
ലോകപ്രശസ്തമായ കാലവേരസ് കൗണ്ടി ഫ്രോഗ് ജംപിങ് മത്സരത്തിൽ നിന്നുള്ള വീഡിയോ വൈറലായതിന് പിന്നാലെ വലിയ വിമർശനം. ജീവികളെ പീഡിപ്പിക്കുന്നു എന്ന വിമർശനമാണ് മത്സരം ഇപ്പോൾ വ്യാപകമായി നേരിടുന്നത്.
ഒരു ചെറിയ പട്ടണത്തിലെ മേളയായി ആരംഭിച്ച കാലവേരസ് കൗണ്ടി മേളയും ജംപിങ് ഫ്രോഗ് ജൂബിലിയും ഇപ്പോൾ കാലിഫോർണിയയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന വാർഷിക പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ്. നാല് ദിവസത്തെ ഈ ഫെസ്റ്റിവൽ എല്ലാ വർഷവും മെയ് മാസത്തിലെ മൂന്നാം വാരാന്ത്യത്തിലാണ് തുടങ്ങുക. കുട്ടികളുടെ പരേഡോടെയാണ് മേള ആരംഭിക്കുന്നത്. അതേസമയം തന്നെ സന്ദർശകർക്കുവേണ്ടി വിവിധ ഭക്ഷണങ്ങൾ, കാർണിവൽ റൈഡുകൾ, ലൈവ് മ്യൂസിക്, നിരവധി വിചിത്രമായ മത്സരങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കാറുണ്ട്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വൈറലായ വീഡിയോയിൽ, ഒരു പെൺകുട്ടി തവളയെ പരമാവധി ചാടിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. തവളയെ ചാടിക്കാൻ ഒരു മിനിറ്റാണ് സമയം. തവള പാഡിൽ നിന്ന് പുറപ്പെട്ടുകഴിഞ്ഞാൽ പിന്നെ തവളയെ തൊടാൻ കഴിയില്ല. പാഡിൽ നിന്ന് മൂന്നാമത്തെ ചാട്ടത്തിലേക്കുള്ള ദൂരമാണ് അളക്കുന്നത്. ഏറ്റവും കൂടുതൽ ദൂരം ചാടുന്നതാണ് വിജയി. ഇത്രയൊക്കെയാണത്രെ മത്സരത്തിലെ നിയമങ്ങൾ.
വീഡിയോയിൽ പിന്നാലെ നടന്നുകൊണ്ട് പെൺകുട്ടി തവളയെ ചാടിപ്പിക്കാൻ നോക്കുന്നതാണ് കാണുന്നത്. തവള ചാടുന്നതും കാണാം.
എന്നാൽ, വീഡിയോ വൈറലായതിന് പിന്നാലെ ജീവികളെ ഉപദ്രവിക്കുന്നത് തന്നെയാണ് ഇത് എന്നും ഇത്തരം മത്സരങ്ങൾ നിരോധിക്കേണ്ടുന്ന സമയം കഴിഞ്ഞു എന്നും പറഞ്ഞുകൊണ്ട് വലിയ വിമർശനങ്ങൾ നേരിടേണ്ടി വരികയായിരുന്നു. ഇതെങ്ങനെയാണ് നിയമവിരുദ്ധമല്ലാതായത് എന്നാണ് വീഡിയോയ്ക്ക് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഇതെങ്ങനെ അനുവദിക്കാൻ കഴിയുന്നു എന്നും നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്.