
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന ആസൂത്രണം ചെയ്തെന്ന രഹസ്യവിവരം ഇസ്രയേൽ അമേരിക്കയ്ക്ക് കൈമാറിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ വീണ്ടും കടുത്ത സൈനിക നടപടി സ്വീകരിക്കണമെന്ന നിലപാടിലേക്ക് ട്രംപിനെ എത്തിച്ചത് ഇസ്രയേൽ കൈമാറിയ ഈ രഹസ്യവിവരമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇറാൻ യുദ്ധത്തിൽ നിന്നും പിന്മാറാനുള്ള സാധ്യത തേടിയിരുന്ന ട്രംപ്, അപ്രതീക്ഷിതമായി അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാനിലേക്ക് ശക്തമായി അക്രമണം നടത്തിയിരുന്നു.
പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം, ട്രംപിനെ ലക്ഷ്യമിട്ട് ഇറാൻ പുതിയ ആക്രമണ പദ്ധതി തയ്യാറാക്കിയെന്ന് ഇസ്രയേൽ അമേരിക്കൻ അധികൃതർക്ക് മുന്നറിയിപ്പ് നൽകി. ഈ വിവരം നേരത്തെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നില്ലെന്നും, അതിനാൽ പ്രശ്നത്തിന്‍റെ ഗൗരവം പരിശോധിക്കാൻ അമേരിക്ക തീരുമാനിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇറാൻ നടത്തിയെന്ന് ഇസ്രയേൽ ആരോപിച്ച ആ രഹസ്യ ഗൂഢാലോചനയുടെ വിശദാംശങ്ങൾ യുഎസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
2020 -ൽ ഇറാനിയൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് പിന്നാലെ ഇറാൻ പല തവണ ട്രംപിനെതിരെ പ്രതികാര ഭീഷണികൾ ഉയർത്തിയിരുന്നു. അലി ഖമനേയിയുടെ ഒരാഴ്ച നീണ്ട് നിന്ന സംസ്കാര പരിപാടിക്കിടെ 'ട്രംപിനെ കൊല്ലുക' എന്നെഴുതിയ പോസ്റ്ററുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലിന്‍റെ മുന്നറിയിപ്പിനെ യുഎസ് സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഈ രഹസ്യ വിവരത്തെ കുറിച്ച് യുഎസോ ഇസ്രയേലോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഇറാനും ആരോപണങ്ങളോട് ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.
.@POTUS: "I'm number one on the kill list for Iran... but I don't really care because I'm doing my job, and I'm doing it, I hope, better than anybody's ever done it." 🇺🇸 pic.twitter.com/P47VkauTnq
— Rapid Response 47 (@RapidResponse47) July 8, 2026
അടുത്തിടെ , ട്രംപ് മാധ്യമങ്ങളോട് തന്‍റെ ജീവന് ഇറാനിൽ നിന്ന് ഭീഷണി നിലനിൽക്കുന്നതായി പരാമർശിച്ചിരുന്നു. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, 'അവർ യുഎസ് നേതാവിനെ - എന്നെ - പുറത്താക്കാൻ ആഗ്രഹിക്കുന്നു, എല്ലാ ലിസ്റ്റിലും ഞാൻ ഉണ്ട്. ഇന്ന് രാവിലെ ഞാൻ കണ്ടു, അവരുടെ എല്ലാ ലിസ്റ്റിലും ഞാനും ഉണ്ട്. ഇതുവരെ, എനിക്ക് അൽപ്പം ഭാഗ്യമുണ്ടെന്ന് ഞാൻ കരുതുന്നു, പക്ഷേ അത് അധികകാലം നിലനിൽക്കില്ല," എന്ന് പറഞ്ഞിരുന്നു. പിന്നാലെ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സുരക്ഷാ സഹകരണം തുടരുമെന്നും ഇരുരാജ്യങ്ങളും പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ അടുത്ത ഏകോപനം പുലർത്തുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. ട
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർന്നു. ഇസ്രയേൽ കൈമാറിയ രഹസ്യവിവരത്തിന്‍റെ വിശ്വാസ്യതയും അതിന്‍റെ അടിസ്ഥാനത്തിൽ യുഎസ് സ്വീകരിച്ച നടപടികളെയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്ന് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇറാന്‍റെ കൊലയാളി പട്ടികയിൽ ട്രംപ് ഒന്നാം സ്ഥാനത്തെന്ന ഇസ്രയേലി രഹസ്യവിവരം നെതന്യാഹുവിന്‍ പദ്ധതിയാണെന്നും ഇറാൻ യുദ്ധത്തിൽ നിന്നും പിന്മാറാൻ ആഗ്രഹിക്കുന്ന ട്രംപിനെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിടാനുള്ള തന്ത്രാണെന്നുമുള്ള വാദവും ഇതിനിടെ ഉയർന്നു.