
കാണ്‍പൂര്‍ സെൻട്രൽ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ചൊവ്വാഴ്ച അസാധാരണമായ ഒരു സംഭവം നടന്നു. വനിതാ കോച്ചില്‍ കയറിയ ഒരു യാത്രക്കാരനെ ട്രെയിൻ ടിക്കറ്റ് എക്സാമിനർ പിടികൂടിയതായിരുന്നു സംഭവം. പിന്നാലെ ഇരുവരും സ്റ്റേഷനിലേക്ക് ഇറങ്ങുകയും പരസ്പരം അടികൂടുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
സൂറത്തിൽ നിന്ന് മുസാഫർപൂരിലേക്കുള്ള ഒരു പ്രത്യേക ട്രെയിനിൽ 15 മുതൽ 20 വരെ യുവാക്കൾ യാത്ര ചെയ്യുകയായിരുന്നു. ഇടയ്ക്ക് വച്ച് ഇവരില്‍ ചിലര്‍ സ്ത്രീകളുടെ കോച്ചിലേക്ക് ബലമായി കയറാന്‍ ശ്രമിച്ചു. ഇത് കോച്ചിലുണ്ടായിരുന്ന ടിടിഇ തടഞ്ഞു. പിന്നാലെ തകര്‍ക്കം രൂക്ഷമായി. ഇതിനിടെ ട്രെയിനിലുണ്ടായിരുന്ന മറ്റൊരു ടിടിഇയും എത്തിച്ചേരുകയും ഇരുവരും കൂടി യാത്രക്കാരനെ സ്റ്റേഷനിൽ ഇറക്കി.
സ്റ്റേഷനില്‍ വച്ച് ടിടിഇയും യാത്രക്കാരനും പരസ്പരം കോളറിന് പിടിച്ച് നില്‍ക്കുന്നത് കാണാം. പിന്നാലെ ടിടിഇ യാത്രക്കാരന്‍റെ മുഖത്ത് അടിക്കുകയും തന്നെ തല്ലരുതെന്ന് യാത്രക്കാരന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഇയാളുടെ കൂടെയുണ്ടായിരുന്നവരും സ്റ്റേഷിലേക്ക് എത്തുകയും ടിടിഇയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഘര്‍ഷം രൂക്ഷമായതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സ്ഥലത്തെത്തി രാജ യാദവ് എന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, യാത്രക്കാരനെ മര്‍ദ്ദിച്ച ടിടിഇയ്ക്കെതിരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേ ഗുണ്ടകളെയും ടിടിഇമാരായി നിയമിച്ചോയെന്നായിരുന്നു നിരവധി പേര്‍ കുറിപ്പെഴുതിയത്. ടിടിഇയ്ക്ക് ഇത്രയും അധികാരമുണ്ടെങ്കില്‍ പിന്നെ റെയില്‍വേ പോലീസ് എന്തിനാണെന്ന് ചോദിച്ചവരും കുറവല്ല. ടിടിഇമാര്‍ ഹീറോകളാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്.