൻ ജാദവിന്റെ ജീവിതം ഒരു നിമിഷം ഇരുട്ടിലാക്കി. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിൻ ആ അൻപത്തിനാലുകാരന്റെ ഇരു കാലുകളുമാണ് കവർന്നടുത്തത്. എന്നാൽ, ചോര വാർന്ന ആ റെയിൽപാളത്തിൽ തന്റെ ജീവിതം അവസാനിക്കില്ലെന്ന് ഉറപ്പിച്ച നിരഞ്ജൻ ഇന്ന് മനസാന്നിധ്യത്തിന്‍റെ മറുപേരായി, പോരാട്ടത്തിന്‍റെ ഒരു വലിയ മാതൃകയായി മാറിക്കഴിഞ്ഞു. ഇരു കാലുകളും റെയിൽവേ ട്രാക്ക് കവർന്നെങ്കിലും നിരഞ്ജൻ അത്ലറ്റിക്ക് ട്രാക്കിലൂടെ വീൽചെയറിൽ വിസ്മയം തീർക്കുകയാണ്. ഇന്ന് ഇൻഫോപാർക്കിൽ നടന്ന ജി-ടെക് മാരത്തണിലെ ട്രാക്കിലൂടെ വീൽചെയറിൽ കുതിച്ചുപാഞ്ഞ നിരഞ്ജൻ ജാദവിനായി ഏവരും നിറഞ്ഞ മനസോടെയാണ് കയ്യടിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ മാരത്തണിൽ 21.1 കിലോമീറ്റർ ഹാഫ് മാരത്തണിലാണ് യുവതാരങ്ങൾക്കൊപ്പം നിരഞ്ജൻ മത്സരിച്ചത്. നിരഞ്ജൻ വെറുമൊരു അത്ലറ്റല്ല, മറിച്ച് തളരാത്ത മനസാന്നിധ്യത്തിന്റെ ജീവിക്കുന്ന മാതൃകയാണ്. ശാരീരിക വൈകല്യങ്ങൾ മനസ്സിന്റെ കരുത്തിന് മുന്നിൽ വഴിമാറുമെന്ന് ഒരിക്കൽ കൂടി തെളിയിച്ച പോരാളി. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വീൽചെയറിലിരുന്ന് പോരാട്ടത്തിനിറങ്ങിയിട്ടുള്ള നിരഞ്ജൻ, കേരളത്തിന്‍റെ ട്രാക്കിൽ ഇതാദ്യമായാണ് എത്തിയത്. കേരളത്തിലെ അനുഭവം അതിമനോഹരമായിരുന്നെന്നാണ് നിരഞ‌്ജൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത്.

മറക്കാനാകാത്ത അനുഭവം

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവിരുദ്ധ മാരത്തണിൽ 21.1 കിലോമീറ്റർ ഹാഫ് മാരത്തണിലാണ് നിരഞ്ജൻ മത്സരിച്ചത്. പൂർണ്ണ ആരോഗ്യമുള്ള യുവതാരങ്ങളോടൊപ്പം വീൽചെയറിൽ പോരാടിയ അദ്ദേഹം വെറും 2 മണിക്കൂർ 43 മിനിറ്റിനുള്ളിൽ ഫിനിഷിംഗ് ലൈൻ കടന്നു. ഫിനിഷിംഗ് പോയിന്റിൽ അദ്ദേഹത്തെ കാത്തുനിന്ന ആയിരക്കണക്കിന് കായിക പ്രേമികൾ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ഈ പോരാളിയെ വരവേറ്റത്. അപകടത്തിന് ശേഷം തന്റെ ജീവിതം ആശുപത്രി മുറികൾക്കുള്ളിൽ തളച്ചിടാൻ മനസുവന്നില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഇതുവരെ 44 ദീർഘദൂര മാരത്തണുകൾ പൂർത്തിയാക്കിയ നിരഞ്ജൻ, കേരളത്തിലെ ട്രാക്കുകളിൽ ഇനിയും ഇറങ്ങണമെന്ന ആഗ്രഹവും പങ്കുവച്ചു. കേരളത്തിലെ അനുഭവം മറക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കൾക്ക് നൽകാവുന്ന ഏറ്റവും വലിയ സന്ദേശമാണ് നിരഞ്ജൻ തന്റെ ജീവിതത്തിലൂടെ പങ്കുവെക്കുന്നത്. 'വൈകല്യമുള്ളവർ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ല. ലോകം കരുണയുള്ളതാണ്, നമുക്ക് ചുറ്റും അവസരങ്ങളുണ്ട്, അവ ധൈര്യപൂർവ്വം വിനിയോഗിക്കണം' എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അപകടത്തിന് മുൻപ് സാധാരണക്കാരനായിരുന്ന നിരഞ്ജൻ, ഇന്ന് ലോകത്തിന് മുന്നിൽ ഒരു അസാധാരണ വ്യക്തിത്വമാണ്. ഓരോ മാരത്തൺ ട്രാക്കും അദ്ദേഹം കീഴടക്കുന്നത് തന്നെപ്പോലെ ജീവിതത്തിൽ തളർന്നുപോയ ആയിരങ്ങൾക്ക് വീണ്ടും എഴുന്നേറ്റ് നടക്കാനുള്ള കരുത്ത് പകരാനാണ്.

 

PREV
Read more Articles on
click me!

Recommended Stories

വിവാഹത്തിന് മുമ്പ് 'പ്രീനപ്' കരാർ നിർബന്ധം; 2 കോടി ശമ്പളമുള്ള ഓപ്പൺ എഐ ജീവനക്കാരി
നവാൽനിയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ചത് അതിമാരകമായ ആ 'തവള വിഷം'? മോർഫിനേക്കാൾ 100 മടങ്ങ് അപകടകരം!