
ലോകക്രമത്തെ പോലും നിശ്ചലമാക്കിക്കൊണ്ടായിരുന്നു ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെ അക്രമിച്ചത്. ദിവസങ്ങൾക്കുള്ളിൽ വിജയിക്കാമെന്ന ആത്മവിശ്വാസം പക്ഷേ, യുഎസിന് നഷ്ടമായി. പിന്നാലെ ഏത് വിധേനയും യുദ്ധം നിർത്താനുള്ള വഴി തേടി ട്രംപ്. ഒടുവിൽ ട്രംപിന്‍റെ വിശ്വസ്ഥനായ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നെ വെടിനിർത്തൽ നിർദ്ദേശവുമായി മുന്നോട്ട് വന്നതോടെ യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടി നിർത്തലിന് സമ്മതം മൂളി. അതേസമയം പാകിസ്ഥാനെ അകമഴിഞ്ഞ് വിശ്വസിക്കുന്നില്ലെന്ന് ഇറാനും ഇസ്രയേലും അറിയിച്ചു. ആശങ്കകളോടെയാണെങ്കിലും യുഎസ് സംഘം ഇസ്ലാമാബാദിൽ വെടിനിർത്തൽ ചർച്ചയ്ക്കായി എത്തി. യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൽസും സംഘവുമാണ് ഇസ്ലാമാബാദിലെത്തിയത്. ലോകം മുഴുവനും വെടിനിർത്തൽ ചർച്ച ഏറെ ഗൗരവത്തോടെ വീക്ഷിക്കുമ്പോൾ പാക് സമൂഹ മാധ്യമങ്ങൾ നിറയെ ട്രോൾ പൂരം!
യുഎസിനും ഇറാനും ഇടയിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള ചരിത്രപരമായ ശ്രമമായ "ഇസ്ലാമാബാദ് ചർച്ചകൾക്ക്" പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുകയാണ്. ഇസ്ലാമാബാദിന് രണ്ട് ദിവസത്തെ അവധി. വിദേശ പ്രതിനിധികൾക്ക് കനത്ത സുരക്ഷയിലാണ്. അതേസമയം ജെ ഡി വാൽസിന്‍റെ മൊബൈൽ ഫോണ്‍ സുരക്ഷയിൽ പ്രാദേശിക ഇന്‍റർനെറ്റ് ഉപയോക്താക്കൾ ആശങ്കയിലായിരുന്നു. എയർഫോഴ്‌സ് ടുവിൽ നിന്നും ജെഡി വാൻസ് പുറത്തിറങ്ങിയ നിമിഷം തന്നെ അദ്ദേഹത്തിന്‍റെ മൊബൈൽ പ്രവർത്തനരഹിതമായിയെന്ന് സൂചിപ്പിക്കുന്ന ഒരു മീം ആഴ്ചയിലെ ഏറ്റവും വലിയ ഹിറ്റ് മീമായി മാറി.
അതിന്‍റെ കാരണം, ജെഡി വാൽസിന്‍റെ മൊബൈൽ കണക്ഷന് പിടിഎയുടെ (പാകിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി) അംഗീകാരമില്ലായിരുന്നുവത്രേ! അതിനാൽ പിടിഎയുടെ അംഗീകാരമുള്ള ഒരു ഐഫോണ്‍ 17 കൊണ്ടുവരാൻ അവർ ജെഡി വാൽസിനെ ഉപദേശിച്ചു. ഇല്ലെങ്കിൽ കസ്റ്റംസ് ഫോണ്‍ പിടിച്ചെടുക്കുമെന്ന് പറയാതെ പറഞ്ഞ് രാജ്യത്തെ കർശനമായ ഉപകരണ രജിസ്ട്രേഷൻ നിയമങ്ങളെ അവർ പരിഹസിച്ചു. ഈ മീം വൈറലായതിന് പിന്നാലെ മുഖ്യധാരാ മാധ്യമ ഏജൻസികൾ പോലും 'മൊബൈൽ ആദ്യം' ആക്ഷേപഹാസ്യം ട്രാക്ക് ചെയ്യാൻ തുടങ്ങി.
വളരെ പെട്ടെന്ന് തന്നെ പാക് സാഹചര്യങ്ങളുമായി ഇണങ്ങിയ വാൻസ് റോഡരികിലെ ക്വെറ്റ കാക്കർ ഹോട്ടലിൽ നിന്നും "ആൻഡ പരാത്ത" ആസ്വദിച്ച് കഴിക്കുന്ന മീമുകളും പ്രത്യേക ശ്രദ്ധനേടി. മറ്റൊന്നിൽ, ഒരു ജനപ്രിയ പാകിസ്ഥാൻ മോണിംഗ് ഷോ അവതാരകനുമായി ജെഡി വാൻസ് ഒരു സാങ്കൽപ്പിക അഭിമുഖം നടത്തി. മറ്റ് ചിലർ തമാശയാണ് ഏറ്റവും നല്ല ചികിത്സയെന്ന് പറഞ്ഞ് കൊണ്ട് ജെഡി വാൻസിനെ പാക് മീമുകൾ വിഴുങ്ങിയ കഥ പങ്കുവച്ചു.
ഉറങ്ങിക്കിടക്കുന്ന ജെഡി വാൻസിന്‍റെ മുറിക്കുള്ളിൽ മുഴങ്ങിയ തെരുവിൽ നിന്നുള്ള വിളിച്ച് പറയലുകളും പാലത്തിൽ നിന്നും പുഴയിലേക്ക് ചാടാൻ തയ്യാറായി നിൽക്കുന്ന വാൻസും F-9 വിമാനം പാർക്ക് ചെയ്തതിന് പാക് പോലീസ് പിടിച്ച വാൻസ്, കർഷകനായ വാൻസ്, പശുവിനെ കറക്കുന്ന വാൻസ്, മോട്ടോർബൈക്ക് അഭ്യാസിയായ വാൻസ്... അങ്ങനെ യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ നൂറുകണക്കിന് മീമുകളാണ് പുറത്തിറങ്ങിയത്. ഈ മീമുകളെല്ലാം കണ്ട് പാകിസ്ഥാനിൽ നിന്നും ഓടുന്ന വാൻസും രംഗത്തുണ്ട്.
ലാഹോറിൽ നിഹാരിയെ ജെഡി വാൻസ് സാമ്പിൾ ചെയ്യുന്നതോ അല്ലെങ്കിൽ പ്രമുഖ പാകിസ്ഥാൻ പത്രപ്രവർത്തകരുമായി സാങ്കൽപ്പിക സംഭാഷണങ്ങളിൽ പങ്കെടുക്കുന്നതോ ആകട്ടെ, ആഗോള സംഭവവികാസങ്ങളോടുള്ള പാകിസ്ഥാൻ പൊതുജനങ്ങളുടെ ദ്രുതവും നർമ്മപരവുമായ പ്രതികരണത്തെ ഈ പ്രവണത എടുത്തുകാണിക്കുന്നു.