
ചൈനയിൽ സാങ്കേതിക വിദ്യയുടെ പ്രദര്‍ശനത്തിന് വേണ്ടി സംഘടിപ്പിച്ച ഒരു എയര്‍ ഷോയില്‍ രണ്ട് ഫ്ലൈംഗ് കാറുകൾ തമ്മില്‍ കൂട്ടിയിടിച്ച് കത്തിയമര്‍ന്നു. വടക്കുകിഴക്കൻ ചൈനയിൽ നടന്ന ചാങ്‌ചുൻ എയർ ഷോയുടെ റിഹേഴ്സലിനിടെയാണ് രണ്ട് ഫ്ലൈയിം കാറുകൾ ആകാശത്ത് വച്ച് കൂട്ടിയിടിച്ചത്. അത്യാധുനിക സാങ്കേതികവിദ്യയുടെ പ്രദർശനത്തിനിടെയാണ് ദാരുണ സംഭവം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ കൂറേക്കൂടി ജാഗ്രത ആവശ്യമാണെന്ന് തെളിയിക്കുന്ന അപകടം. അപകടത്തിൽ ഒരു പൈലറ്റിന് സാരമായ പരിക്കേറ്റെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ എക്സ്പെങ്ങിന്‍റെ അനുബന്ധ സ്ഥാപനമായ എക്സ്പെങ് എയ്റോഎച്ച്ടി നിർമ്മിച്ച ഫ്ലൈയിംഗ് കാറുകളാണ് കൂട്ടിയിടിച്ചത്. ഒന്നിന്‍റെ ഫ്യൂസ്ലേജിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ലാൻഡിംഗിന് ശേഷം തീപിടിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ദൃശ്യങ്ങളിൽ വിശാലമായ പ്രദേശത്ത് പ്രത്യേകം തിരിച്ച് ഇരിപ്പിടങ്ങളൊരുക്കി വച്ചതിന് സമീപത്തായി വലിയ തോതില്‍ തീ ഉയരുന്നതും അഗ്നിശമന വാഹനങ്ങളിൽ നിന്ന് വെള്ളം ചീറ്റുന്നതും കാണാം. 2025 സെപ്റ്റംബർ 19 നാണ് ചാങ്ചുൻ എയർ ഷോ ആരംഭിക്കുക. സംഭവ സ്ഥലത്തുള്ള ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും, പ്രാദേശിക ഭരണാധികാരികൾ സ്ഥലത്ത് ആവശ്യമായ അടിയന്തര നടപടികൾ കൈക്കൊണ്ടെന്നും എക്സ്പെങ് ഒരു പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നില്‍ക്കുന്നിടത്ത് നിന്നും ഉയരാനും പറന്നിറങ്ങാനും കഴിയുന്ന ഒരു പരീക്ഷണ വാഹനമാണ് എക്സ്പെങ്ങിന്‍റെ പറക്കും കാർ (Flying Car). ഇവ വെർട്ടിക്കൽ ടേക്ക്-ഓഫിനും ലാൻഡിംഗിനുമായി രൂപകൽപ്പന ചെയ്യപ്പെട്ടവയാണ്. ഭാഗികമായി ഡ്രോണിന്‍റെയും ഭാഗികമായി കാറിന്‍റെയും ഉപയോഗങ്ങൾ ഇവയ്ക്കുണ്ടായിരിക്കും. ഇവയ്ക്ക് ഏകദേശം 300,000 ഡോളർ (ഏകദേശം 2,64,55,143 രൂപ) വിലയാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യം തന്നെ ഏകദേശം 3,000 പ്രീ-ഓർഡറുകൾ നേടിയതായി എക്‌സ്‌പെംഗ് അവകാശപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ ഒന്നായ എക്‌സ്‌പെംഗ്, യൂറോപ്പിലേക്ക് തങ്ങളുടെ വിപണി വ്യാപിപ്പിച്ചിരിക്കുന്നു.