
ബെംഗളൂരുവിൽ നിന്നുള്ള ഒരു ഓട്ടോമോട്ടീവ് എഞ്ചിനീയർ രാജ്യത്ത് വളർന്നുവരുന്ന "സെൽഫോൺ ആസക്തി"യെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഒരാഴ്ചയിൽ താൻ യാത്ര ചെയ്ത എല്ലാ ഓട്ടോ ഡ്രൈവർമാരും ഫോണിൽ സംസാരിച്ചുകൊണ്ടാണ് യാത്ര തുടരുന്നതെന്ന് മാനസ മഞ്ജുനാഥ് തന്‍റെ എക്സിൽ പങ്കുവച്ച ഒരു പോസ്റ്റിൽ പറയുന്നു. ആളുകൾ അവരുടെ ഫോണുകളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അവർ കുറിപ്പിൽ പറയുന്നു. ഇത് സുരക്ഷിതമായ യാത്രയെ ആശങ്കയിലാക്കുന്നെന്നും അവർ പരാതിപ്പെട്ടു.
"ഈ ആഴ്ച ഞാൻ 4 ഓട്ടോ യാത്രകൾ നടത്തി. എല്ലാം 15-25 മിനിറ്റിനുള്ളിൽ. ഓരോ ഓട്ടോ ഡ്രൈവറും ഓരോ മിനിറ്റിലും നിർത്താതെ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു," തന്‍റെ എക്സ് പോസ്റ്റിൽ മാനസ മഞ്ജുനാഥ് എഴുതി. ആ അനുഭവം തന്നെ അത്ഭുതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്തുവെന്നും മാനസ എഴുതുന്നു. "ഓരോ യാത്രയുടെയും ഓരോ മിനിറ്റിലും ഡ്രൈവർമാർ നിർത്താതെ ഫോണിൽ ബന്ധപ്പെട്ടിരുന്നു" അവർ എഴുതി. ഇത് ഓട്ടോറിക്ഷാ ഡ്രൈവർമാരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നാണ് മാനസയുടെ നിരീക്ഷണം. സമാനമായ പെരുമാറ്റം എല്ലാ സ്ഥലങ്ങളിലും പല ഇടങ്ങളിലും കാണാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. കടകളിലും സലൂണുകളിലും ജോലി ചെയ്യുന്ന ആളുകൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം തങ്ങളുടെ ഫോണുകളിൽ തിരക്കിലാണെന്നും മാനസ തന്‍റെ കുറിപ്പിൽ ആരോപിച്ചു. നമ്മുടെ രാജ്യത്ത് ഗുരുതരമായ ഒരു സെൽഫോൺ ആസക്തി പ്രശ്നമുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ഏതാണ്ട് ഒരു ലക്ഷത്തോളം പേർ വായിച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് കുറിപ്പുകളുമായെത്തിയത്. പലരും സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. ഡ്രൈവർമാരും തൊഴിലാളികളും ജോലി ചെയ്യുമ്പോൾ ഫോണിൽ ധാരാളം സമയം ചെലവഴിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്ന് നിരവധി പേരെഴുതി. മൊബൈൽ ഫോണുകൾ ദൈനംദിന ജീവിതത്തിൽ ഒരു പ്രധാന തടസ്സമായി മാറിയിരിക്കുന്നുവെന്ന് മറ്റുള്ളവർ സമ്മതിച്ചു. "ആരോടാണ് ഇവർ ഇത്രയധികം സംസാരിക്കുന്നതെന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്? മറ്റൊരു റോഡിൽ ഓടുന്ന മറ്റൊരു ഓട്ടോക്കാരനാണോ?" എന്നായിരുന്നു ഒരാളുടെ കുറിപ്പ്. ഫോൺ കോളിൽ ആയിരിക്കുമ്പോൾ ആളുകൾ നിങ്ങൾക്ക് പകുതി ശ്രദ്ധ നൽകുന്നു. ഇത് അരോചകമാണെന്ന് മാത്രമല്ല, എനിക്ക് അത് സമ്മർദ്ദകരമായാണ് അനുഭവപ്പെടുന്നതെന്നും ചിലരെഴുതി.