
എക്സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ ഏതാണ്ടെല്ലാ സമൂഹ മാധ്യമങ്ങളിലും ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായി. നടുക്കടലില്‍ നിന്ന് സ്രാവിനെ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ആയിരുന്നു അത്. ലോകത്ത് മനുഷ്യരുമായി ഒരിക്കലും ഇണങ്ങില്ലെന്ന് കരുതിയിരുന്ന ഏറ്റവും ക്രൂരരായ വേട്ടക്കാരുടെ ഗണത്തില്‍പ്പെടുത്തിയ ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇനത്തില്‍പ്പെട്ട സ്രാവിനൊപ്പമായിരുന്നു യുവതിയുടെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എല്ലാ സമൂഹ മാധ്യമങ്ങളിലും വീഡിയോയ്ക്ക് ഒപ്പം കുറിച്ചത് ഏതാണ്ടൊരെ കാര്യം.
36 മാസത്തെ കഠിന പ്രയത്നത്തിനൊടുവില്‍ യുവതിയുമായി ഗ്രേറ്റ് വൈറ്റ് ഷാർക്ക് ഇണങ്ങിയിരിക്കുന്നു. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ കാര്യം. വേട്ടക്കാരായ മൃഗങ്ങളെ ഇണക്കാന്‍ പറ്റുമോയെന്ന അന്വേഷണത്തിന്‍റെ ഭാഗമായി മറൈന്‍ ബയോളജിസ്റ്റായ എലിസ് ജെന്‍ററിയാണ് ഈ സാഹസിക കൃത്യം നിറവേറ്റിയത്. 2018 മുതല്‍ തുങ്ങിയ പരീക്ഷണങ്ങളുടെ വിജയം. ഇന്‍റർസ്‌പീസിസ് പ്രൈമേറ്റ് ബിഹേവിയറൽ സ്റ്റഡീസ് വികസിപ്പിച്ച 'പ്രെഡിക്റ്റീവ് റെസിപ്രോസിറ്റി കണ്ടീഷനിംഗ് ' രീതി ഉപയോഗിച്ചാണ് യുവതി പഠനം നടത്തിയത്. 'ഡാന്‍റെ' എന്ന് പേരിട്ടിരിക്കുന്ന ജുവനൈൽ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിനെ ഭക്ഷണമോ, സുരക്ഷാ കൂടോ ഒന്നുമില്ലാതെയാണ് യുവതി മെരുക്കിയെടുത്തത്. തെക്കന്‍ പസഫിക് കടലിലെ ഹെയ്തി ദ്വീപിന്‍റെ തീരത്താണ് പരീക്ഷണം നടന്നത്.
എല്ലാ ആഴ്ചയും എലിസ് ജെന്‍ററി, സ്രാവിനൊപ്പം നീന്തും. ഒടുവില്‍ 21 മാസങ്ങൾക്ക് ശേഷം യുവതിയെ, വട്ടം ചുറ്റാതെ തന്നെ സ്രാവ് നേരെ അടുത്തേക്ക് വന്ന് തുടങ്ങി. 30 മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും യുവതിയെ അടുത്ത് വരാനും തൊടാനും ഉമ്മയ്ക്കാനും അവന്‍ അനുവദിച്ച് തുടങ്ങിയെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് സിയാദ് സര്‍ബ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും കുറിച്ചു. സമാനമായ കാര്യമാണ് ഫേസ്ബുക്കിലും എക്സിലും വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതിയത്. പങ്കുവയ്ക്ക്പ്പെട്ട വീഡിയോ, പദ്ധതി തുടങ്ങി 1105 -ാം ദിവസത്തെയാണെന്നും വീഡിയോയും ഡാറ്റയും ഓഷ്യന്‍ എക്സ്, ബ്ലുസോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകർ പരിശോധിച്ചതായും കുറിപ്പില്‍ അവകാശപ്പെട്ടു.
വീഡിയോ വൈറലായതിന് പിന്നാലെ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ എഐ വീഡിയോ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഇനി എല്ലാവരും സ്രാവിനെ വളര്‍ത്താന്‍ തുടങ്ങുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. നെതന്യാഹുവിനെ മെരുക്കാൻ ആരെങ്കിലും കെല്ലിയെ ഇസ്രായേലിലേക്ക് അയയ്ക്കുമോ? എന്നായിരുന്നു മറ്റൊരാൾ എഴുതിയത്. ഭൂമിയില്‍ അവശേഷിക്കുന്ന ശാസ്ത്രം എഐ മാത്രമാണ് എന്നായിരുന്നു മറ്റൊരു രസികന്‍റെ കുറിപ്പ്. അതേസമയം വീഡിയോ പങ്കുവച്ച സിയാദ് സര്‍ബ, 22 വയസുള്ള പ്രഫഷണല്‍ ബോക്സറാണെന്നും യുഎഇ ദേശീയ ബോക്സിംഗ് ചാമ്പ്യൻ (ആണുങ്ങളുടെ ബോക്സിംഗ്) ആണെന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്വയം വ്യക്തമാക്കിയത്. അദ്ദേഹത്തിന്‍റെ അക്കൗണ്ടില്‍ ബോക്സിംഗ് വീഡിയോകൾ മാത്രമാണ് കാണാനാകുക. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍, ബ്ലുസോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ മറ്റൈന്‍ ബയോളജിയുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതേസമയം ഓഷ്യന്‍ എക്സ്, സമുദ്ര സംരക്ഷണത്തിന് മുന്‍ തൂക്കം നല്‍കുന്ന ഒരു എന്‍ജിയോ മാത്രമാണെന്നാണ് അവരുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.