
ഒരു സമൂഹ മാധ്യമ വൈറൽ റീലിന് വേണ്ടി സ്വന്തം കുഞ്ഞിന്‍റെ ജീവൻ വരെ പണയപ്പെടുത്തിയ അച്ഛനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി സമൂഹ മാധ്യമ ഉപയോക്താക്കൾ. മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനോട് ഒന്നാം നിലയുടെ ബാൽക്കണിയിൽ നിന്നും ചാടാൻ നിർബന്ധിക്കുന്ന അച്ഛന്‍റെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശക്തമായ പ്രതിഷേധത്തിന് വഴി തെളിച്ചത്. അതിനെക്കാൾ അപകടകരമായി ചാടുന്നതിന് മുമ്പ് കുട്ടി ബാൽക്കണിയിലെ റെയിലിംഗിൽ നിന്ന് സ്വയം ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ഒന്നാം നിലയിലെ ബാൽക്കണിയുടെ റെയിലിംഗിൽ ബാലന്‍സ് ചെയ്ത് നിൽക്കുന്ന കുട്ടി കൈ കൊട്ടുന്നത് കാണാം. ഈ സമയം താഴെ നിന്നും കുട്ടിയുടെ അച്ഛൻ, അവനെ താഴേക്ക് ചാടാനായി നിർബന്ധിക്കുന്നു. അല്പ സമയത്തിന് ശേഷം കാഴ്ചക്കാരിൽ ഭയവും അമ്പരപ്പും സൃഷ്ടിച്ച് കൊണ്ട് കുട്ടി താഴേക്ക് ചാടുന്നു. ഈ സമയം കുട്ടിയെ താഴെ നിന്നും അച്ഛൻ എത്തിപ്പിടിക്കുന്നതും പിന്നാലെ മുകളിലേക്ക് എറിഞ്ഞ് പിടിക്കുന്നതും വീഡിയോയിൽ കാണാം. അച്ഛന്‍ നിന്നിരുന്നതിന് താഴെ അധികം വലുപ്പമില്ലാത്ത ഒരു ബെഡ് വിരിച്ചിട്ടിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അച്ഛന്‍റെ പ്രവർത്തി തീർത്തും നിരുത്തരവാദപരമായിരുന്നെന്നും അച്ഛനെതിരെ കർശന നടപടി എടുക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
'ഒരു റീലിനായി ഏത് ലെവലിലേക്കും പോകാം, വിഡ്ഢി' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. നിരവധി ഹാന്‍റിലുകൾ വീഡിയോ റീട്വീറ്റ് ചെയ്യുകയും അച്ഛനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം എപ്പോൾ. എവിടെ വച്ച്. ആര് എടുത്തതാണ് എന്ന് തുടങ്ങിയ വിശദാംശങ്ങളൊന്നും ഇല്ലായിരുന്നു. കുറിപ്പുകളിൽ ഏതാണ്ടെല്ലാം വീഡിയോയിലെ അപകട സാധ്യതകളെ കുറിച്ചായിരുന്നു. 'ഒരു റീലിനായി അയാൾ ഒരു കുട്ടിയുടെ ജീവൻ പോലും പണയപ്പെടുത്തും' എന്നായിരുന്നു ഒരു കുറിപ്പ്. 'ഈ റീലിനും വേണ്ടി അവർ സ്വന്തം കുട്ടിയെ അപകടത്തിലാക്കുകയാണ്' എന്നായിരുന്നു മറ്റൊരു കുറിപ്പ്.
വീഡിയോയ്ക്ക് വേണ്ടി കുട്ടികളെ അപകടകരമായി ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. 'ഒരു കുട്ടിക്ക് തന്‍റെ അച്ഛനിൽ എത്രമാത്രം വിശ്വാസമുണ്ട്? പക്ഷേ. അതിന്‍റെ പേരിൽ സ്വന്തം കുട്ടിയുടെ ജീവൻ അപകടത്തിലാക്കരുത്' എന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. മറ്റ് ചിലർ കുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് കുറ്റകാരമാണെന്ന് ചൂണ്ടിക്കാട്ടി. 'വിവരമില്ലാത്തവർക്കും നാണമില്ലാത്തവർക്കും, സോഷ്യൽ മീഡിയ പണവും പ്രശസ്തിയും സമ്പാദിക്കാനുള്ള ഒരു മാർഗമാണ്,' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.