
തെക്കുപടിഞ്ഞാറൻ ഗ്വിഷോ പ്രവിശ്യയിൽ ദിവസങ്ങളായി പെയ്യുന്ന മഴയില്‍ അതിശക്തമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ മഴക്കെടുതിയുടെ നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. ഹൈവേയില്‍ നിന്നും കൊക്കയിലേക്ക് അപകടകരമായി തൂങ്ങിക്കിടക്കുന്ന ഒരു ട്രക്കിന്‍റെ വീഡിയോ കാഴ്ചക്കാരെ ഏറെ ഭയപ്പെടുത്തി.
ഇന്നലെ (24.6.'25) രാവിലെ സിയാമെൻ-ചെങ്ഡു എക്സ്പ്രസ് വേയുടെ ഭാഗമായ ഹൗസിഹെ പാലം തകർന്നപ്പോൾ. ഹൈവേയിലൂടെ പോവുകയായിരുന്ന ട്രക്ക് അപ്രതീക്ഷിതമായി റോഡില്‍ നിന്നും തെന്നി പാതി റോഡിലും പാതി കൊക്കയിലേക്കുമായി തൂങ്ങി നില്‍ക്കുന്നതുമായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. വിവരം അറിഞ്ഞെത്തിയ അഗ്നിശമനാ പ്രവര്‍ത്തകര്‍ ട്രക്കില്‍ കുടുങ്ങിയ ഡ്രൈവരെ സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
അതേസമയം വേൾഡ് ക്ലൈമറ്റ് ന്യൂസ് പങ്കുവച്ച ഇന്‍സ്റ്റാഗ്രാം വീഡിയോ അപകടത്തിന്‍റെ ഭീകരത എടുത്ത് കാണിച്ചു. കൊക്കയിലേക്ക് മുന്‍ഭാഗം നീങ്ങി നില്‍ക്കുന്ന കണ്ടെയ്നര്‍ ലോറിയുടെ പുറകിലെ ചക്രങ്ങൾ മാത്രമേ റോഡില്‍ മുട്ടിയിട്ടൊള്ളൂ. മുന്‍ഭാഗം മുഴുവനായും കൊക്കയിലേക്ക് തൂങ്ങിയാണ് നില്‍ക്കുന്നത്. അങ്ങ് താളെ നദി കലങ്ങി മറിഞ്ഞ് ഒഴുകുന്നു. കൂറ്റനൊരു പാലം ഏതാണ്ട് നടുക്ക് വച്ച് തകർന്ന് നദിയിലേക്ക് വീണിട്ടുണ്ട്. ട്രക്ക് ഡ്രൈവര്‍ സഹായത്തിനായി റോഡില്‍ നില്‍ക്കുന്ന ആളോട് സംസാരിക്കുന്നതും കേൾക്കാം. താഴെ നദിയില്‍ ഒരു പൊട്ട് പോലെ കിടക്കുന്ന കാറും വീഡിയോയില്‍ കാണാം.
ദിവസങ്ങളായി പ്രദേശത്ത് പെയ്ത കനത്ത മഴയില്‍ മണ്ണിടിച്ചിലിൽ ഉണ്ടാവുകയും ഇത് ദേശീയപാതയ്ക്ക് താഴെയുള്ള മണ്ണിടക്കുകയും ചെയ്തു. പിന്നാലെ പാലത്തിന്‍റെ കൂറ്റന്‍ തൂണുകൾ തകര്‍ന്നു വീഴുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി . കിഴക്കൻ ഏഷ്യൻ കാലവർഷം മൂലം ഗുയിഷോ പ്രവിശ്യ വെള്ളപ്പൊക്ക ദുരന്തത്തിലാണ്. നദികൾ കരകവിഞ്ഞു. കോങ്ജിയാങ്, റോങ്ജിയാങ് നഗരങ്ങളിലെ 30,000 താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
മറ്റൊരു വീഡിയോയില്‍ കൂറ്റന്‍ ഷോപ്പിംഗ് മാളിനുള്ളിലൂടെ വെള്ളം കൂതിച്ചൊഴുകുന്നത് കാണാം. പല നിലകളിലൂടെ വെള്ളം മാളിനുള്ളിലേക്ക് ഒഴുന്നു. ഗുയിഷോ പ്രവിശ്യയിലെ റോങ്ജിയാങിലുള്ള ഒരു ഷോപ്പിംഗ് മോളിലെതായിരുന്നു വീഡിയോ. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 30 വർഷത്തിനിടെ നഗരത്തിലുണ്ടായ ഏറ്റവുംവലിയ വെള്ളപ്പൊക്കമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഷോപ്പിംഗ് മാളുകൾ, ഭൂഗർഭ പാർക്കിംഗ് ഏരിയകൾ, തെരുവുകൾ എന്നിങ്ങനെയെല്ലാം വെള്ളത്തിനടിയിലാണ്. അതേസമയം വരും ദിവസങ്ങളിലൂം മഴ കനക്കുമെന്നും കൊടുങ്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുമുണ്ട്. ഇതേസമയം ചൈനയുടെ തെക്കന്‍ പ്രവിശ്യകളായ ഹെനാന്‍, ഷാന്‍ഡോങ്, ഹെബി എന്നിവിടങ്ങളില്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.