ചീഞ്ഞ പച്ചക്കറികളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് ഒരു മാർക്കറ്റ്; പ്രതിമാസം ലാഭിക്കുന്നത് രണ്ടരലക്ഷം രൂപ

Published : Nov 27, 2022, 03:00 PM IST
ചീഞ്ഞ പച്ചക്കറികളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് ഒരു മാർക്കറ്റ്; പ്രതിമാസം ലാഭിക്കുന്നത് രണ്ടരലക്ഷം രൂപ

Synopsis

ജൈവ ഇന്ധനവും വൈദ്യുതിയും ഉല്പാദിപ്പിക്കാനായി ഇവിടെ സ്ഥാപിച്ചിട്ടുള്ള പ്ലാന്റിൽ ഇപ്പോൾ പ്രതിദിനം 500 യൂണിറ്റ് വൈദ്യുതിയും 30 കിലോ ജൈവ ഇന്ധനവും ഉത്പാദിപ്പിക്കുന്നു.

സാധാരണയായി നമ്മുടെ നാട്ടിലെ പച്ചക്കറി മാർക്കറ്റുകളിൽ പച്ചക്കറികൾ കേടായാൽ എന്താണ് ചെയ്യാറ്? ഒന്നുകിൽ അത് അധികം കേടാകുന്നതിനുമുമ്പേ ഏതെങ്കിലും വളർത്തു മൃഗങ്ങൾക്ക് കൊടുക്കും. അതുമല്ലെങ്കിൽ അവ നശിപ്പിച്ചു കളയും. എന്നാൽ, ഹൈദരാബാദിലുള്ള ഈ പച്ചക്കറി മാർക്കറ്റിൽ ഇതുരണ്ടും ചെയ്യില്ല. ചീഞ്ഞ പച്ചക്കറികളാണ് ഇവിടുത്തെ താരങ്ങൾ. കാരണം ഈ ഒരു മാർക്കറ്റിനെ മുഴുവൻ പ്രകാശിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ചീഞ്ഞ പച്ചക്കറികൾ ഉപയോഗിച്ചാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും ആർക്കും അനുകരിക്കാവുന്ന ഒരു ഉത്തമ മാതൃകയാണ് ഹൈദരാബാദിലെ ബോവൻപള്ളി പച്ചക്കറി മാർക്കറ്റ് അല്ലെങ്കിൽ ഡോ. ബി ആർ അംബേദ്കർ വെജിറ്റബിൾ മാർക്കറ്റ് കാണിച്ചുതരുന്നത്.

ഈ പച്ചക്കറി മാർക്കറ്റിൽ അവശേഷിക്കുന്ന എല്ലാ ജൈവമാലിന്യങ്ങളും ആദ്യം ഇവർ ബയോഗ്യാസ് ആക്കി മാറ്റുന്നു. പിന്നീട് അതിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെയാണ് ഈ മാർക്കറ്റിനുള്ളിലെ എല്ലാ കടകളിലേക്ക് ആവശ്യമായ വൈദ്യുതിയും ഇതുകൂടാതെ മാർക്കറ്റിനുള്ളിലെ 100 തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ ആവശ്യമായ വൈദ്യുതിയും ഇവർ കണ്ടെത്തുന്നത്. മാർക്കറ്റിനുള്ളിലെ കടകൾ എന്ന് പറയുമ്പോൾ ഒന്നും രണ്ടും കടകളാണ് എന്ന് കരുതരുത്. 170 കടകളാണ് ഈ മാർക്കറ്റിനുള്ളിൽ ഉള്ളത്. ഈ മുഴുവൻ കടകളിലേക്കുമുള്ള വൈദ്യുതിയും ഇത്തരത്തിലാണ് കണ്ടെത്തുന്നത്.

ഇത്തരത്തിൽ  സുസ്ഥിരതയുടെ ഒരു മികച്ച ഉദാഹരണമായി മാറുകയാണ് ബോവൻപള്ളി മാർക്കറ്റ്. മാർക്കറ്റിൽ പ്രതിദിനം 10 ടൺ ജൈവമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നു. ഏതാനും വർഷം മുൻപുവരെ മറ്റെല്ലാവരും ചെയ്തിരുന്നതുപോലെ ഇവരും മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലങ്ങളിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഈ മാലിന്യം ബയോഗ്യാസ് ആയും അത് വീണ്ടും വൈദ്യുതിയായും മാറുന്നു.  മാർക്കറ്റിൽ ശേഖരിക്കുന്ന പച്ചക്കറി, പഴം, പൂക്കൾ എന്നിവയുടെ ഓരോ ഗ്രാം മാലിന്യവും ഇവർ വൈദ്യുതിയായും ജൈവ ഇന്ധനമായും മാറ്റുന്നു.

ജൈവ ഇന്ധനവും വൈദ്യുതിയും ഉല്പാദിപ്പിക്കാനായി ഇവിടെ സ്ഥാപിച്ചിട്ടുള്ള പ്ലാന്റിൽ ഇപ്പോൾ പ്രതിദിനം 500 യൂണിറ്റ് വൈദ്യുതിയും 30 കിലോ ജൈവ ഇന്ധനവും ഉത്പാദിപ്പിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, ജലവിതരണ ശൃംഖല, 100-ലധികം തെരുവ് വിളക്കുകൾ, 170 കടകൾ എന്നിവയ്ക്ക് വൈദ്യുതി നൽകുന്നതിന് ഈ വൈദ്യുതി ഉപയോഗിക്കുന്നു.  കാന്റീൻ അടുക്കളയിലാണ് ജൈവ ഇന്ധനം ഉപയോഗിക്കുന്നത്. ഇതിലൂടെ പ്രതിമാസം രണ്ടര ലക്ഷം രൂപയാണ് വൈദ്യുതി ഇനത്തിൽ ഇവർ ലാഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള അഹൂജ എഞ്ചിനീയറിംഗ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് 2020 -ൽ പ്ലാന്റ് സ്ഥാപിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സർക്കാർ ഗവേഷണ കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയാണ് ആവശ്യമായ സാങ്കേതികവിദ്യ സഹായം നൽകുന്നത്.

മാർക്കറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  മാലിന്യം കരാറടിസ്ഥാനത്തിൽ നിയമിച്ച സംഘമാണ് ദിവസവും ശേഖരിക്കുന്നത്. പ്ലാന്റിലേക്ക് കൊണ്ടുവന്നുകഴിഞ്ഞാൽ, അത് പൊടിച്ച് ഒരു സ്ലറി ആക്കി മാറ്റാൻ ഒരു 'ടാങ്കിൽ' മുക്കിവയ്ക്കുന്നു. ഇത് പിന്നീട് ഒരു ബയോ-മെഥനേഷൻ പ്രക്രിയയ്ക്ക് വിധേയമാക്കിയാണ് ജൈവ ഇന്ധനവും വൈദ്യുതിയും ഉല്പാദിപ്പിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിന്‍റെ ഏഴ് വർഷത്തെ രഹസ്യബന്ധം പുറത്തുവിട്ട് ഭാര്യ; 180 ഹോട്ടലുകൾ, 1.5 മില്യൺ ഡോളറിന്‍റെ ഇൻഷുറൻസ്!
'ലാളിച്ചു വഷളാക്കി, ഇനിയവൾ അധ്വാനിച്ച് ജീവിക്കട്ടെ'; വീട്ടിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച കൊച്ചുമകൾക്ക് 'എട്ടിന്‍റെ പണി' കൊടുത്ത് വൃദ്ധദമ്പതികൾ